ബാബറി മസ്ജിദ് വിധി ദിനം. എല്ലാ കണ്ണുകളും ലക്നൗവിലെ സിബിഐ പ്രത്യേക കോടതിയെ ഉറ്റുനോക്കി. ബാബറി പള്ളി തകര്‍ത്ത ക്രിമിനല്‍ കേസില്‍ ഇരുപത്തിയേഴു വര്‍ഷത്തിനു ശേഷം കോടതി വിധി പറയുന്നു. ഒന്നരനൂറ്റാണ്ടിനടത്ത് പഴക്കമുള്ള അയോധ്യതർക്ക വിഷയത്തില്‍ സുപ്രീംകോടതിയുടെ അഞ്ചംഗഭരണഘടനാ ബെഞ്ച് കഴിഞ്ഞ നവംബറില്‍ തീർപ്പ്കൽപ്പിച്ചിരുന്നു.അയോധ്യയിലെ തര്‍ക്ക ഭൂമിയില്‍ ക്ഷേത്രം നിര്‍മിക്കാമെന്ന ആ വിധിക്കു പിന്നാലെ
ഓഗസ്റ്റ് അഞ്ചിന് രാമക്ഷേത്രത്തിന് ശിലയുമിട്ടു. ഇനി ബാക്കിയുള്ളത് പള്ളി പൊളിച്ച കേസിന്‍റെ വിധിയാണ്. കേസില്‍ ബിജെപിയുടെ മുതിര്‍ന്ന നേതാക്കളായ എല്‍കെ അഡ്വാനി മുരളി മനോഹര്‍ ജോഷി, കല്യാണ്‍ സിങ്, ഉമാഭാരതി എന്നിവരടക്കം മുപ്പത്തിരണ്ട് പ്രതികള്‍. ക്രിമിനല്‍ ഗൂഢാലോചന, കലാപമുണ്ടാക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെയുള്ളത്. ബാബ്റി മസ്ജിദ് തകര്‍ത്തിന് പിന്നില്‍ ബി.ജെ.പി സംഘ്പരിവാര്‍ നേതാക്കളുടെ ക്രിമിനല്‍ ഗൂഢാനലോചനയുണ്ടോ. പള്ളി തകര്‍ക്കപ്പെട്ടതിന് എല്‍.കെ അഡ്വാനിയുള്‍പ്പെടേയുള്ള നേതാക്കളുടെ പ്രകോപനകരമായ പ്രസംഗങ്ങള്‍ പ്രേരണയായിട്ടുണ്ടോ...? ഈ രണ്ട് സുപ്രധാന ചോദ്യങ്ങള്‍ രണ്ടര പതിറ്റാണ്ടായി രാജ്യത്ത് ഉയരുന്നുണ്ട്. ഇതിനുള്ള ഉത്തരം കേള്‍ക്കാന്‍ സിബിഐ പ്രത്യേക കോടതിയിലേക്ക് ചെവി കൂര്‍പ്പിച്ചു.
