കേരളാ പൊലീസിന്റെ കിരീടത്തില്‍, സോറി, തൊപ്പിയില്‍ ഒരു പൊന്‍ തൂവല്‍ കൂടി. വേറൊന്നുമല്ല , ഒരു മന്ത്രിയെ കണ്ട് മറ്റൊരു മന്ത്രിയാണെന്ന് തെറ്റിദ്ധരിച്ചു. അബദ്ധം പറ്റിയത് വേറാര്‍ക്കുമല്ല. ഇന്റലിജന്‍സ് തലവനാണ്. പേര് മുഹമ്മദ് യാസിന്. റവന്യൂ മന്ത്രിയെ അങ്ങോട്ട് വീട്ടില്‍ ചെന്ന് കണ്ടിട്ട് ഒറ്റ ചോദ്യമാണ്. കൃഷിമന്ത്രി സുനില്‍കുമാറല്ലേയെന്ന്. രണ്ടു പേരും ഒരേ പാര്‍ട്ടിയിലാണ് എന്നല്ലാതെ വേറൊരു ബന്ധവുമില്ല. മുഹമ്മദ് യാസീന് ഇതെങ്ങനെ ഇ ചന്ദ്രശേഖരനെ കണ്ട് സുനില്‍ കുമാറെന്ന് തോന്നിയെന്ന് ഒരു പിടിയുമില്ല. മുഖ്യമന്ത്രിയൊന്നും യാസിന്റെ മുന്നില്‍ പോയി പെടാതെ നോക്കിക്കോണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയല്ലേ എന്നു ചോദിച്ചു കളയും
ഇന്റലിജന്‍സ് മേധാവിക്ക് വീടുമാറിപ്പോയതാണ് പാവം. ഇ ചന്ദ്രശേഖരനെ കണ്ടപ്പോള്‍ ചെറിയൊരു ചമ്മലോടെ കൃഷി മന്ത്രിയുടെ വീട് ഇതല്ല അല്ലേ എന്നോ മറ്റോ ചോദിച്ചതായിരിക്കണം. റവന്യൂ മന്ത്രിക്ക് ആകെ കലിപ്പായി. കൃഷി മന്ത്രിയോടാണ് റവന്യൂ മന്ത്രിയല്ലേ എന്ന് ചോദിച്ചിരുന്നെങ്കില്‍ ഇത്ര പ്രശ്നം വരില്ലായിരുന്നു. റവന്യൂ വകുപ്പ് കൃഷിയെക്കാള്‍ വലിയ വകുപ്പാണെന്നാണല്ലോ വയ്പ്പ്. അതുകൊണ്ട് ഒരു റവന്യൂ മന്ത്രിയാകാനൊക്കെയുള്ള ആളാണ് താനെന്ന സന്തോഷത്തില്‍ സുനില്‍ കുമാര്‍ ഹാപ്പിയായേനെ. ഇതിപ്പോള്‍ പക്ഷേ പെട്ടുപോയി
ഇന്റലിന്‍സ് തലവന്‍റെ ഇന്നത്തെ പ്രകടനത്തോടെ കഴിഞ്ഞയാഴ്ച പൊലീസ് ആസ്ഥാനത്തിന് മുന്‍പില്‍ നടന്ന അതിക്രമത്തെക്കുറിച്ച് ഏതാണ്ടൊക്കെ ഊഹിക്കാന്‍ കഴിയും. ജിഷ്ണുവിന്റെ അമ്മയെ കണ്ടപ്പോള്‍ ഏതോ മാവോയിസ്റ്റ് പോരാളിയായും കെ എം ഷാജഹാനെക്കണ്ടപ്പോള്‍ ഏതോ ഐഎസ് ഭീകരനായും തോന്നിക്കാണും. അതുകൊണ്ട് ഈ സംഘം വന്ന് വന്‍ കലാപം അഴിച്ചു വിടുമെന്ന് ഇന്റലിജന്‍സുകാര്‍ റിപ്പോര്‍ട്ട് ചെയ്തു കാണും. അതുകൊണ്ടാണ് അന്ന് അങ്ങനെയൊക്കെ സംഭവിച്ചത്. പക്ഷേ പൊലീസിന് ഇപ്പോള്‍ മൊത്തത്തില്‍ സമയം മോശമാണ്. പൊലീസ് എവിടെ പരിപാടി അവതരിപ്പിച്ചാലും പൊളിയും എന്നതാണ് അവസ്ഥ