സംഘര്‍ഷ ഭൂമിയായ ഗാസയ്ക്ക് സമാധാന പ്രതീക്ഷ നല്‍കി ഹമാസ് , ഫത്താ കരാര്‍. പരസ്പരം പോരടിച്ചിരുന്ന ഭരണാധികാരികള്‍ കൈകോര്‍ത്തതോടെ പലസ്തീന്‍ ജനതയുടെ സ്വപ്നങ്ങള്‍ക്ക് നിറമേറുകയാണ്. ഒരു ദശകം നീ ണ്ട ഏറ്റുമുട്ടലിനു വിരാമമിടുന്നതാണു കയ്റോയിൽ ഈജിപ്തിന്‍റെ മധ്യസ്തതയില്‍ ഒപ്പുവച്ച കരാർ. ഉപരോധത്തില്‍ വലഞ്ഞ ഹമാസ് ജനരോഷം ഭയന്നാണ് വെസ്റ്റ് ബാങ്ക് സര്‍ക്കാരുമായി കൈകോര്‍ത്തത്
പലസ്തീൻ ജനതയ്ക്കു സ്വന്തം രാഷ്ട്രമെന്ന ലക്ഷ്യവുമായി 1950കളിൽ യാസർ അറാഫത്ത് സ്ഥാപിച്ച സംഘടനയാണു ഫത്താ. വെസ്റ്റ് ബാങ്കിലെയും ഗാസ മുനമ്പിലെയും ഇസ്രയേൽ അധിനിവേശത്തിനെതിരെ ജനകീയപോരാട്ടം നയിച്ചുകൊണ്ടാണ് 1987ൽ ഹമാസ് രൂപീകൃതമായത്. 2006ൽ നടന്ന പലസ്തീൻ ലെജിസ്‌ലേറ്റീവ് കൗൺസിൽ തിരഞ്ഞെടുപ്പിൽ ഹമാസ് വൻവിജയം നേടിയതോടെയാണു ഫത്തായ്ക്ക് അവര്‍ വെല്ലുവിളിയായത് . ഫത്തായുടെ തിരഞ്ഞെടുപ്പു പരാജയത്തിനു പിന്നാലെ ഗാസാ മുനമ്പിൽ ഫത്താ-ഹമാസ് സംഘർഷം രൂക്ഷമായി
2007ല്‍ സഖ്യമുണ്ടാക്കാൻ ധാരണയായെങ്കിലും ആ വർഷം ജൂണിൽ ഹമാസ് ഗാസ പിടിച്ചെടുത്തു. ബദൽ സർക്കാരും സ്ഥാപിച്ചു. ഇതോടെ ഇസ്രയേൽ അധീനതയിലല്ലാത്ത വെസ്റ്റ് ബാങ്കിന്റെ ഭാഗങ്ങൾ മാത്രമായി ഫത്തായുടെ പലസ്തീൻ അതോറിറ്റിയുടെ കീഴിൽ. ഗാസയുടെ മേൽ പലവിധേനയുള്ള ഉപരോധങ്ങളും ഫത്താ ഏർപ്പെടുത്തി. ഗാസയിലെ സർക്കാരുദ്യോഗസ്ഥരുടെ ശമ്പളം പോലും ഫത്താ ഭരണകൂടം വെട്ടിക്കുറച്ചു. ഗാസയിലേക്കുള്ള വൈദ്യുതിക്ക് ഇസ്രയേലിനു പണം നൽകുന്നതും അവസാനിപ്പിച്ചു. അതോടെ ഗാസയിലേക്കുള്ള വൈദ്യുതി വിതരണം ഇസ്രയേൽ നിർത്തി. ഒടുവിൽ ഈജിപ്തിൽനിന്നു ടാങ്കറുകളിൽ ഡീസൽ കൊണ്ടുവന്നു ജനറേറ്ററുകൾ പ്രവർത്തിപ്പിച്ചാണു പ്രശ്നം പരിഹരിച്ചത്. ജനജീവിതം ദുസ്സഹമായതോടെ ഗാസ നിവാസികൾതന്നെ ഹമാസിനെതിരെ തിരിയുമെന്ന സൂചന വന്നു. ഈ സമ്മർദമാണ് ഇപ്പോൾ ഫത്തായുമായി രമ്യതയിലെത്താൻ ഹമാസിനെ പ്രേരിപ്പിച്ചതെന്നും കരുതുന്നു. രണ്ടുവർഷമായി ഹമാസ് ആക്രമണപാത ഉപേക്ഷിച്ചു. കെയ്റോയുടെ മധ്യസ്ഥതയില്‍ നടന്ന മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ ഹമാസ് , ഫത്ത ഐക്യസര്‍ക്കാര്‍യാഥാര്‍ഥ്യമായി. ഗാസാ അതിർത്തി നിയന്ത്രണം, ഭരണനിർവഹണം, സുരക്ഷ എന്നിവ ഉൾപ്പെടുന്നതാണു കരാർ. ഗാസയിലെ താൽക്കാലിക ഭരണസിമിതി ഹമാസ് പിരിച്ചുവിട്ടു. ഭരണം കൈമാറിയാലും 25,000 അംഗങ്ങളുള്ള ഹമാസിന്റെ സായുധവിഭാഗം ഗാസയിൽ തുടരും. ഗാസ പൊലീസ് സംവിധാനത്തിലേക്കു ഫത്താ സർക്കാർ 3000 സുരക്ഷാസൈനികരെ പുതുതായി ഉൾപ്പെടുത്തും.