പള്ളി തകര്‍ത്തതുമായി ബന്ധപ്പെട്ട 49 കേസുകളിലും ഒരുമിച്ചാണ് സെഷന്‍സ് ജഡ്ജി സുരേന്ദ്ര കുമാര്‍ യാദവ് വിധി പറഞ്ഞത്. ആയിരത്തിലേറെ സാക്ഷികളില്‍ 351 പേരെ പ്രോസിക്യൂഷന്‍ വിസ്തരിച്ചിരുന്നു. പ്രതികള്‍ക്ക് വേണ്ടി സാക്ഷികളൊന്നും ഹാജരായില്ല. പ്രതികളോട് നേരിട്ട് ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. കോവിഡ് പോസിറ്റീവായതിനാല്‍ ഉമാഭാരതിക്ക് ഹാജരാകാനാകില്ല. 26 പ്രതികള്‍ കോടതിയിലെത്തി. എല്‍.കെ.അഡ്വാനി, എം.എം.ജോഷിയടക്കം ആറുപേര്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെ വിധി കേട്ടു. കോടതി പരിസരത്ത് കനത്ത സുരക്ഷ
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ഗൂഢാലോചനക്കുറ്റം, കലാപമുണ്ടാക്കല്‍ മതസ്പര്‍ദ്ധ വളര്‍ത്തല്‍, രാജ്യത്തിന്‍റെ അഖണ്ഡതയ്ക്ക് മുറിവേല്‍പ്പിക്കല്‍, അരാധാനലയങ്ങളെ അശുദ്ധമാക്കല്‍ തുടങ്ങിയ കുറ്റങ്ങളില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ ഏഴ് വര്‍ഷം വരെ തടവ് ലഭിക്കുമെന്ന് നിയമഞ്ജര്‍ വിശകലനങ്ങള്‍ നടത്തിക്കൊണ്ടേയിരുന്നു.ഒടുവില്‍ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരമായി. അഭ്യൂഹങ്ങള്‍ക്കും. ബാബറി മസ്ജിദ് തകര്‍ക്കല്‍ കേസില്‍ 32 പ്രതികളെയും വെറുതെവിട്ടു. പള്ളി മുന്‍കൂട്ടി ആസൂത്രണം ചെയ്ത് തകര്‍ത്തതല്ലെന്നാണ് ലക്നൗ സിബിഐ പ്രത്യേക കോടതിയുടെ കണ്ടെത്തല്‍. പെട്ടെന്ന് സംഭവിച്ചതാണ്,മസ്ജിദ് തകര്‍ക്കാന്‍ ആഹ്വാനമുണ്ടായിരുന്നില്ല . പ്രതീകാത്മക കര്‍സേവക്കായിരുന്നു നിര്‍ദേശം. ആള്‍ക്കൂട്ടത്തെ തടയാനാണ് നേതാക്കള്‍ ശ്രമിച്ചതെന്നും വിധിയില്‍ പറയുന്നു. പ്രതികള്‍ക്കെതിരെ ശക്തമായ തെളിവില്ല. കേസ് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്നും കോടതി പറഞ്ഞു
രണ്ടായിരം പേജുള്ള വിധിപ്രസ്താവം. 1992 ഡിസംബര്‍ ആറിന് നടന്ന സംഭവത്തില്‍ ഗൂഡാലോചനയില്ലെന്ന് കോടത്. രാഷ്ട്രീയ വിദ്വേഷത്തിന്‍റെ പേരില്‍ അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രതിയാക്കി എന്നാണ് കുറ്റം നിഷേധിച്ചുകൊണ്ട് അഡ്വാനിയും മുരളി മനോഹര്‍ ജോഷിയുമടക്കം കോടതിയില്‍ വാദിച്ചത്. ഒച്ചിഴയും വേഗത്തില്‍ മുന്നോട്ടുപോയ കേസില്‍ ഒടുവില്‍ സുപ്രീം കോടതി ഇടപെട്ടിരുന്നു. രണ്ടുവര്‍ഷം കൊണ്ട് വിചാരണ പൂര്‍ത്തിയാക്കി വിധി പറയണമെന്ന് 2017 ല്‍ സുപ്രീം കോടതി നിര്‍ദേശിച്ചു. ഇരുപത്തിയഞ്ചുവര്‍ഷം പഴക്കമുള്ള കേസില്‍ ഒരു കാരണവശാലും വിചാരണ നീളരുതെന്നും ജഡ്ജിയെ മാറ്റരുതെന്നും നിര്‍ദേശം. എന്നാല്‍ പിന്നീട് രണ്ടുതവണ കൂടി സമയം നീട്ടി നല്‍കി. ഒടുവില്‍ തെളിവുകളുടെ അഭാവത്തില്‍ പ്രതികള്‍ കുറ്റ വിമുക്തര്‍.
