മീൻ പിടിക്കാൻ പോയ മലയാളി കർണ്ണാടക വനത്തിനുള്ളിൽ വെടിയേറ്റ് മരിച്ചു

കാസർക്കോട് ചിറ്റാരിക്കലിനോട് ചേർന്ന് കർണ്ണാടക വനത്തിനുള്ളിൽ മലയാളി വെടിയേറ്റ് മരിച്ചു.ഈസ്റ്റ് എളേരി തയ്യേനി സ്വദേശി കൊച്ച് എന്ന ജോർജാണ് മരിച്ചത്.നാടൻ തോക്കു കൊണ്ടുള്ള വെടിയേറ്റാണ് ജോർജ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. ചിറ്റാരിക്കാൽ പാലാവയലിൽ നിന്നും നാലു കിലോമീറ്റർ വനത്തിനകത്താണ് ജോർജിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.മൃതദേഹത്തിന്റ ഇടതു നെഞ്ചിനും,കൈയ്യിലും വെടിയേറ്റിരുന്നു.മൂന്ന് വെടിയുണ്ടകൾ ഏറ്റതിന്റെ ലക്ഷണങ്ങൾ ഉണ്ട്.

നായാട്ടിനെത്തിയവരുടെ കൈയ്യിൽ നിന്നും അബദ്ധത്തിൽ ജോർജിന് വെടിയേറ്റതാകാമെന്നാണ് വിലയിരുത്തൽ.ഇന്നലെ വൈകീട്ട് മൂന്നു മണിയോടെ ജോർജ്ജും സുഹൃത്തുക്കളായ അശോകനും.ചന്ദ്രനും ചേർന്നാണ്  വനത്തിനകത്തേക്ക് പോയത്. ആറു മണിയോടെ  അപകടം സംഭവിച്ച കാര്യം  പുറത്തു വന്നു.തുടർന്ന് ഇന്നുച്ചയോടെയാണ് വാഗമണ്ഡലം പൊലീസ് സ്ഥലത്ത് എത്തി ഇൻക്വസ്റ്റ് നടത്തിയത്. മീൻ പിടിക്കാനാണ് വനത്തിനകത്ത് പോയതെന്നാണ് ജോർജിനൊപ്പം ഉണ്ടായിരുന്നവർ പറയുന്നത്.മരണകാരണമായ വെടിവെച്ചതാരെന്ന കാര്യം പൊലീസ് അന്വേഷിക്കും. ഇൻക്വസ്റ്റ് പൂർത്തിയാക്കിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.