ഒരൊറ്റ രാജ്യം, ഒരൊറ്റ ഭരണം, ഒരൊറ്റ സായുധസംവിധാനം എന്ന നയമാകും തുടരുകയെന്ന് പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് വ്യക്തമാക്കി. ഈജിപ്ഷ്യൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. നടപടികളുടെ പുരോഗതി വിലയിരുത്തിയ ശേഷമേ ഗാസയിൽ നിലവിലുള്ള ഉപരോധം പിൻവലിക്കുന്ന കാര്യം തീരുമാനിക്കൂ.
ഒരൊറ്റ രാജ്യം, ഒരൊറ്റ ഭരണം തലമുറകളായി നരകജീവിതം നയിക്കുന്ന ഗാസയിലെ ജനങ്ങള്‍ക്ക് ആശ്വാസമാകുന്ന നയം. പക്ഷെ പ്രശ്നം അതല്ല, ലോകരാജ്യങ്ങള്‍ ഭീകരസംഘടനയായി കണക്കാക്കുന്ന ഹമാസുമായി ചേര്‍ന്നുള്ള ഭരണം പലസ്തീൻ അതോറിറ്റിക്ക് വെല്ലുവിളിയാണ്. ഇസ്രയേല്‍ മാത്രമല്ല യുഎസ്, യൂറോപ്യൻ യൂണിയൻ, യുകെ തുടങ്ങിയവരെല്ലാം ഹമാസിനെ ഭീകരസംഘടനാ പട്ടികയിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ഇസ്രയേലുമായി മൂന്നുതവണയാണ് ഹമാസ് യുദ്ധത്തിലേര്‍പ്പെട്ടത് . ഇസ്രയേല്‍ എന്ന രാജ്യത്തെ ഇല്ലാതാക്കുകയാണ് അവരുടെ പ്രഖ്യാപിത ലക്ഷ്യം. ഫത്തായുമായി കിടമത്സരവും ഇസ്രയേലുമായി പോരാട്ടവുമായിരുന്നു ഹമാസിന്റെ നയം. ഹമാസ് പൊതു എതിരാളിയാണെന്നു വന്നതോടെ ഇസ്രയേലും ഫത്താ നേതൃത്വവും തമ്മിൽ ചില രഹസ്യധാരണകള്‍ പോലുമുണ്ടായി. ഹമാസ് പ്രവർത്തകരെക്കുറിച്ച് ഇസ്രയേലിന്റെ രഹസ്യാന്വേഷണ ഏജൻസിയായ ഷിൻ ബെറ്റിനു വിവരങ്ങൾ നൽകാൻ ഫത്താ നേതൃത്വം തയാറായി. മറ്റു രാജ്യങ്ങളും ഇസ്രയേലും ഫത്തായുടെ നിയന്ത്രണത്തിലുള്ള പലസ്തീൻ നാഷനൽ അതോറിറ്റിയെ മാത്രമാണ് അംഗീകരിക്കുന്നത്. ഹമാസിന്‍റെ ഭരണപങ്കാളിത്തത്തെ സംശയത്തോടെയാണ് പലരും നോക്കിക്കാണുന്നത്. പ്രത്യേകിച്ചും ആയുധമുപേക്ഷിക്കന്‍ ഹമാസ് തയാറാവാത്ത പശ്ചാത്തലത്തില്‍. സമാധാനസ്ഥാപനത്തിനല്ല മറിച്ച് ഉപരോധത്തില്‍ വലഞ്ഞതുകൊണ്ടാണ് ഭരണം കൈമാറാന്‍ ഹമാസ് തയാറായതെന്നാണ് പൊതുവിലയിരുത്തല്‍. ഹമാസിന് പങ്കാളിത്തമുള്ള ഭരണം ഒരു കാരണവശാലും അംഗീകരിക്കില്ലെന്ന് ഇസ്രയേല്‍ വ്യക്തമാക്കിയോതോടെ പശ്ചിമേഷ്യന്‍ സംഘര്‍ഷം മറ്റൊരു വഴിത്തിരിവിലെത്തിയിരിക്കുരയാണ്.
