സൗദി അറേബ്യയില്‍ വിപ്ലവകരമായ മാറ്റമുണ്ടായിരിക്കുന്ന.. മധ്യപൂര്‍വദേശത്തെ ഏറ്റവും സമ്പന്നമായ രാജ്യം സ്ത്രീകള്‍ക്ക് വാഹനമോടിക്കാന്‍ അനുമതി നല്‍കി. വനിതാവിമോചന പ്രവര്‍ത്തകരുടെ ഏറെനാളത്തെ പ്രയത്നത്തിനും രാജ്യാന്തര ഇടപെടലുകള്‍ക്കും ശേഷമാണ് പോയ ആഴ്ച രാജകീയ രേഖയില്‍ സല്‍മാന്‍ രാജാവ് ഒപ്പുവച്ചത്.മനാല്‍ അല്‍ ഷെരീഫ്. സ്വയം വാഹനമോടിച്ചതിന് ജയില്‍ ശിക്ഷ അനുഭവിച്ച സൗദി വനിത. സൗദി സ്ത്രീകളുടെ സ്വാതന്ത്ര്യപ്രഖ്യാപനമെന്ന പേരില്‍ ലോകം ആഘോഷിച്ച ഈ വിഡിയോയാണ് മനാലിന് ജയില്‍ ശിക്ഷ വാങ്ങിക്കൊടുത്തത്. രാജ്യത്തെ ഏറ്റവും വലിയ എണ്ണക്കമ്പനികളിലൊന്നിലെ മുതിര്‍ന്ന ഉദ്യോഗസ്ഥ. അമേരിക്കയില്‍ ജോലി ചെയ്ത് 2011ല്‍ സ്വന്ത്ം രാജ്യത്ത് മടങ്ങിയെത്തിയ മനാല്‍ സ്വയം വാഹനമോടിക്കുക എന്ന അവകാശത്തിനായി പോരാടാന്‍ തീരുമാനിച്ചു. സുഹൃത്തിനെക്കൊണ്ട് ആ ദൃശ്യം ചിത്രീകരിച്ച് യു ട്യൂബില്‍ പോസ്റ്റ് ചെയ്തു അവര്‍. പുരുഷാധിപത്യ സമൂഹം ഇളകി മറിഞ്ഞു. മനാലിനെ ക്രൂശിക്കണമെന്ന ആഹ്വാനങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞു. പക്ഷേ സൗദി പൗരന്‍മാരടക്കം ലോകത്തെ പുരോഗമന ചിന്താഗതിക്കാര്‍ മനാലിനൊപ്പം നിന്നു. എങ്കിലും സൗദി സദാചാര പൊലീസ് മനാലിനെ പിടികൂടി, തുടര്‍ന്ന് ജയില്‍ശിക്ഷ.
ഇനി മറ്റൊന്നുകൂടി അറിയുക, വാസ്തവത്തില്‍ സൗദി അറേബ്യയിലെ ഒരു ലിഖില നിയമവും സ്ത്രീയെ വാഹനമോടിക്കുന്നതില്‍ നിന്ന് വിലക്കുന്നില്ല. ശരിയ നിയമത്തിന്‍റെ മറവില്‍ പുരുഷകേന്ദ്രീകൃത സമൂഹം സ്വയം തീരുമാനിച്ച് നടപ്പാക്കിയ കാടന്‍ രീതി മാത്രം. മനാല്‍ മാത്രമല്ല 2014ല്‍ ലൗജാന്‍ ഹത്തൂല്‍ ഉള്‍പ്പെടെ നിരവധി സ്ത്രീകള്‍ വാഹനമോടിച്ചതിന്‍റെ പേരില്‍ ജയിലില്‍ അടയ്ക്കപ്പെട്ടു. എന്തുകൊണ്ട് സ്ത്രീകള്‍ വാഹനമോടിച്ചു കൂട? സൗദി മത പണ്ഡിതരുടെ വാദങ്ങള്‍ ഇങ്ങനെ. വാഹനമോടിക്കുന്നത് സ്ത്രീകള്‍ക്ക് ഗര്‍ഭാശയ രോഗങ്ങള്‍ ഉണ്ടാക്കുകയും പ്രത്യുത്പ്പാദനശേഷിയെ ബാധിക്കുകയും