കീറിമുറിക്കാൻ മുന്നിലെത്തിയത് ഉറ്റസുഹൃത്തിന്റെ മൃതദേഹം; അലറിവിളിച്ച് ഓടി; അനുഭവം

അനാട്ടമി ക്ലാസിൽ കീറിമുറിക്കാനായി തന്റെ മുന്നിലെത്തിയ മൃതശരീരം കണ്ട് കരഞ്ഞോടി ഒരു മെഡിക്കൽ വിദ്യാർഥി. നൈജീരിയയിലെ മെഡിക്കൽ വിദ്യാർഥിയായ എനിയ എഗ്ബിയാണ് ഞെട്ടിയത്. എന്നാൽ ഇത് മൃതശരീരത്തിനോടുള്ള അറപ്പോ ഭയമോ മൂലമല്ല. കീറിമുറിച്ച് പഠിക്കാൻ മുന്നിലെത്തിയ ശരീരം എഗ്ബിയുടെ ഉറ്റസുഹൃത്തിന്റേതായിരുന്നു.

എഗ്ബിയുടെ സുഹൃത്തായ ഡിവൈനിന്റെ ശരീരമാണ് മുന്നിലെത്തിയത്. ബിബിസിയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 'ഡിവൈനെയും മൂന്ന് സുഹൃത്തുക്കളെയും രാത്രി വീട്ടിലേക്ക് മടങ്ങും വഴി  സുരക്ഷാ ഏജന്റുമാർ അറസ്റ്റ് ചെയ്യുകയായിരുന്നു. അതിന് ശേഷം അവനെ കുറിച്ചുള്ള ഒരു വിവരവും കുടുംബത്തിന് ലഭിച്ചില്ല. വീട്ടുകാർ അവനെ കാണാതെ പൊലീസ്‌ സ്റ്റേഷനുകൾ കയറി ഇറങ്ങുകയായിരുന്നു. ഏഴ് വർഷമായി അവന്റെ കൂടെ നടന്ന സുഹൃത്ത് മരിച്ചുവെന്നതും, ഇതുപോലെ ഒരു ശവശരീരമായി തന്റെ മുന്നിൽ എത്തുമെന്നതും എനിയ ഒരിക്കലും ചിന്തിച്ചിരുന്നില്ല'. എഗ്ബി പറയുന്നു.

കാണാതായ ഉറ്റസുഹൃത്ത് ഈ നിലയിൽ മുന്നിൽ വന്നുപെടുമെന്ന് എഗ്ബി ഒരിക്കലും പ്രതീക്ഷിച്ചില്ല. അതിനാൽ തന്നെ അലറി വിളിച്ചാണ് എഗ്ബി പുറത്തേക്ക് ഓടിയതെന്നാണ് റിപ്പോർട്ട്.