കളങ്കം മായ്ക്കപ്പെട്ടുവെന്ന തിരിച്ചറിവില്‍ സംഘപരിവാര്‍ സംഘടനകള്‍ കോടതി വിധിയെ ആഘോഷിച്ചു. ഒടുവില്‍ സത്യം തെളിഞ്ഞു എന്ന് ഡല്‍ഹിയിലെ വസതിയിലിരുന്ന്വീഡിയോ കോൺഫറൻസിലൂടെ കോടതി നടപടികളിൽ പങ്കെടുക്കത്ത എല്‍കെ അഡ്വാനിയുടെ പ്രതികരണം ഗൂഡാലോചനയില്ല എന്ന കോടതി വിധി ചരിത്രപരമാണ് എന്നായിരുന്നു മുരളി മനോഹര്‍ ജോഷിയുടെ പ്രതികരണം
നാല്‍പ്പത്തിയെട്ടു പേരായിരുന്നു ബാബറി മസ്ജിത് തകര്‍ത്ത കേസിലെ പ്രതികള്‍. ഇതില്‍ ഇന്ന് ജീവിച്ചിരിക്കുന്നവര്‍ മുപ്പത്തി രണ്ടു മാത്രം. ഗൂഡാലോചന കുറ്റത്തില്‍ നിന്ന് 2001 ല്‍ എല്‍കെ അഡ്വാനി ഉള്‍പ്പെടെയുള്ളവരെ അലഹാബാദ് ഹൈക്കോടതി ഒഴിവാക്കിയിരുന്നു. അത് റദ്ദാക്കിയ സുപ്രീം കോടതി കേസില്‍ എല്ലാ പ്രതികളും വിചാരണ നേരിടണമെന്ന് വിധിച്ചു. ഇതിനായി പ്രത്യേക കോടതിയും രൂപീകരിച്ചു. ആ കോടതിയില്‍ നിന്നാണ് തെളിവുകളുടെ അഭാവത്തില്‍ പ്രതികള്‍ക്ക് ക്ലീന്‍ ചിറ്റ്. കാലതാമസമെടുത്താലും നീതി വിജയിച്ചുവെന്ന് കേന്ദ്രമന്ത്രി രാജ്നാഥ് സിങ് ട്വീറ്റ് ചെയ്തു. ഗൂഡാലോചനക്ക് ഉത്തരവാദികളായവര്‍ രാജ്യത്തോട് ക്ഷമ ചോദിക്കണമെന്നാണ് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ പ്രതികരണം.
വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് ഉത്തര്‍പ്രദേശ് വഖഫ് ബോര്‍ഡിന്‍റെ തീരുമാനം. അന്വേഷണ ഏജന്‍സി വിധിക്കെതിരെ അപ്പീല്‍ നല്‍കണമെന്നായിരുന്നു മുസ്‍ലിം ലീഗിന്‍റെ നിര്‍ദേശം കുഞ്ഞാലിരാജ്യത്തിന്റെ ആത്മാവിനേറ്റ മുറിവാണ് ബാബ്റി മസ്ജിദ് പൊളിച്ച സംഭവമെന്നായിരുന്നു അയോധ്യ ഭൂമി പ്രശ്നത്തില്‍ തീര്‍പ്പു കല്‍പ്പിച്ച സുപ്രീംകോടതി ഭരണഘനാ ബഞ്ച് പത്തുമാസം മുന്‍പ് പറഞ്ഞത്. പിന്നാലെ വിചാരണക്കോടതിയുടെ കണ്ണില്‍ മസ്ജിദ് പൊളിച്ചതല്ല. കുറ്റക്കാരായി ആരുമില്ലാത്ത േസില്‍ ഒരു ചോദ്യം മാത്രം ബാക്കി. ബാബറി മസ്ജിദ് തകര്‍ന്നത് എങ്ങനെ.
വിഗ്രഹങ്ങള്‍ സ്ഥാപിച്ചതും ബാബറി മസ്ജിദ് പൊളിച്ചതും നിയമലംഘനമാണെന്ന് അയോധ്യ ഭൂമിതര്‍ക്കത്തിന് തീര്‍പ്പ് കല്‍പ്പിക്കവേ സുപ്രിംകോടതി പറഞ്ഞിരുന്നു. നിയമലംഘനമെന്ന് പൊതുബോധ്യമുള്ള ഒരു വിഷയത്തില്‍ അതിലെ കുറ്റക്കാര്‍ ആരാണ് അവര്‍ക്ക് എന്തു ശിക്ഷ കിട്ടിഎന്ന് ഭാവിയില്‍ ചരിത്രം പരതുന്നവര്‍ മൂക്കത്ത് വിരല്‍ വച്ചിരുന്നുപോകും. 2300 പേജുവരുന്ന വിധി പ്രസ്താവം. പക്ഷെ മൂന്ന് വാചകത്തില്‍ കേസിന്‍റെ തീര്‍പ്പ് വ്യക്തമായി. രാജ്യത്തിന്‍റെ മുന്‍കൂട്ടിയുള്ള ആസൂത്രണമില്ലാത്ത ശക്തമായ തെളിവുകളില്ലാത്ത ഒരു കേസ്.
