മരടിലെ പ്രദേശവാസികൾക്കും സ്വഭാവിക നീതി അവകാശപ്പെട്ടതാണ്

സ്വാഭാവിക നീതി എന്നൊന്നുണ്ട്, അത് നിഷേധിക്കപ്പെടുന്നിടത്താണ് എല്ലാ സമരങ്ങളുടേയും തുടക്കം. കൊച്ചിയിൽ പൊളിക്കുന്ന ഫ്ളാറ്റുകൾക്ക് സമീപത്ത് താമസിക്കുന്ന ആളുകളും സമരം ചെയ്യാൻ  തുടങ്ങിയത് അങ്ങനെയാണ്.  ഈ ഫ്ലാറ്റുകൾ പൊളിക്കാൻ സുപ്രീംകോടതി ഇത്തരവിട്ടപ്പോൾ അവിടെ താമസിച്ചിരുന്ന ആളുകൾക്ക് ലഭിച്ച സാമൂഹ്യരാഷ്ട്രീയ പിന്തുണ വളരെ വലുതായിരുന്നു. ആ പിന്തുണ നൽകിയവരിൽ ആ പരിസരത്ത് താമസിച്ചിരുന്ന ആളുകളുമുണ്ടായിരുന്നു, അതുക്കൊണ്ട് തന്നെയാണ് വളരെ വേഗത്തിൽ ഈ ഫ്ലാറ്റുകളിൽ താമസിച്ചിരുന്ന ആളുകൾക്ക്  സുപ്രീംകോടതി നിർദേശിച്ച നഷ്ടപരിഹാരത്തിൻറെ ആദ്യഘടുവായ ഇരുപത്തിയഞ്ച് ലക്ഷം രൂപ ലഭിക്കാനിടയായത്. അവർക്ക് മാറി താമസിക്കാൻ സർക്കാർ സഹായവും നൽകി. അവര സമരം അവസാനിപ്പിച്ചു. അപ്പോഴാണ് പരിസരവാസികളുടെ ദുരിതം യഥാർഥത്തിൽ ആരംഭിക്കുന്നത്, ഫ്ലാറ്റുകൾ പൊളിക്കുന്നത് കാരണമുണ്ടാകുന്ന നാശനഷ്ടങ്ങൾക്കോ ബുദ്ധിമുട്ടുകൾക്കോ ഒരു പരിഹാരവും മുന്നോട്ടു വയ്ക്കാൻ സർക്കാരിനോ ജില്ലാഭരണക്കൂടത്തിനോ നഗരസഭയ്ക്കോ ഒന്നും  ഇതുവരെ കഴിഞ്ഞിരുന്നില്ല. ഇന്നത്തെ യോഗത്തിലാണ് ഒരുറപ്പ് ലഭിച്ചത്. സ്വാഭാവിക നീതി അവർക്കും അവകാശപ്പെട്ടതാണ്.