അമേരിക്കയെ പിടിച്ചുലച്ച ചുഴലിക്കാറ്റുകളാണ് ഈയാഴ്ചത്തെ ആദ്യ കാഴ്ച. ഹാര്‍വിയും ഇര്‍മയും അമേരിക്കയ്ക്ക് മാത്രമല്ല കരീബിയന്‍ ദ്വീപുകള്‍ക്കും നല്‍കിയത് സമാനതകളില്ലാത്ത ദുരന്തം. ഏറ്റവും പ്രഹരശേഷിയേറിയ, നാലാം കാറ്റഗറിയില്‍പ്പെട്ട രണ്ടു കാറ്റുകളാണ് അമേരിക്കന്‍ സംസ്ഥാനങ്ങളില്‍ സംഹാര താണ്ഡവമാടിയത്.
ഹാര്‍വിയാണ് ആദ്യം വന്നത്. ടെക്സസ് സംസ്ഥാനത്തെ അക്ഷരാര്‍ഥത്തില്‍ തകര്‍ത്തെറിഞ്ഞു ഹാര്‍വി ചുഴലിക്കാറ്റ്. മണിക്കൂറിൽ 210 കിലോമീറ്റർ വേഗത്തിൽ ടെക്സസ് തീരത്തെത്തിയ ചുഴലിക്കാറ്റ് രാത്രി കരയിലേക്ക് അടിച്ചുകയറി നാശം വിതച്ചു. 2005നു ശേഷം വീശിയ ഏറ്റവും ശക്തിയേറിയ കാറ്റ്. ടെക്സസിലാകട്ടെ, 1961നു ശേഷമുണ്ടായ ഏറ്റവും കനത്ത ചുഴലിക്കാറ്റും. 50 പേര്‍ക്ക് ജീവന്‍ നഷ്ടമായി. മഴയും കാറ്റും ജനജീവിതം പൂര്‍ണമായി സ്തംഭിപ്പിച്ചു. 9000 വീടുകൾ നിലംപൊത്തി. 1,85,000 വീടുകൾക്കു കേടുപറ്റി. വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ തകരാറിലായി. അണക്കെട്ടുകള്‍ നിറഞ്ഞൊഴുകി, ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു. വെള്ളത്തോടൊപ്പം ഒഴുകിയെത്തിയ ജന്തുക്കള്‍ വീടുകളില്‍ അഭയം പ്രാപിച്ചതോടെ മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ പരിഭ്രാന്തിയിലായി.
റോക്പോർട്ട് നഗരത്തിലാണ് ഏറ്റവുമധികം നാശനഷ്ടമുണ്ടായത്. മൂന്നുലക്ഷത്തിലേറെപ്പേരുള്ള കോർപസ് ക്രിസ്റ്റി നഗരത്തിലും വൻ നാശമുണ്ടായി. ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് നേരിട്ടെത്തി. ദുരന്തബാധിത സംസ്ഥാനങ്ങളായ ടെക്സസിനും ലൂസിയാനയ്ക്കും പ്രസിഡന്‍റിന്‍റെ വക 10 ലക്ഷം ഡോളർ ധനസഹായം. പ്രളയബാധിത പ്രദേശങ്ങൾ പുനരുദ്ധരിക്കുന്നതിനു ആദ്യഘട്ടമായി 20,000 കോടി രൂപ യുഎസ് കോണ്‍ഗ്രസും അനുവദിച്ചു. യുഎസിന്റെ 'ഇന്ധന തലസ്ഥാന'മായ ടെക്സസിലെ ഒട്ടേറെ റിഫൈനറികളെ കാറ്റും മഴയും ബാധിച്ചതോടെ ഇന്ധനവിലയും ഉയർന്നു. ആകെ പത്തുലക്ഷം കോടിയുടെ നാശനഷ്ടമാണ് ഹാര്‍വിയുണ്ടാക്കിയത്.
ഹാര്‍വിക്ക് പിന്നാലെയെത്തിയ ഇര്‍മ അതിലും അപകടകാരിയായിരുന്നു. ഫ്ലോറിഡ സംസ്ഥാനമായിരുന്നു ഇര്‍മയുടെ മുഖ്യ ഇര. രാജ്യ ചരിത്രത്തിലെ ഏറ്റവും വലിയ ഒഴിപ്പിക്കലാണ് ഇര്‍മയെ നേരിടാന്‍ വേണ്ടി വന്നത്.
