കൂടെയുള്ളവരുടെ അതിക്രമങ്ങൾ; ഒരു രാത്രി പോലും മര്യാദയ്ക്ക് ഉറങ്ങിയില്ല: പൊള്ളുന്ന കുറിപ്പ്

Image Credit∙ Seema Vineeth/Facebook

ട്രാൻസ്ജെൻഡേഴ്സ് നേരിടുന്ന ദുരിതങ്ങളും അവഗണനകളും പലപ്പോഴും നോവിക്കുന്നതായിരിക്കും. സമൂഹം ഏറെ പുരോഗമിച്ചെങ്കിലും ഇന്നും അവരോടുള്ള കാഴ്ചപ്പാടുകൾക്കു കാര്യമായ മാറ്റമില്ല. പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റായ സീമ വിനീത് താൻ പിന്നിട്ട പാതകളിലെ വേദനകൾ സമൂഹമാധ്യമത്തിൽ പങ്കുവച്ചിരിക്കുകയാണ്. 

സീമയുടെ കുറിപ്പിന്റെ പൂർണരൂപം

‘ഇന്ന് എന്തൊക്കെയോ പേപ്പേഴ്സ് തിരയുന്നതിന്റെ ഇടയിൽ കിട്ടിയ കുറച്ചു കടലാസ് കഷ്ണങ്ങൾ വെറും കഷ്ണങ്ങൾ അല്ല എന്റെ ജീവിതത്തിന്റെ ഒരു ഏട് തന്നെയാണ് ഇതൊക്കെ.18. 19 വയസ്സ് പ്രായമുള്ളപ്പോൾ ജീവിതത്തിനു പക്വത മുളക്കും മുന്നേ അന്നുമുതൽക്കെ ഈ ജനിച്ച ശരീരത്തിനോട് അകൽച്ച തോന്നിത്തുടങ്ങിയ കാലം. സ്വന്തം വീട്ടിൽ നിന്നുള്ള അവഗണന, എല്ലാത്തിലും ഒരു മാറ്റി നിർത്തൽ, എന്നേക്കാൾ ഏറെ എന്തോ  ഇളയവന് കൊടുക്കുന്ന പരിഗണന. ജീവിതത്തിലെ ശരീരത്തിനോട് തോന്നിയപോലെ ഈ ജന്മത്തിനോടും തോന്നി തുടങ്ങിയിരുന്നു. അന്ന് പഠിപ്പും പാതി വഴിയിലുപേക്ഷിച്ചു. നാട്ടിൽ നിൽക്കാൻ തോന്നാത്ത ഒരു അവസ്ഥ. മരിക്കാൻ എന്തോ ഒരു പേടി പോലെ . എന്റെ സങ്കടങ്ങൾ കേൾക്കാൻ ഞാൻ ഉറങ്ങുന്ന ആ നിലത്തെ പായയും എന്റെ കണ്ണീർ വീണു കുതിർന്ന തലയിണയും മാത്രം.

ഒരു ജോലി അത്യാവശ്യമായി തോന്നി. പക്ഷേ അത് എന്റെ നാട്ടിൽ വേണ്ട. എന്നും പത്രം നോക്കും. എന്തേലും എനിക്ക് പറ്റിയത് ഉണ്ടോ എന്ന്. അങ്ങിനെ ഒരു ദിവസം എനിക്ക് എന്തോ ഈ പരസ്യം കണ്ടപ്പോൾ ചെയ്യാൻ കഴിയും എന്ന് തോന്നി . രോഗി പരിചരണം ആണ്. വയസായ മനുഷ്യരെ നോക്കണം. രണ്ടും കല്‍പിച്ച് വിളിച്ചു ആ ഓഫീസിലേക്ക്. ജോലിക്ക് താത്പര്യം ഉണ്ടെന്നു അറിയിച്ചു. എന്നാൽ നാളെ തന്നെ പോന്നോളൂ എന്നായി.  കയ്യിൽ ഒരു രൂപ പോലും ഇല്ല. തൃശൂർ ആണ് സ്ഥലം. സ്ഥലം പരിചയവും ഇല്ല. അമ്മയോട് എനിക്ക് ജോലി കിട്ടി നാളെ പോകണം ഒരു ഇരുന്നൂറു രൂപ തരാമോ. ഒരു പുച്ഛ ഭാവം. ഇല്ലന്ന് മറുപടിയും.

പിന്നെ എന്റെ സുഹൃത്തുക്കളിൽ ഒരാളെ വിളിച്ചു ഇതുപോലെ കാര്യം പറഞ്ഞു. റിലയൻസിൽ ആണ് ജോലി . ഹോംനഴ്‌സ്‌ ആയി കിട്ടി. എന്തേലും ഒരു വരുമാനം ആവുമല്ലോ. എന്നെ സഹായിക്കാമോ. എന്നോട് പറഞ്ഞു, നീ കൊല്ലം വരെ എങ്ങനേലും വാ. അവിടെ നിന്നും ഞാൻ തരാം. അങ്ങിനെ ആദ്യമായി കൊല്ലത്തേക്ക് ട്രെയിനിൽ കള്ളവണ്ടി കയറി.