മസ്‌ജിദ് തകർക്കലിനോടനുബന്ധിച്ചു രണ്ടു കേസുകളാണ് എടുത്തിരുന്നത്. ആദ്യത്തേതിലെ പ്രതികൾ കർസേവകരാണ്. രണ്ടാമത്തേതിലെ പ്രതികളാണു കുറ്റക്കാരെന്നു പരാമർശിക്കപ്പെട്ട നേതാക്കൾ. 1992 ഡിസംബർ ആറിനു റജിസ്‌റ്റർ ചെയ്‌ത പ്രഥമവിവര റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ ഇവർക്കെതിരെ സംസ്‌ഥാന സി. ഐ. ഡി. വിഭാഗം നടത്തിയ അന്വേഷണത്തിനൊടുവിൽ കേസ് സി. ബി. ഐയ്‌ക്കു കൈമാറുകയായിരുന്നു. പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുകള്‍ കൊണ്ടുവരുന്നതില്‍ സി.ബി.ഐ പരാജയപ്പെട്ടുവെന്ന് പ്രത്യേക കോടതിയുടെ വിധിയില്‍ ചൂണ്ടിക്കാട്ടുന്നു
സി.ബി.ഐ സമര്‍പ്പിച്ച ചിത്രങ്ങളുള്‍പ്പെടേയുള്ള തെളിവുകളും 351 സാക്ഷി മൊഴികളും കുറ്റാരോപിതരെ ശിക്ഷിക്കാന്‍ പര്യാപത്മല്ലെന്നാണ് കോടതിയുടെ കണ്ടെത്തല്‍. പ്രതികളാരും പള്ളിപൊളിക്കലില്‍ നേരിട്ട് പങ്കെടുത്തിട്ടില്ല. അക്രമത്തിന് പ്രേരിപ്പിക്കുകയോ പള്ളി പൊളിക്കാന്‍ ആഹ്വാനം നടത്തുകയോ ചെയ്തിട്ടില്ല. പെട്ടെന്നുള്ള പ്രകോപനത്തില്‍ കര്‍സേവകര്‍ പള്ളി തകര്‍ക്കുകയായിരുന്നു. പള്ളിക്കകത്ത് വിഗ്രഹങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ അശോക് സിംഗാള്‍ പള്ളി പൊളിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. കൈകള്‍ നിയന്ത്രിക്കാന്‍ പൂക്കളും വെള്ളവും കൊണ്ടുവരാന്‍ കര്‍സേവകരോട് ആവശ്യപ്പെട്ടിരുന്നു. ഇങ്ങനെ പോകുന്നു സ്പെഷ്യല്‍ ജ്ഡിജി എസ്.െക യാദവിന്‍റെ കണ്ടെത്തില്‍. വിധിക്കെതിരെ അപ്പീല്‍ നല്‍കുന്ന കാര്യത്തില്‍ സി.ബി.ഐ ഇതുവരെ പ്രതികരിച്ചിട്ടില്ല.
