ഇന്തൊനീഷ്യയിൽ സ്ഫോടനം നടത്തിയത് യുവദമ്പതികൾ; വിവാഹിതരായത് 6 മാസം മുൻപ്

ഇന്തൊനീഷ്യയിലെ മക്കാസറിൽ സ്ഫോടനമുണ്ടായ സ്ഥലത്തു നിന്നു തെളിവുകൾ ശേഖരിക്കുന്ന ബോംബ് സ്ക്വാഡ്

മക്കാസർ ∙ ഇന്തൊനീഷ്യയിൽ ക്രിസ്ത്യൻ പള്ളിക്കു മുന്നിൽ ബൈക്കിലെത്തി സ്ഫോടനം നടത്തിയ 2 ചാവേറുകളും സമീപകാലത്തു വിവാഹിതരായ ദമ്പതികളാണെന്ന് അധികൃതർ. മക്കാസറിൽ തന്നെ താമസിച്ചിരുന്ന ലുക്മാൻ, ഭാര്യ ഡെവി എന്നിവരായിരുന്നു ചാവേറുകളെന്ന് അയൽവാസികൾ പറഞ്ഞു. 

23നും 26നുമിടെ പ്രായമുള്ള ഇവർ 6 മാസം മുൻപാണ് വിവാഹിതരായത്. ഇസ്‌ലാമിക് സ്റ്റേറ്റുമായി അനുഭാവമുള്ള ജമാ അൻഷൂരുത് ദൗല (ജെഎഡി) എന്ന സംഘടനയിൽ അംഗങ്ങളാണ് ഇവരെന്നു പൊലീസ് കരുതുന്നു. ഈ സംഘടന ഇന്തൊനീഷ്യയിൽ പലയിടത്തായി പൊലീസ് സ്റ്റേഷനുകൾക്കും പള്ളികൾക്കും നേർക്ക് മുൻപും ചാവേർ സ്ഫോടനങ്ങൾ നടത്തിയിട്ടുണ്ട്.

സ്ഫോടകവസ്തുക്കളും ആണികളും നിറച്ച പ്രഷർകുക്കർ ബോംബ് ആണ് സ്ഫോടനത്തിനു പ്രയോഗിച്ചത്. ഓൺലൈൻ വഴിയാണ് ഇവർ  ബോംബ് നിർമിക്കാൻ പഠിച്ചത്. സ്ഫോടനത്തെ തുടർന്ന് പൊലീസ് നടത്തിയ തിരച്ചിലിൽ കൂടുതൽ സ്ഫോടകവസ്തുക്കൾ പിടിച്ചെടുത്തു. 13 തീവ്രവാദികളും അറസ്റ്റിലായി. പള്ളിയിൽ നടത്തിയ സ്ഫോടനത്തിൽ 4 കാവൽക്കാർ അടക്കം 20 പേർക്കാണ് പരുക്കേറ്റത്. 2 ചാവേറുകളും കൊല്ലപ്പെട്ടു.

English Summary: Indonesia church suicide bombers were newlyweds who learnt bomb making online