നൂറ്റാണ്ടിലെ ഏറ്റവും വലിയ സംഹാരഭീഷണിയുമായാണ് ഇര്‍മ എത്തിയത്. അറ്റ്‌ലാന്റിക് സമുദ്രത്തിലെ കേപ് വെര്‍ദ് ദ്വീപുസമൂഹത്തിനു സമീപമാണ് ചുഴലിക്കാറ്റ് രൂപം കൊണ്ടത്. പടിഞ്ഞാറോട്ട് സഞ്ചരിക്കുന്തോറും ഇര്‍മ ഉഗ്രരൂപംപൂണ്ടു. ആദ്യംവിഴുങ്ങിയത് കരീബിയന്‍ദ്വീ പുകളെ. ഡൊമനിക്കന്‍ റിപ്പബ്ലിക്ക്, ഹെയ്ത്തി, സെന്‍റ് മാര്‍ടിന്‍, സെന്റ് ബാര്‍ട്ും തുടങ്ങിയ ഇടങ്ങളെല്ലാം കനത്ത നാശം ഏറ്റുവാങ്ങി. കുഞ്ഞന്‍ ദ്വീപ് രാജ്യം ബാര്‍മുഡ പൂര്‍ണമായും തകര്‍ന്നടിഞ്ഞു. വിനോദ സഞ്ചാരികളുടെ പറുദീസയായ സെന്റ് മാര്‍ടിന്‍ ദ്വീപിനെ ഇര്‍മ ഏതാണ്ട് പൂര്‍ണമായും വിഴുങ്ങി. കരീബിയന്‍ ദ്വീപുകളെ തകര്‍ത്തെറിഞ്ഞ ഇര്‍മ മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗത്തില്‍ നീങ്ങിയത് ക്യൂബന്‍ തീരത്തേക്ക്. ഇടയില്‍ പ്യൂട്ടോറിക്കോയേയും ഭയപ്പെടുത്തി. കാറ്റിന്റെ ഉഗ്രരൂപമായിരുന്നു ഹവാനയില്‍ കണ്ടത്. വിനോദസഞ്ചാരത്തിന് പേരുകേട്ട ഹവാനയിലെ കടല്‍തീരങ്ങള്‍ കാറ്റ് തുടച്ചുനീക്കി. ക്യൂബയില്‍ പലയിടത്തും മണ്ണിടിച്ചിലുണ്ടായി. നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമായി. ക്യൂബയില്‍ നിന്നാണ് ഇര്‍മ ഫ്ലോറിഡ തീരത്തെത്തിത്തിയത്.
തെക്കന്‍ തീരപ്രദേശങ്ങളില്‍ വീശിയടിച്ച കാറ്റിനെതുടര്‍ന്ന് ലോവര്‍ഫ്ലോഡയില്‍ വെള്ളംകയറി. മിയാമിയില്‍ 15 അടി ഉയരത്തില്‍വരെ തിരമാലകള്‍ അടിച്ചു. കാറ്റിന്‍റെ തുടര്‍ച്ചയായി എത്തിയ കനത്തമഴയില്‍ ഗതാഗതം പൂര്‍ണമായി സ്തംഭിച്ചു. ട്രാന്‍സ്ഫോര്‍മറുകളും വൈദ്യുതി ലൈനുകളും കാറ്റു കൊണ്ടുപോയതോടെ മൂന്നു ലക്ഷം കുടുംബങ്ങള്‍ ഇരുട്ടിലായി.
ഹാര്‍വിയും ഇര്‍മയും സംഹാര താണ്ഡവമായടിയെങ്കിലും വന്‍ തോതിലുള്ള ആള്‍ നാശമൊഴിവാക്കാന്‍ അമേരിക്കയ്ക്കു കഴിഞ്ഞു. ദുരന്തനിവാരണമെന്നാല്‍ എന്തെന്ന് ലോകത്തിന് കാട്ടിത്തന്നു ട്രംപ് സര്‍ക്കാര്‍. പ്രകൃതിയുടെ വെല്ലുവിളിയെ ഒരു രാജ്യം എങ്ങനെ ഒറ്റക്കെട്ടായി നേരിടുന്നു എന്നതിന്‍റെ നല്ല മാതൃക കൂടിയാണ് ഈ ചുഴലിക്കാറ്റ് പ്രതിരോധം.