സുപ്രീംകോടതി വിധിക്ക് വിരുദ്ധമാണ് പ്രത്യേക കോടതി നടപടിയെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. വിധിയെ സ്വാഗതം ചെയ്ത ശിവസേന കുറ്റവിമുക്തരാക്കപ്പെട്ട നേതാക്കളെ അഭിനന്ദിക്കുകയും ചെയ്തു. ഇതിലൂടെ ശിവസേന വെടിലാക്കിയത് കോണ്‍ഗ്രസിനെയാണ്. ഇന്ത്യന്‍ ജുഡീഷ്യറിയുടെ ചരിത്രത്തിലെ ദുഖകരമായ ദിനമെന്ന് അസദുദ്ദീന്‍ ഒവെയ്സി കുറ്റപ്പെടുത്തി. സി.ബി.ഐ അപ്പീല്‍ ഉടന്‍ നല്‍കണമെന്ന് സി.പി.എം ആവശ്യപ്പെട്ടപ്പോള്‍, െഞട്ടിക്കുന്ന വിധിയെന്ന് സി.പി.ഐ ചൂണ്ടിക്കാട്ടി. ഈ വിധി തന്നെ കുറ്റകരമായ കാര്യമായോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നാണ് സിപിഎം മുന്നോട്ടുവയ്ക്കുന്ന ചോദ്യം
വിധിയെ പരിഹസിച്ച് നിരവധിപേര്‍ രംഗത്തുണ്ട്. അവിടെ പള്ളിയേ ഉണ്ടായിരുന്നില്ല എന്നും ഇതാണ് പുതിയ ഇന്ത്യയിലെ നീതിയെന്നും സുപ്രീംകോടതി അഭിഭാഷകന്‍ പ്രശാന്ത് ഭൂഷന്‍ ട്വിറ്ററില്‍ കുറിച്ചു. ജനങ്ങള്‍ക്ക് നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുന്ന വിധിയെന്നാണ് രാഷ്ട്രീയ നിരീക്ഷകന്‍ എം.എന്‍.കാരശേരി വിലയിരുത്തിയത്. വാദങ്ങളും പ്രതിവാദങ്ങളും നിരവധിയാണ് പ്രതികരണങ്ങള്‍
യുപിയുടെ തലസ്ഥാനമായ ലക്നൗവില്‍ നിന്ന് ഏതാണ്ട് 135 കിലോമീറ്റര്‍ അകലെയാണ് അയോധ്യ. ഫൈസാബാദ് ജില്ലയില്‍. വിശ്വാസമനുസരിച്ച് അയോധ്യ ശ്രീരാമന്‍റെ ജന്‍മസ്ഥലമാണ്. അയോധ്യയില്‍ ബാബറി മസ്ജിദുണ്ടായത് 1528ല്‍. മുഗൾ ചക്രവർത്തി ബാബറുടെ സ്‌മരണാർഥം അദ്ദേഹത്തിെൻറ ഗവർണർ മീർ ബാഖി നിർമിച്ചതാണിത്. 464 കൊല്ലം ബാബറി പള്ളി അയോധ്യയില്‍ തലയുയര്‍ത്തി നിന്നു. 1992 ല്‍ തകര്‍ക്കപ്പെടുന്നതുവരെ. ബാബറി മസ്ജിദ് നിന്ന സ്ഥലത്തെച്ചൊല്ലി 19ാം നൂറ്റാണ്ടില്‍ തന്നെ തര്‍ക്കം തുടങ്ങിയിരുന്നു. ശ്രീരാമൻ ജനിച്ച സ്‌ഥലത്തു പതിനൊന്നാം നൂറ്റാണ്ടിൽ പണിത ഒരു ഹിന്ദുക്ഷേത്രം തകർത്താണ് ബാബ്‌റി മസ്‌ജിദ് നിർമ്മിച്ചതെന്ന ആരോപണമാണ് തർക്കത്തിനു നിദാനമായത്.
