AI generated image

AI generated image

ഭാര്യ ഉപേക്ഷിച്ച് പോയതിന്‍റെ വൈരാഗ്യം തീര്‍ക്കാന്‍ ഭാര്യയുടെ 10 വയസുകാരി അനിയത്തിയെ കൊന്ന് മൃതദേഹം പ്ലാസ്റ്റിക് ബാഗിലാക്കി ഉപേക്ഷിച്ച് യുവാവ്. ഉത്തര്‍പ്രദേശിലെ ഗുരുഗ്രാമിലാണ് സംഭവം. ശനിയാഴ്ച കുട്ടിയെ കാണാനില്ലെന്ന് വീട്ടുകാര്‍ പരാതി നല്‍കിയതോടെയാണ് പൊലീസ് തിരച്ചില്‍ ആരംഭിച്ചത്. 

നാടാകെ കുട്ടിക്കായി പൊലീസ് തിരച്ചില്‍ നടത്തിയെങ്കിലും ഒരു തുമ്പും കിട്ടിയില്ല. കുടുംബാംഗങ്ങളെ ചോദ്യം ചെയ്തപ്പോഴാണ് മകളും ഭര്‍ത്താവും വേര്‍പിരിഞ്ഞാണ് കഴിയുന്നതെന്ന വിവരം പുറത്തുവന്നത്. ഇതോടെ ഇരുവരെയും പൊലീസ് ചോദ്യം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. വൈകാതെ കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞു. 

ആറു വര്‍ഷം മുന്‍പാണ് താന്‍ വിവാഹിതനായതെന്നും ഈ ബന്ധത്തില്‍ ഒരു കുട്ടിയുണ്ടെന്നും പ്രതി മോഹിത് കുമാര്‍ പൊലീസിനോട് വെളിപ്പെടുത്തി. അടുത്തയിടെ ഭാര്യ തന്നെ ഉപേക്ഷിച്ച് സ്വന്തം വീട്ടിലേക്ക് പോയെന്നും ഇക്കാര്യം  ഭാര്യയുടെ വീട്ടുകാരോട് പറഞ്ഞുവെങ്കിലും അവര്‍ പരിഗണിച്ചില്ലെന്നും മോഹിത് പറയുന്നു. ഇതോടെ വൈരാഗ്യമായി. ഭാര്യാ പിതാവിനെ ഒരിക്കല്‍ കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമിച്ചുവെങ്കിലും നടന്നില്ലെന്നും മോഹിത് വെളിപ്പെടുത്തി. ഒടുവില്‍ ഭാര്യയുടെ അനിയത്തിയെ കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നു. 

ശനിയാഴ്ച ഭാര്യയുടെ വീട്ടിലെത്തിയ മോഹിത് പത്തുവയസുകാരിയായ അനിയത്തി സാനിയയെ കൂട്ടിക്കൊണ്ട് പോന്നു. വീട്ടിലെ മുറിയിലെത്തിച്ച ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. തുടര്‍ന്ന് മൃതശരീരം ഒരു പ്ലാസ്റ്റിക് ബാഗിലാക്കി, ഷാളുകൊണ്ട് പൊതിഞ്ഞ് ചാക്കിലിട്ട ശേഷം മാലിന്യം പോകുന്ന ആള്‍നൂഴിയില്‍ നിക്ഷേപിക്കുകയായിരുന്നുവെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. 

സംസ്ഥാന ദുരന്ത നിവാരണ സേനയുടെ സഹായത്തോടെയാണ് അഴുക്കുചാലില്‍ നിന്നും പൊലീസ് മൃതദേഹം വീണ്ടെടുത്തത്. തുടര്‍ന്ന് മോഹിതിനെതിരെ കൊലക്കുറ്റം ചുമത്തുകയായിരുന്നു. 

ENGLISH SUMMARY:

In a shocking act of vengeance, a man in Gurugram murdered his estranged wife's 10-year-old sister and abandoned the body in a plastic bag. Police unraveled the crime during interrogation after a missing complaint was filed.