അകലെയിരുന്ന് അമ്മയെ കണ്ടു, മുത്തം കൊടുത്തു; മെറിന്റെ മൃതദേഹം സംസ്കരിച്ചു

ബന്ധുക്കളുടെയും സഹപ്രവർത്തകരുടെയും പ്രാർഥനകൾ സാക്ഷിയാക്കി മെറിന്റെ സംസ്കാരം അമേരിക്കയില്‍ നടന്നു. റ്റാംപ സേക്രഡ് ഹാർട്ട് ക്നാനായ കാത്തലിക് പള്ളിയിൽ സംസ്കാര ശുശ്രൂഷകള്‍ക്ക് ശേഷം ഹിൽസ്ബൊറൊ മെമ്മോറിയൽ സെമിത്തേരിയിലായിരുന്നു സംസ്കാരം. 

ഇന്ത്യൻ സമയം വൈകിട്ട് ഏഴരയോടെയാണ്  റ്റാംപ സേക്രഡ് ഹാർട്ട് ക്നാനായ കാത്തലിക് പള്ളിയിൽ മെറിന്‍റെ സംസ്കാര ശുശ്രൂഷകള്‍ ആരംഭിച്ചത്. അമേരിക്കയിലെ ബന്ധുക്കളും സഹപ്രവര്‍ത്തകരും അന്തിമോപചാരം അര്‍പ്പിക്കാന്‍ പള്ളിയിലെത്തി. മോനിപ്പള്ളിയിലെ വീട്ടിലിരുന്ന് മെറിന്‍റെ അച്ഛൻ ജോയി, അമ്മ മേഴ്സി, മകൾ നോറ എന്നിവരും ബന്ധുക്കളും ശുശ്രൂഷകള്‍ക്ക് സാക്ഷികളായി. അമേരിക്കയിലെ സംസ്കാര ചടങ്ങിനു മുൻപ് മെറിന്റെ ഇടവക പള്ളിയായ മോനിപ്പള്ളി തിരുഹൃദയ പള്ളിയിൽ പ്രത്യേക പ്രാർഥന നടന്നു. സംസ്കാര ശുശ്രൂഷകൾക്കു മുന്നോടിയായി സിറോ മലബാർ മേജർ ആർച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, കോട്ടയം അതിരൂപതാ ആർച് ബിഷപ് മാർ മാത്യു മൂലക്കാട്ട് എന്നിവർ വിഡിയോ വഴി അനുശോചന സന്ദേശം നൽകി. ഇന്ത്യ സമയം രാത്രി പത്തരയോടെ മൃതദേഹം ഹില്‍സ്ബൊറൊ മെമ്മോറിയല്‍ സെമിത്തേരിയിലേക്ക് മാറ്റി. 

മലയാളിയായ ഫാ.ജോസ് ആദോപ്പള്ളിൽ ചടങ്ങുകള്‍ക്ക് കാർമികത്വം വഹിച്ചു. പുലർച്ചെ മൂന്നരയോടെയാണ് ചടങ്ങുകള്‍ സമാപിച്ചത്. കഴിഞ്ഞ മാസം 29നാണ് ഭര്‍ത്താവ് ഫിലിപ് മാത്യു മെറിനെ ക്രൂരമായി കൊലപ്പെടുത്തിയത്.