ഐക്യ പലസ്തീൻ നീക്കങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി റമി അൽ ഹംദല്ലയുടെ നേതൃത്വത്തിൽ ഗാസയിൽ പലസ്തീൻ അതോറിറ്റിയുടെ പ്രത്യേക മന്ത്രിസഭ യോഗം ചേർന്നു. മൂന്നു വർഷത്തിനുശേഷമാണു മന്ത്രിസഭ ഗാസയിൽ സമ്മേളിക്കുന്നത്. വെസ്റ്റ് ബാങ്ക് കേന്ദ്രമായ പലസ്തീൻ അതോറിറ്റിയിൽ നിന്നു 2007ൽ ഗാസയുടെ നിയന്ത്രണം പിടിച്ചെടുത്ത ഹമാസ്, അധികാരക്കൈമാറ്റത്തിനു തയാറാണെന്നു കഴിഞ്ഞമാസം പ്രഖ്യാപിച്ചിരുന്നു.
തുടർന്നാണു പ്രധാനമന്ത്രിയുടെയും മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞദിവസം ഗാസയിലെത്തിയത്. ഭിന്നതകളെല്ലാം മറന്നു പലസ്തീൻ ജനത ഒന്നാകുന്ന ചരിത്രനിമിഷമാണ് ഇതെന്നു മന്ത്രിസഭാ യോഗത്തിൽ പ്രധാനമന്ത്രി റമി അൽ ഹംദല്ല പറഞ്ഞു. പ്രസിഡന്റിന്റെ ഗാസയിലെ ഔദ്യോഗിക വസതിയിലാണു മന്ത്രിസഭ ചേർന്നത്.
ഈജിപ്തിന്റെ മധ്യസ്ഥതയിൽ കയ്റോയിൽ ഹമാസും ഫത്തായും നടത്തിയ ചർച്ചകളിലാണ് അനുരഞ്ജന നീക്കങ്ങൾക്കു തുടക്കമായത്. പലസ്തീൻ സംഘടനകൾക്കിടയിൽ സമാധാനം പുലരുന്നതോടെ തെളിയുന്നതു പലസ്തീൻ ജനതയുടെ പ്രതീക്ഷകൾ. വൈദ്യുതി-ഇന്ധന ഉപരോധത്തിൽ വലയുന്ന ഗാസയിലെ 20 ലക്ഷത്തോളം വരുന്ന ജനങ്ങൾക്ക് കയ്റോ കരാർ ആശ്വാസം പകരുന്നു.
ഇസ്രയേലുമായി മൂന്നുവട്ടം യുദ്ധത്തിലേർപ്പെട്ട ഹമാസിന് പലസ്തീൻ അതോറിറ്റിയിൽ പങ്കാളിത്തം ലഭിക്കുന്നതിനെ ഇസ്രയേൽ ശക്തമായി എതിർക്കുന്നുണ്ട്. ഹമാസ് ഭീകരസംഘടനയാണെന്ന് ഇസ്രയേൽ ആരോപിക്കുന്നു. ഹമാസിനെ ഭീകരസംഘടനയായി മുദ്ര കുത്തിയിട്ടുണ്ട്.