കൊറിയന്‍ ഗെയിം കളിക്കുന്നത് മാതാപിതാക്കള്‍ വിലക്കിയതിന് മൂന്ന് സഹോദരിമാര്‍ ജീവനൊടുക്കിയ സംഭവത്തില്‍ ദുരൂഹതയേറുന്നു. ഉത്തര്‍പ്രദേശിലെ ഗാസിയബാദില്‍ കഴിഞ്ഞയാഴ്ചയാണ് 16,14,12 വയസുള്ള കുട്ടികള്‍ ഇവരുടെ ഒന്‍പതാം നിലയിലുള്ള ഫ്ലാറ്റിന‍്റെ പൂജാമുറിയുടെ ജനാലയില്‍ നിന്ന് താഴേക്ക് ചാടി ജീവനൊടുക്കിയത്. മൊബൈല്‍ ഫോണില്‍ ഗെയിം കളിക്കാന്‍ മാതാപിതാക്കള്‍ സമ്മതിക്കുന്നില്ലെന്നും തങ്ങള്‍ ശരിക്കും കൊറിയക്കാരാണെന്നുമെല്ലാം കുട്ടികള്‍ എഴുതിയ ഡയറിക്കുറിപ്പും നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍ കുട്ടികളുടെ പിതാവിനെ ചോദ്യം ചെയ്തതോടെയാണ് ദുരൂഹതകളേറിയതെന്ന് അന്വേഷണ സംഘം പറയുന്നു.
ഓഹരി വിപണിയില്‍ ട്രേഡിങ് നടത്തി വന്നിരുന്ന കുട്ടികളുടെ പിതാവ് ചേതന്‍കുമാറിന് രണ്ട് കോടിയിലേറെ രൂപയുടെ കടബാധ്യതയുണ്ടെന്നും ഇയാള്‍ മൂന്ന് തവണ വിവാഹം കഴിച്ചെന്നും പൊലീസ് കണ്ടെത്തിയിരുന്നു. മരിച്ച കുട്ടികളിലൊരാള്‍ ചേതന്‍റെ ആദ്യ ഭാര്യയിലെ മകളും മറ്റു രണ്ടുപേര്‍ രണ്ടാമത്തെ ബന്ധത്തിലെയും കുട്ടികളാണ്. ഓരോ തവണ ചോദ്യം ചെയ്യുമ്പോഴും ചേതന്‍ മൊഴി മാറ്റുകയാണെന്നും പൊലീസ് വ്യക്തമാക്കുന്നു. ആദ്യ ഭാര്യയ്ക്ക് പ്രസവിക്കാന്‍ ശേഷിയില്ലാത്തത് കൊണ്ടാണ് താന്‍ വീണ്ടും വിവാഹം കഴിച്ചതെന്നായിരുന്നു ചേതന്‍ ആദ്യം വെളിപ്പെടുത്തിയത്.
തലയ്ക്കേറ്റ പരുക്കുകളെ തുടര്‍ന്നാണ് കുട്ടികള്‍ മൂവരും മരിച്ചത്. അതേസമയം കുട്ടികള്‍ ആരും ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെട്ടിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.
സുജാത, ഹിന, ടിന എന്നീ മൂന്ന് ഭാര്യമാരില്‍ നിന്നായി അഞ്ച് മക്കളാണ് ചേതനുള്ളത്. ഇവരെല്ലാവരും കൂടി ഒറ്റമുറിയിലാണ് കിടന്നുറങ്ങിയിരുന്നത്. സുജാതയെന്ന ആദ്യ ഭാര്യയില്‍ മാനസിക വെല്ലുവിളി നേരിടുന്ന ഒരു മകന്‍ കൂടി ചേതനുണ്ട്. 2010 ല്‍ സുജാതയെ വിവാഹം കഴിച്ച ചേതന്‍ 2013 ല്‍ സഹോദരി ഹിനയെയും ടിനയെയും ഒന്നിച്ച് വിവാഹം കഴിച്ചു. പിന്നീട് മൂവരെയും ഒന്നിച്ച് മതം മാറ്റിയെന്നും പൊലീസ് പറയുന്നു.
തന്‍റെ മക്കള്‍ കെ–പോപ് സംഗീതത്തിനും കെ ഡ്രാമകള്‍ക്കും അടിപ്പെട്ടിരുന്നുവെന്നും ടാസ്ക് ബേസ്ഡ് കൊറിയന്‍ ഗെയിമില്‍ സദാ മുഴുകിയിരിക്കുകയായിരുന്നുവെന്നുമാണ് ചേതന്‍ ആദ്യം മൊഴി നല്‍കിയത്. സുജാതയുടെയും ഹിനയുടെയും സഹോദരി ഇതേ വീടിന്‍റെ ബാല്‍ക്കണിയില്‍ നിന്ന് വീണ് മരിച്ചിരുന്നുവെന്നതും സംഭവത്തിന്‍റെ ദുരൂഹതയേറ്റുന്നു. അപകടമരണമെന്ന് കുടുംബം പറഞ്ഞതിനാല്‍ പിന്നീട് അന്വേഷണവും ഉണ്ടായില്ല. കോവിഡിന് ശേഷം ചേതന്‍ മക്കളെ സ്കൂളില്‍ വിട്ടില്ലെന്നതും പൊലീസ് അന്വേഷിച്ച് വരികയാണ്. ദുര്‍മന്ത്രവാദമടക്കമുള്ള ഘടകങ്ങളും അന്വേഷിക്കുമെന്നും പൊലീസ് വ്യക്തമാക്കി.