രാമന്റെ അമ്പലം പൊളിച്ചാണ് പള്ളി കെട്ടിയതെന്ന് ഒരു കൂട്ടര്‍. അങ്ങനെയൊരമ്പലം അവിടെ ഇല്ലായിരുന്നുവെന്ന് മറുഭാഗം. ഇരുകൂട്ടരും തമ്മില്‍ ഏറ്റുമുട്ടലുകളും നടന്നിരുന്നു. ഒടുവില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ഒരു ഒത്തുതീര്‍പ്പുണ്ടാക്കി. മുസ്്ലിങ്ങള്‍ക്ക് പള്ളിക്കകത്ത് പ്രാര്‍ഥിക്കാം. ഹിന്ദുക്കള്‍ക്ക് പുറത്ത് കെട്ടിയുയര്‍ത്തിയ പ്ലാറ്റ്ഫോമില്‍ ആരാധന നടത്താം. 1949 ലാണ് ഇവിടെ രാമവിഗ്രഹം സ്ഥാപിച്ചത്. തുടര്‍ന്ന് സംഘര്‍ഷം.ഡിസംബറിലെ ഒരു ദിവസം മാത്രം രാമപൂജ നടത്താം എന്ന തീര്‍പ്പിലാണ് താല്‍ക്കാലിക പരിഹാരമുണ്ടായത്. ക്ഷേത്രം പണിയണമെന്ന ആവശ്യവുമായി 80കളുടെ തുടക്കത്തില്‍ വിഎച്് പി രാമജന്‍മഭൂമി പ്രസ്ഥാനം തുടങ്ങി. നേരിട്ടും അല്ലാതെയും രാമക്ഷേത്രമെന്ന ആവശ്യത്തിന് കരുത്തു കൊടുക്കാന്‍ വിഎച്ച്പിക്ക് കഴിഞ്ഞിരുന്നു. ക്ഷേത്ര നിർമ്മാണത്തിെൻറ മുന്നോടിയായി വി. എച്ച്. പി. യുടെ ആഭിമുഖ്യത്തിൽ 1989 ൽ രാജ്യമൊട്ടുക്കും ശിലാപൂജ നടന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുമ്പ് പ്രധാനമന്ത്രി രാജീവ് ഗാന്ധി തർക്കരഹിത സ്‌ഥലത്തു ക്ഷേത്രത്തിനു ശിലാസ്‌ഥാപനം നടത്താൻ അനുവദിച്ചതും പ്രശ്‌നത്തിലെ ഒരു വഴിത്തിരിവായി. പക്ഷേ തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടായത് ബി. ജെ. പിക്കാണ്. പാർലമെന്റിൽ അവരുടെ അംഗസംഖ്യ രണ്ടിൽ നിന്നു 86 ആയി വർധിച്ചു. 1990 ല്‍ എല്‍ കെ അദ്വാനി രഥയാത്ര തുടങ്ങി. ഗുജറാത്തിലെ സോംനാഥ് മുതല്‍ അയോധ്യ വരെ. ജീപ്പ് രഥമാക്കി അദ്വാനി നീങ്ങി. രാമക്ഷേത്രം അയോധ്യയില്‍ പണിയണമെന്ന് പ്രസംഗിച്ച് ആളെക്കൂട്ടി. 6,000 മൈല്‍ സഞ്ചരിച്ച് എട്ടു സംസ്ഥാനങ്ങള്‍ കടന്ന് യ്ത് അയോധ്യയിലെത്താനായിരുന്നു പദ്ധതി. 23 ഒക്ടോബറില്‍ ബിഹാറിലെ സമഷ്ടിപൂറില്‍ ലാലു പ്രസാദ് യാദവിന്‍റെ പൊലീസ്്‍ അദ്വാനിയെ അറസ്റ്റു ചെയ്തു. വടക്കേ ഇന്ത്യയില്‍ പലയിടത്തും അക്രമം നടന്നു. അയോധ്യയില്‍ വെടിവയ്പ്പുണ്ടായി. കേന്ദ്രത്തിൽ വി. പി. സിങ്ങിന്റെ ജനതാദൾ മുന്നണി സർക്കാരിനുള്ള പിന്തുണപിൻവലിച്ചുകൊണ്ടാണു ബി.