അമേരിക്കയിൽ കോവിഡ് ഇനിയും കൂടും; പ്രക്ഷോഭങ്ങളും ഇളവുകളും ഭീഷണി

അമേരിക്കയില്‍ കോവിഡ് വ്യാപനം കൂടുതല്‍ രൂക്ഷമാകുമെന്ന് മുന്നറിയിപ്പ്. ജോര്‍ജ് ഫ്ലോയ്ഡിന്റെ കൊലപാതകത്തെ തുടര്‍ന്നുണ്ടായ പ്രക്ഷോഭങ്ങളും കോവിഡ് നിയന്ത്രണങ്ങളില്‍ വരുത്തിയ ഇളവുകളുമാണ് ഭീഷണിയാവുന്നത്.  

 കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ അമേരിക്കയില്‍ ആറിലധികം സംസ്ഥാനങ്ങളിലാണ് രോഗികളുടെ എണ്ണത്തില്‍ പ്രകടമായ വര്‍ധന രേഖപ്പെടുത്തിയത്. അരിസോണ, ഉട്ട, ന്യൂ മെക്സിക്കോ എന്നീ സംസ്ഥാനങ്ങളില്‍ 40 ശതമാനവും ഫ്ലോറിഡ, അര്‍ക്കന്‍സാസ്, സൗത്ത് കരോലിന, നോര്‍ത്ത് കരോലിന എന്നിവിടങ്ങളില്‍ 30 ശതമാനവും വര്‍ധനയാണ് ഉണ്ടായത്. ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണവും കൂടി. ഇത് ഇനിയും വര്‍ധിക്കുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. 

ജോര്‍ജ് ഫ്ലോയ്ഡിന്റെ മരണത്തെ തുടര്‍ന്ന് രാജ്യത്ത് അരങ്ങേറിയ വ്യാപക പ്രതിഷേധത്തില്‍ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും ആയിരങ്ങളാണ് അണിനിരന്നത്. അതോടൊപ്പം  നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതും തിരിച്ചടിയാവുകയാണ്.

രാജ്യത്ത് കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കുന്നതോടെ രോഗികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാകുമെന്നും അത് തടയാനാവില്ലെന്നും അമേരിക്കയിലെ പകര്‍ച്ചവ്യാധി പ്രതിരോധ വിഭാഗം മേധാവി ആന്‍റോണിയെോ ഫൗസി തന്നെ വ്യക്തമാക്കി. നിലവിലെ സാഹചര്യം തുടര്‍ന്നാല്‍ സെപ്റ്റംബറോടെ അമേരിക്കയില്‍ കോവിഡ് മരണം രണ്ട് ലക്ഷം കടന്നേക്കുമെന്ന് ഹാര്‍വാര്‍ഡ് ഗ്ലോബല്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി ആഷിഷ് ഝാ പറയുന്നു.