ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ സംസാരിച്ചുകൊണ്ടിരിക്കുന്ന പേര് വൈഭവ് സൂര്യവംശിയുടേതാണ്. സൂപ്പര്‍ താരങ്ങളില്ലാത്ത രാജസ്ഥാന്‍ റോയല്‍സിന്‍റെ ഫാന്‍ബേസില്‍ വലിയൊരളവും ഈ 15 കാരന്‍റെ ആരാധകരാണ്. 2024 ലെ മെഗ ലേലത്തില്‍ 1.10 കോടി രൂപയ്ക്കാണ് വൈഭവിനെ രാജസ്ഥാന്‍ ടീമിലെടുത്തത്. എന്നാല്‍ വൈഭവ് രാജസ്ഥാനില്‍ തന്നെ തുടരേണ്ടതില്ലെന്ന് പറയുകയാണ് മുന്‍ ഇംഗ്ലീഷ് താരമായ സ്റ്റുവര്‍ട്ട് ബ്രോഡ്.
സമയം വരുമ്പോള്‍ വൈഭവ് സൂര്യവംശി തന്‍റെ അവസരങ്ങള്‍ തേടണമെന്നും മുംബൈ ഇന്ത്യന്‍സിലേക്ക് പോകാനടക്കമുള്ള സാധ്യതകള്‍ ഉപയോഗപ്പെടുത്തണമെന്നും സ്റ്റുവര്‍ട്ട് ബ്രോഡ് പറഞ്ഞു. വൈഭവിനെ ലേലത്തിലെടുത്തത് ഞാന്‍ ഓര്‍ക്കുന്നു, അവന് പതിനാലോ പതിമൂന്നോ വയലുള്ളപ്പോഴാണത്. ഇത്രയും പ്രായം കുറഞ്ഞൊരാളെ ആഭ്യന്തര ക്രിക്കറ്റില്‍ ഉള്‍പ്പെടുത്തുന്നത് വിചിത്രമായി തോന്നിയെന്നും ബ്രോഡ് പറഞ്ഞു.
''അവര്‍ വെറുതെ വൈഭവിനെ മൂന്നു വര്‍ഷത്തേക്ക് ടീമില്‍ നിലനിര്‍ത്തുമോ എന്ന് ഞാന്‍ ചിന്തിച്ചു. അതില്‍ കാര്യമുണ്ടോ എന്ന് പോലും സംശയിച്ചു. കാരണം, അദ്ദേഹവുമായി ഒരു 10 വർഷത്തെ കരാർ ഒപ്പിടാൻ കഴിയില്ലല്ലോ. അദ്ദേഹത്തിന് എപ്പോൾ വേണമെങ്കിലും മുംബൈ ഇന്ത്യൻസിലേക്കോ അല്ലെങ്കിൽ മറ്റ് ഏതെങ്കിലും ഫ്രാഞ്ചൈസിയിലേക്കോ മാറാൻ സാധിക്കും" എന്നാണ് ബ്രോഡ് പറഞ്ഞത്. 'ഫോർ ദി ലവ് ഓഫ് ക്രിക്കറ്റ്' എന്ന പോഡ്‌കാസ്റ്റിൽ മുൻ ഇംഗ്ലണ്ട് സഹതാരം ജോസ് ബട്‌ലറോട് സംസാരിക്കുകയായിരുന്നു ബ്രോഡ്.
വൈഭവിന്‍റെ ബാറ്റിങില്‍ അത്ഭുതം തോന്നിയെന്നാണ് ബട്‍ലര്‍ പോഡ്കാസ്റ്റില്‍ പറഞ്ഞത്. അവന് 15 വയസ് മാത്രമെയുള്ളു. ക്രിസ് ഗെയിലും വിരേന്ദ്ര സെവാഗും കളിക്കുന്നത് പോലെ ഭയമില്ലാതെയാണ് ബാറ്റു ചെയ്യുന്നത്. അവരത് ചെയ്യുമ്പോള്‍ അവര്‍ക്ക് 30-35 ആണ് പ്രായം. അവന്‍ ബൗളര്‍മാരെ അടിച്ചു പറത്തുകയാണ്. എന്തുതരം കളിക്കാരനാണിത് എന്നാണ് ബട്‍ലറുടെ പ്രശംസ.