സഹതടവുകാരികളെ ഗര്‍ഭിണികളാക്കി; ട്രാന്‍സ് യുവതിയെ ആണ്‍തടവറയിലേക്ക് മാറ്റി

സ്ത്രീകള്‍ മാത്രമുള്ള തടവറയില്‍ വെച്ച സഹതടവുകാരെ ഗര്‍ഭിണിയാക്കിയ ട്രാന്‍സ് യുവതിയെ പുരുഷന്മാരുടെ സെല്ലിലേക്ക് മാറ്റി. 18 മുതല്‍ 30 വരെ പ്രായമുള്ള സ്ത്രീ തടവുകാരെ പാര്‍പ്പിച്ചിരിക്കുന്ന സെല്ലില്‍ തന്നെയാണ് 27 വയസ്സുള്ള ട്രാന്‍സ് വുമണിനെയും താമസിപ്പിച്ചത്. ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്തിട്ടില്ലാത്ത ട്രാന്‍സ് വുമണ്‍ രണ്ട് സഹതടവുകാരുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്നും ഇവര്‍ ഗര്‍ഭിണികളായെന്നുമാണ് പരാതി. ഇതേത്തുടര്‍ന്നാണ് പുരുഷന്മാരുടെ സെല്ലിലേക്ക് മാറ്റിയത്. അമേരിക്കയിലെ ന്യൂ ജഴ്സിയിലാണ് സംഭവം. പുരുഷ തടവുകാര്‍ മാത്രമുള്ള ഗാര്‍ഡന്‍ സ്റ്റേറ്റ് യൂത്ത് കറക്ഷന്‍ ഫെസിലിറ്റിയിലേക്ക് ട്രാന്‍സ് യുവതിയായ ഡെമി മൈനറിനെ മാറ്റുകയായിരുന്നു. തന്റെ വളര്‍ത്തച്ഛനെ കുത്തിക്കൊലപ്പെടുത്തിയതില്‍ ശിക്ഷ അനുഭവിക്കുന്ന തടവുപുള്ളിയാണ് ഡെമി.

സ്ത്രീ തടവുകാര്‍ക്കായുള്ള എഡ്‌ന മഹന്‍ കറക്ഷന്‍ സെന്ററിലാണ് ഇവരെ താമസിപ്പിച്ചിരുന്നത്. അവിടെ വെച്ചാണ് സെല്ലിലുണ്ടായിരുന്ന രണ്ട് സഹതടവുകാരികളുമായി ലൈംഗിക ബന്ധമുണ്ടാവുന്നത്. ഇക്കാര്യം പിന്നീട്, ഒരു ബ്ലോഗ് പോസ്റ്റില്‍ ഡെമി മൈനര്‍ സമ്മതിച്ചു. സഹതടവുകാരികളുമായി ലൈംഗിക ബന്ധം പതിവായതിനിടെയാണ്, ഇരുവരും കഴിഞ്ഞ വര്‍ഷം ഗര്‍ഭിണികളായത്. ഇതിനെ തുടര്‍ന്നാണ് ഡെമി മൈനറിനെതിരെ നടപടി ഉണ്ടായതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

എന്നാല്‍ സെല്‍ മാറ്റ സമയത്ത് താന്‍ നേരിട്ടത് കടുത്ത പീഡനങ്ങളാണെന്നും ഡെമി പറയുന്നുണ്ട്. തന്റെ മാനസികനില തകര്‍ക്കുന്ന തരത്തില്‍ ജയില്‍ ജീവനക്കാര്‍ പെരുമാറി. കളിയാക്കലുകള്‍ക്ക് പുറമേ നഗ്നയാക്കി പരിശോധനകള്‍ നടത്തി. മര്‍ദനവും ഉണ്ടായി. ഒരു തവണ ആത്മഹത്യക്ക് ശ്രമിച്ചെന്നും ഡെമി പറയുന്നു. പുരുഷന്മാരുടെ തടവറയില്‍ നിന്ന് സ്ത്രീകളുടേതിലേക്ക് തിരിച്ചയക്കണമെന്നും ഡെമി അഭ്യര്‍ഥിക്കുന്നുണ്ട്. പുരുഷന്‍മാരുടെ സെല്ലില്‍ അടച്ചാല്‍, തനിക്കെതിരെ ലൈംഗിക അതിക്രമങ്ങള്‍ നടക്കാനിടയുണ്ടെന്നും ഡെമി പറയുന്നു.