മൂന്നാം ട്വന്‍റി 20യിലും അര്‍ധ സെഞ്ചറി നേടിയ വൈഭവ് സൂര്യവംശി സിംബാബ്‍വെയ്ക്ക് എതിരായ പരമ്പരയിലെ താരമായി. ടൂര്‍ണമെന്‍റില്‍ ഇന്ത്യയുടെ ടോപ്പ് സ്കോററാണ് വൈഭവ് സൂര്യവംശി. മൂന്നു ഇന്നിങ്സില്‍ നിന്നായി 151 റണ്‍സ് വൈഭവ് നേടി. ഇന്നത്തെ 81 പ്രകടനത്തോടെ ആദ്യ മാന്‍ ഓഫ് ദ മാച്ചും വൈഭവ് സ്വന്തമാക്കി. 31 പന്തില്‍ നിന്നാണ് ഇന്നത്തെ അര്‍ധ സെഞ്ചറി. ഇന്ത്യൻ പ്രീമിയർ ലീഗിലും രാജ്യാന്തര ക്രിക്കറ്റിലും അരങ്ങേറ്റം കുറിച്ചതിന് ശേഷം വൈഭവിന്‍റെ വേഗത കുറഞ്ഞ രണ്ടാമത്തെ അര്‍ധ സെഞ്ചറിയാണിത്.
എന്നാല്‍ ഇന്ത്യന്‍ ടീമിനായാണ് കളിക്കുന്നതെങ്കിലും സ്വാഭാവിക കളി ശൈലിയില്‍ മാറ്റം വരുത്തിയിട്ടില്ലെന്ന് വൈഭവ് പറഞ്ഞു. ട്വന്‍റി 20 ക്രിക്കറ്റില്‍ കളിക്കുന്ന അതേ ശൈലി തന്നെയാണിത്. ടീമിന് വേണ്ടി അതുതന്നെ ചെയ്യാനാണ് ശ്രമിച്ചതെന്നും വൈഭവ് പറഞ്ഞു. മികച്ചൊരു തുടക്കം ലഭിച്ചാല്‍ ഇന്നിങ്സ് വലുതാക്കാനാണ് ശ്രമിച്ചതെന്നും പരിശീലനത്തിൽ ചെയ്യുന്നത് മല്‍സരത്തിലും ആവർത്തിക്കാൻ ശ്രമിക്കാറുണ്ടെന്നും വൈഭവ് പറഞ്ഞു. തന്‍റെ ആദ്യത്തെ പ്ലെയർ ഓഫ് ദി മാച്ച്, പ്ലെയർ ഓഫ് ദി സീരീസ് പുരസ്കാങ്ങള്‍ സ്വപ്ന സാക്ഷാത്കാരമാണെന്ന് വൈഭവ് പറഞ്ഞു.
31 പന്തിലാണ് വൈഭവ് അര്‍ധ സെഞ്ചറി തികച്ചത്. ആറു ഫോറും രണ്ട് സിക്സും സഹിതമായിരുന്നു ഫിഫ്റ്റി. 49 പന്തില്‍ 81 റണ്‍സെടുത്താണ് വൈഭവ് ഇന്ന് പുറത്തായത്. എട്ടു ഫോറും നാലു സിക്സും സഹിതമാണ് വൈഭവിന്‍റെ ഇന്നിങ്സ്. ആദ്യ മല്‍സരത്തില്‍ 18 പന്തിലാണ് വൈഭവ് അര്‍ധ സെഞ്ചറി നേടിയത്. തൊട്ടടുത്ത പന്തില്‍ താരം പുറത്താവുകയും ചെയ്തു. നാലു ഫോറും നാലു സിക്സുമാണ് അന്ന് വൈഭവ് അടിച്ചത്. രണ്ടാം മല്‍സരത്തില്‍ ഒന്‍പത് പന്തില്‍ 20 റണ്‍സാണ് വൈഭവ് നേടിയത്.