ചെയ്യും. മറ്റൊരാള്‍ ഒാടിക്കുന്ന വാഹനത്തില്‍ യാത്ര ചെയ്താല്‍ ഗര്‍ഭാശയം സുരക്ഷിതമാണോ എന്ന ചോദ്യത്തിന് മത പുരോഹിതരുടെ മുന്നില്‍ പ്രസക്തിയില്ല. പാശ്ചാത്യ ചിന്തകള്‍ അടിച്ചേല്‍പ്പിച്ച് സൗദി സംസ്കാരത്തെ തകര്‍ക്കാനുള്ള നീക്കമായാണ് മറ്റു ചിലര്‍ വാഹമോടിക്കാനുള്ള അവകാശപോരാട്ടത്തെ കണ്ടത്. പക്ഷേ കാലഹരണപ്പെട്ട ഈ വാദങ്ങള്‍ക്കെതിരെ രാജ്യത്ത് വന്‍ പ്രതിഷേധങ്ങള്‍ അരങ്ങേറി. സമൂഹ മാധ്യമങ്ങള്‍ അത് ഏറ്റെടുത്തതോടെ സദാചാര പൊലീസിന്‍റെ പത്തി മടങ്ങി. വിദേശവിദ്യാഭ്യാസം നേടിയ ചെറുപ്പക്കാര്‍ പെണ്‍വിലക്കിനെ കണക്കറ്റ് പരിഹസിച്ചു.
പ്രതിഷേധങ്ങളും പരിഹാസങ്ങളും ശൂര കൗണ്‍സിലിനെ മാറ്റി ചിന്തിപ്പിച്ചു. സൗദി രാജ കുടുംബത്തിന്‍റെ പിന്തുണയും പിന്നാലെയെത്തി. സ്ത്രീകളെ വാഹനമോടിക്കാൻ അനുവദിക്കുന്നതിൽ അനുകൂല നിലപാടാണെന്ന സൂചന നൽകി സൗദി ഉപകിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ വാക്കുകൾ പരിഷ്കരണവാദികള്‍ക്ക് പ്രതീക്ഷയേകി. ഒടുവില്‍ സെപ്റ്റംബര്‍ 26 ന് സല്‍മാന്‍ രാജാവ് ആ സുപ്രധാന ഉത്തരവില്‍ ഒപ്പുവച്ചു.സ്ത്രീകള്‍ മാത്രമല്ല മാറ്റമാഗ്രഹിക്കുന്ന ഒരു സമൂഹം മുഴുവന്‍ കാത്തിരുന്ന തീരുമാനമാണതെന്ന് വ്യക്തമാക്കുന്നതായിരുന്നു യുഎന്നിലെ സൗദി പ്രതിനിധിയുടെ വാക്കുകള്‍.
വ്യക്തി സ്വാതന്ത്ര്യത്തിന്‍റെ പ്രശ്നം മാത്രമല്ല, രാജ്യപുരോഗതിക്കും മുതല്‍ക്കൂട്ടാവുന്നതാണ് പുതിയ തീരുമാനം. കുടുംബം പോറ്റാന്‍ സ്വകാര്യമേഖലയിടക്കം സൗദി സ്ത്രീകള്‍ ജോലി ചെയ്യാന്‍ താല്‍പര്യപ്പെടുന്ന ഈ കാലത്ത് അതിന് പ്രോത്സാഹനമാകും ഈ സഞ്ചാരസ്വാതന്ത്ര്യം.,
30 വര്‍ഷത്തെ പോരാട്ടം വേണ്ടി വന്നു സൗദി അറേബ്യയില്‍ പെണ്‍കൈകള്‍ക്ക് സ്റ്റിയറിങ്ങില്‍ തൊടാന്‍ അനുവാദം ലഭിക്കാന്‍. പക്ഷെ സൗദി വനിതയുടെ സ്വാതന്ത്ര്യ മോഹങ്ങള്‍ പൂര്‍ണമായി പൂവണിയാന്‍ ഇനിയുമേറെ കടമ്പകള്‍ കടക്കേണ്ടിയിരിക്കുന്നു. രക്ഷാകര്‍തൃ സമ്പ്രദായമാണ് ഏറ്റവും വലിയ വെല്ലുവിളി.