അവിടെ നിന്നും അവൻ തന്ന നൂറ്റി അൻപതു രൂപയുമായി തൃശ്ശൂർക്ക്. അങ്ങിനെ ആദ്യമായി നേടിയ ജോലിയും നാലായിരത്തി അഞ്ഞൂറ് രൂപ ശമ്പളവും. എനിക്ക് അന്ന് അമ്മയോട് ചോദിച്ചപ്പോൾ കാശ് തരാത്തതിൽ വിഷമം ഒന്നും തോന്നിയില്ല. പക്ഷേ, അതിനു പിറ്റേ ദിവസം അനിയന് ഹെൽമെറ്റ്‌ വാങ്ങി നൽകി എന്ന് പറഞ്ഞപ്പോൾ എന്തോ ഒരു കുഞ്ഞ് വിഷമം വന്നു.

ജീവിതത്തിൽ ഒരു ജോലിയും വില കുറച്ചു കാണാത്ത ഒരു വ്യക്തിയാണ് ഞാൻ. അന്നുവരെ എന്റെ ജീവിതത്തിൽ ഞാൻ കണ്ട ജീവിതങ്ങളായിരുന്നില്ല. ഞാൻ പരിചരിക്കാൻ പോയ മനുഷ്യർ ഒരു പാട് മക്കളുണ്ടായിട്ടും സ്വത്തുക്കൾ ഉണ്ടായിട്ടും വേണ്ടപോലെ സ്നേഹമോ പരിചരണമോ കിട്ടാതെ പോയ ഒരുപാട് ജീവിതങ്ങളെ കണ്ടു മുട്ടി . അവരോടൊപ്പം ചിലവഴിക്കാൻ സാധിച്ചു . ഇന്നലത്തെ പോലെ മനസ്സിലേക്ക് ഇന്ന് ഓടി എത്തി എന്നിലെ പഴയ ഞാൻ. എത്രയോ മാറിയിരിക്കുന്നു.

ആദ്യം കണ്ടെത്തിയ ജോലിയിൽ നിന്നും കിട്ടിയ അവഗണന. കളിയാക്കലുകളിൽ നിന്നും മാനസിക സംഘർഷത്തിനോടുവിൽ കണ്ടെത്തിയ മറ്റൊരു തൊഴിൽ. ഇവിടെ എനിക്ക് തികച്ചും നിരാശപ്പെടേണ്ടി വന്നു ഒരു രാത്രി പോലും മര്യാദക്ക് ഉറങ്ങാൻ സാധിച്ചിട്ടില്ല. കൂടെ ഉണ്ടായിരുന്നവരുടെ അതിക്രമങ്ങൾ കാരണം . കൂടാതെ പകൽ നേരിട്ടതോ കൂടെ ജോലി ചെയ്യുന്ന സ്ത്രീകളും പുരുഷൻമാരും, മാനേജരും ഉൾപ്പടെ എന്നെ കളിയാക്കി. എന്റെ ഐഡിന്റിയെ വല്ലാണ്ട് നോവിച്ചു. ഒരുപാട് ഒരുപാട് വേദന സഹിക്കേണ്ടി വന്ന മറ്റൊരിടമാണ്. 

പിന്നെ പിന്നെ വൈകുന്നേരത്തെ ഷിഫ്റ്റ്‌ കഴിഞ്ഞാൽ അവിടെ നിൽക്കാൻ പേടിയാണ്. അങ്ങിനെ വീട്ടിലേക്ക് തിരിച്ചു പോരും രണ്ടു ബസ് കയറണം. മിക്കപ്പോഴും രണ്ടാമത്തെ ബസ് പോയിരിക്കും. പതിമൂന്നു പതിനാലു കിലോമീറ്റർ നടന്നിട്ടുണ്ട്. ഒരുപാട് രാത്രികൾ. വീട്ടിൽ എത്തുമ്പോൾ എല്ലാരും ഉറക്കമായിട്ടുണ്ടായിരിക്കും. പത്തുപേരോളം ഉള്ള കൂട്ടുകുടുംബമായിരുന്നു. പുറത്തെ സൈഡിൽ വാതിൽ ഇല്ലാത്ത ഒരു മുറിയുടെ മൂലയിൽ കഷ്ടിച്ച് ഒരാൾക്ക് കിടക്കാം. അങ്ങനെ അങ്ങനെ കടന്നു പോയ എത്രയോ രാത്രികൾ . ജീവിതത്തിൽ അതൊക്കെ ഇന്നും ഓർക്കുമ്പോ ഉള്ളിന്റെ ഉള്ളിൽ ഒരു കനൽ ആളും.