ജെ. പി. പകവീട്ടിയത്. ആയിരക്കണക്കിനു കർസേവകർ അയോധ്യയിലെത്തി മസ്‌ജിദിനു കേടു വരുത്തുകയും അതിന്മേൽ കാവിക്കൊടിയുയർത്തുകയും ചെയ്‌തു. 1992 ാം ആണ്ട് പിറന്നു. നവംബര്‍ പകുതിയോടെ കര്‍സേവകര്‍ അയോധ്യയിലേക്ക് നീങ്ങിത്തുടങ്ങി. ഒരു ലക്ഷം കര്‍സേവകര്‍ അയോധ്യയിലെത്തിയെന്നാണ് കണക്ക്. ത്രിശൂലവും അമ്പും വില്ലുമെല്ലാം അവര്‍ കൈയ്യിലേന്തി. അവിടെ എന്തുനടക്കുമെന്ന് എനിക്ക് ഉറപ്പൊന്നും നല്‍കാനാവില്ലെന്ന് ഡിസംബര്‍ ആറിന് ഡല്‍ഹിയില്‍ നിന്ന് പുറപ്പെടും മുമ്പ് അദ്വാനി പറഞ്ഞു. ഇരുപതിനായിരം അര്‍ധസൈനികര്‍ പട്ടണത്തിനു പുറത്ത് തമ്പടിച്ചു. ആറിന് അവര്‍ പക്ഷേ പള്ളിയുടെ സുരക്ഷയ്ക്ക് വന്നില്ല. യുപി പൊലീസിനു തന്നെയായിരുന്നു ആ ചുമതല. തുടര്‍ന്ന് ആറാം തീയതി ബാബറി മസ്ജിദിനു നേരെ രണ്ടാമത്തെ ആക്രമണം. കര്‍സേവകര്‍ ബാബരി പള്ളി തകര്‍ത്തു. ആക്രമണം തടയാൻ കഴിയാതിരുന്ന പ്രധാനമന്ത്രി പി. വി. നരംസിംഹറാവുവിനു നേരെ കടുത്ത വിമര്‍ശനങ്ങള്‍ . കേന്ദ്രസേനയെ വിന്യസിക്കാതിരുന്നതാണ് എല്ലാത്തിനും കാരണമെന്ന് ഇപ്പോളും ഏവരും വിശ്വസിക്കുന്നു. സംഭവത്തെപ്പറ്റി അന്വേഷിക്കാൻ റിട്ട. സുപ്രീം കോടതി ജഡ്‌ജി എം. എസ്. ലിബറാെൻറ നേതൃത്വത്തിൽ കമ്മീഷന്‍. മൂന്നുമാസത്തിനകം റിപ്പോര്‍ട്ട് പ്രതീക്ഷിച്ചെങ്കിലും തെളിവെടുപ്പു പൂർത്തിയാക്കാന്‍ കമ്മിഷന് പത്തുവര്‍ഷം വേണ്ടിവന്നു. മുൻപ്രധാനമന്ത്രി നരസിംഹറാവു, ഉപപ്രധാനമന്ത്രി എൽ.കെ. അഡ്വാനി തുടങ്ങി ബി.ബി.സി. ലേഖകൻ മാർക്ക് ടുള്ളി വരെ 99 സാക്ഷികളുടെ മൊഴിയെടുപ്പിന് ഒച്ചിന്റെ ഗതിവേഗമാണുണ്ടായത്. ഒടുവില്‍ ഇരുപത്തിയെട്ടാം വര്‍ഷം ആ കേസില്‍ കോടതി വിധി. ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടു എന്ന വസ്തുത നമുക്ക് മുന്നിലുണ്ട്. ഇക്കാലമത്രയും കണ്ടതും കേട്ടവയുമായവക്ക് ഊഹാപോഹങ്ങവുടെ വിലപോലുമില്ലാത്ത അവ്സഥ. ബാബരി പള്ളി തകര്‍ക്കപ്പെട്ടപ്പോള്‍ മുറിവേറ്റവര്‍ക്ക് പിന്നെയും ഒരുപാട് തവണ നീതി നിഷേധിക്കപ്പെടുന്നത് രാജ്യം കണ്ടു. വിധിക്കെതിരെ സിബിഐ അപ്പീല്‍ നല്‍കുമോ എന്ന് ഉറപ്പില്ല. രാജ്യം ഭരിക്കുന്നത് ബിജെപി ആയതിനാല്‍ ഈ കണ്ടത്തലുകള്‍ക്കപ്പുറം ഇനിയൊന്നും പ്രതീക്ഷിക്കുക വയ്യ.