ട്വന്‍റി 20 മത്സരങ്ങളില്‍ അര്‍ധ സെഞ്ചറിയും സെഞ്ചറിയും നേടാന്‍ കളിക്കാര്‍ ആഗ്രഹിക്കുന്നത് സാധാരണമാണ്. എന്നാല്‍ അല്‍പം മുകളിലാണ് വൈഭവ് സൂര്യവംശിയുടെ സ്വപ്നങ്ങള്‍. ട്വന്‍റി 20യില്‍ ഇരട്ട സെഞ്ചറിയടിക്കുന്ന ആദ്യ താരമാകണം എന്നാണ് വൈഭവിന്‍റെ ആഗ്രഹം. മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ കെവിന്‍ പീറ്റേഴ്സന്‍റെ യൂട്യൂബ് ചാനലില്‍ നടത്തിയ സംഭാഷണത്തിലാണ് ൈവഭവിന്‍റെ തുറന്നു പറച്ചില്‍.
അർധ സെഞ്ച്വറികൾ ആസ്വദിക്കുന്നുണ്ടോ എന്ന പീറ്റേഴ്‌സന്റെ ചോദ്യത്തിന് അത്രയ്ക്കില്ലെന്നായിരുന്നു മറുപടി. പിന്നീട് ആഗ്രഹങ്ങളെ പറ്റിയായി ചോദ്യം. 'എനിക്ക് ട്വന്‍റി 20യില്‍ 200 സ്കോര്‍ ചെയ്യണം. അദ്ദേഹത്തിന്‍റെ റെക്കോര്‍ഡ് തകര്‍ത്ത് 200 അടിക്കണം', ക്രിസ് ഗെയിലിന്‍റെ 175 റണ്‍സ് സൂചിപ്പിച്ച് വൈഭവ് മറുപടി പറഞ്ഞു. ട്വന്‍റി20യിൽ ആദ്യം ബാറ്റ് ചെയ്യുന്നതോ ചെയിസിങാണോ ഇഷ്ടം എന്നും പീറ്റേഴ്‌സൺ ചോദിച്ചു. 'എന്തായാലും, പക്ഷേ എനിക്ക് ട്വന്‍റി 20യിൽ 200 റൺസ് നേടണം' എന്നായിരുന്നു ചിരിച്ചു കൊണ്ട് വൈഭവിന്‍റെ മറുപടി.
2013 ഐപിഎല്ലില്‍ പൂനെ വാരിയേഴ്സിനെതിരെയാണ് ആര്‍സിബി താരമായിരുന്ന ഗെയില്‍ 175 റണ്‍സെടുത്തത്. ഇതുവരെ ആര്‍ക്കും ഈ റെക്കോര്‍ഡ് മറികടക്കാന്‍ സാധിച്ചിട്ടില്ല. 20 ഓവര്‍ മുഴുവന്‍ ബാറ്റ് ചെയ്താല്‍ തനിക്ക് 175 റണ്‍സിന്‍റെ റെക്കോര്‍ഡ് മറികടക്കാന്‍ സാധിക്കുമെന്നും വൈഭവ് പറഞ്ഞു. സെഞ്ചറിക്ക് അരികിലെത്തുമ്പോള്‍ സമ്മര്‍ദ്ദമുണ്ടാകാറില്ലെന്നും ആ സമയത്തും സ്വാഭാവിക കളി തുടരാറാണ് പതിവെന്നും വൈഭവ് പറഞ്ഞു.
അണ്ടർ-19 ലോകകപ്പ് ഫൈനലിൽ വൈഭവ് 175 റൺസ് അടിച്ചുകൂട്ടിയിട്ടുണ്ട്. ഒരു ലോകകപ്പ് ഫൈനലിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറാണിത്. ലിസ്റ്റ് എ ക്രിക്കറ്റില്‍, 2025-26 വിജയ് ഹസാരെ ട്രോഫിയിൽ ബിഹാറിന് വേണ്ടി 190 റൺസു വരെ നേടാന്‍ വൈഭവിന് സാധിച്ചിട്ടുണ്ട്. ഔദ്യോഗിക റെക്കോര്‍ഡുകളില്‍ വരില്ലെങ്കിലും ബിഹാറിനായി ആഭ്യന്തര മത്സരങ്ങളിലൊന്നില്‍ 50 ഓവര്‍ ബാറ്റു ചെയ്ത് പുറത്താകാതെ 335 റൺസ് നേടിയ കാര്യവും വൈഭവ് അഭിമുഖത്തില്‍ പറഞ്ഞു.
ഈ സീസണില്‍ 14 മത്സരങ്ങളില്‍ നിന്നും 583 റണ്‍സാണ് വൈഭവ് സൂര്യവംശി നേടിയത്. ഒരു സെഞ്ചറി നേടിയ വൈഭവിന്‍റെ സീസണിലെ ഉയര്‍ന്ന സ്കോര്‍ 103 ആണ്. മൂന്നു തവണ അര്‍ധ സെഞ്ചറിയും നേടി. 232.27 ആണ് വൈഭവിന്‍റെ സ്ട്രൈക്ക് റേറ്റ്. ഐപിഎല്‍ സീസണിലെ റണ്‍വേട്ടക്കാരില്‍ അഞ്ചാമതാണെങ്കിലും സ്ട്രൈക്ക് റേറ്റില്‍ വൈഭവിനെ വെല്ലാന്‍ ഇക്കൂട്ടത്തില്‍ ആരുമില്ല. 50 ഫോറും 53 സിക്സും നേടിയ വൈഭവാണ് സിക്സറുടെ എണ്ണത്തിലും മുന്നില്‍.