ചുഴലിക്കാറ്റിനെ നേരിടാന്‍ സര്‍വ സജ്ജമായിരുന്നു അമേരിക്ക. കാട്രിനയും മാത്യുവുമെല്ലാം നല്‍കിയ അനുഭവങ്ങളില്‍ നിന്ന് പാഠമുള്‍ക്കൊണ്ട രാജ്യം ശക്തമായ മുന്‍കരുതലാണെടുത്തത്. ഫ്ലോറിഡയില്‍ മാത്രം എഴുപത് ലക്ഷം പേരെ മാറ്റിപ്പാര്‍പ്പിച്ചു. പ്രത്യേക മന്ത്രിസഭാ യോഗ ശേഷം പ്രസിഡന്‍റ് ട്രംപ് ജനങ്ങളോട് പറഞ്ഞു, സ്വത്തു വകകളെക്കുറിച്ച് നിങ്ങള്‍ ആശങ്കപ്പെടേണ്ട, തല്‍ക്കാലം ജീവന്‍ രക്ഷിക്കാനുള്ള ശ്രമത്തോട് സഹകരിക്കുക, ബാക്കിയെല്ലാം സര്‍ക്കാര്‍ നോക്കിക്കൊള്ളാം. കൂട്ടപ്പലായനമാണ് പിന്നീടുണ്ടായത്. കിടക്കകളും മറ്റ് അവശ്യസാധനങ്ങളും വാഹനങ്ങള്‍ക്ക് മുകളില്‍ കെട്ടിവച്ച് സുരക്ഷിത സ്ഥാനത്തേക്ക് നീങ്ങുന്ന ആയിരങ്ങളെ ഫ്ലോറിഡയില്‍ എങ്ങും കാണാമായിരുന്നു. രക്ഷാപ്രവര്‍ത്തകര്‍ കൈമെയ് മറന്ന് രംഗത്തിറങ്ങി. പൊലീസും അഗ്നിശമന സേനാംഗങ്ങളും ജീവന്‍ പണയം വച്ച് ജോലി ചെയ്തപ്പോള്‍ കാറ്റ് സംഹാരതാണ്ഡവമാടിയിട്ടും ലക്ഷക്കണക്കിനാളുകള്‍ പോറല്‍പോലുമേല്‍ക്കാതെ സുരക്ഷിതരായി കഴിഞ്ഞു.
ഏതാണ്ട് 29,000 കോടിയുടെ നഷ്ടമാണ് ഹാര്‍വിയും ഇര്‍മയും ചേര്‍ന്ന് അമേരിക്കയ്ക്ക് സമ്മാനിച്ചത്. കാറ്റഗറി നാലില്‍പ്പെട്ട രണ്ട് ചുഴലിക്കാറ്റുകള്‍ ഒരേ വര്‍ഷം വീശുന്നത് ചരിത്രത്തില്‍ ആദ്യമായി. സര്‍വമേഖലയെയും ബാധിച്ച കാറ്റ് സാമ്പത്തികവളര്‍ച്ചയെ വലിയതോതില്‍ പിന്നോട്ടടിക്കുമെന്ന് കണക്കാക്കുന്നു. വ്യാപാരമേഖലയെ തളര്‍ത്തിയ പ്രകൃതിദുരന്തം വന്‍തോതില്‍ തൊഴിലില്ലായ്മ സൃഷ്ടിക്കും. റോഡുകളും പാലങ്ങളും വിമാനത്താവളങ്ങളുമടക്കം അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ന്നത് കനത്ത ആഘാതമായി. ഇന്‍ഷുറന്‍സ് ഇനത്തില്‍ മാത്രം നല്‍കേണ്ടി വരിക 65 കോടിയെന്നാണ് ഇപ്പോഴത്തെ കണക്കുകൂട്ടല്‍. ഇതൊക്കെയാണെങ്കിലും 1992 ലെ ആന്‍ഡ്രൂ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ നാശനഷ്ടത്തിന്‍റെ പകുതിയെ ഇക്കുറിയുണ്ടായുള്ളൂ. കെട്ടിട നിര്‍മാണത്തിലും ദുരന്തനിവാരണമാര്‍ഗങ്ങളിലും ദീര്‍ഘവീക്ഷണത്തോടെ ആവിഷ്ക്കരിച്ച പദ്ധതികളാണ് അമേരിക്കയെ താങ്ങിനിര്‍ത്തിയത് എന്നതില്‍ തര്‍ക്കമില്ല.