മഹാരാഷ്ട്രയിലെ വര്‍ധയില്‍ 12കാരിയെ വീട്ടില്‍ തലയ്ക്കടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. മരണത്തിനു തൊട്ടുമുന്‍പ് പെണ്‍കുട്ടി ലൈംഗികാതിക്രമത്തിനു ഇരയായിട്ടുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് പറയുന്നു. അര്‍ധനഗ്നയായ നിലയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
ബുധനാഴ്ച വൈകുന്നേരമാണ് പെണ്‍കുട്ടിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടിയുടെ വസ്ത്രം ഭാഗികമായി നീക്കം ചെയ്ത നിലയിലായിരുന്നു. ലൈംഗികാതിക്രമം നടന്ന ശേഷം കുട്ടിയെ കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയെന്നാണ് വര്‍ധ പൊലീസ് സൂപ്രണ്ട് സൗരഭ് കുമാര്‍ അഗര്‍വാള്‍ അറിയിച്ചത്. കൊലപ്പെടുത്താന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന ഒരു കല്ലും മൃതദേഹത്തിനു സമീപത്തുനിന്നും കണ്ടെത്തിയിട്ടുണ്ട്.
കുട്ടിയുടെ അമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വര്‍ധ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഭാരതീയ ന്യായ സംഹിതയനുസരിച്ച് കൊലപാതകം, ബലാത്സംഗം, ലൈംഗിക അതിക്രമം, അതിക്രമിച്ചു കടക്കൽ, പോക്സോ എന്നീ വകുപ്പുകളാണ് തിരിച്ചറിയാത്ത പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.
ആദ്യഘട്ടത്തില്‍ വീടിനു സമീപത്തെ കൃഷിയിടത്തില്‍ ജോലി ചെയ്തിരുന്ന രാഹുല്‍ രാജു മഡാവി എന്ന 30കാരനെ ഉള്‍പ്പെടെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരില്‍ രാജുവിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. 12കാരിക്കെതിരെ നടന്നത് ക്രൂരമായ കൊലപാതകമെന്ന് മഹാരാഷ്ട്ര ഗ്രാമീണ, ആഭ്യന്തര സഹമന്ത്രി പങ്കജ് ഭോയാര്‍ പറഞ്ഞു. 14 പ്രത്യേക സംഘങ്ങളായി തിരിഞ്ഞാണ് പൊലീസ് അന്വേഷണം നടത്തുന്നതെന്ന് മന്ത്രി പറയുന്നു.
അതേസമയം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് പിന്നാലെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയിരുന്നു. എന്നാല്‍ ബന്ധുക്കളും നാട്ടുകാരും പ്രതികളെ പിടികൂടാനാവശ്യപ്പെട്ട് ആശുപത്രിക്ക് മുന്‍പില്‍ പ്രതിഷേധം നടത്തി. കേസിന്റെ വിചാരണ ഫാസ്റ്റ് ട്രാക്ക് കോടതിയില്‍ വേണമെന്നും പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ വന്‍ പൊലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്.