സ്കൂൾ ജീവനക്കാരെ ഇടിച്ചു: ആറുവയസുകാരിയെ പൊലീസ് കൈവിലങ്ങോടെ അറസ്റ്റ് ചെയ്തു; നിലവിളിച്ച് കുഞ്ഞ്

ആറ് വയസ്സുകാരിയെ കൈവിലങ്ങിട്ട് അറസ്റ്റ് ചെയ്ത പൊലീസ് നടപടി വലിയ രോഷമാണ് ഉയർത്തുന്നത്. ഇതിന്റെ വിഡിയോ പുറത്തുവന്നതോടെ വലിയ രോഷമാണ് സമൂഹമാധ്യമങ്ങളിൽ. അമേരിക്കയിലെ ഒർലാന്റോയിലാണ് കായ (Kaia) എന്ന കൊച്ചു പെൺകുട്ടിയെ നിർദാക്ഷിണ്യം പൊലീസ് അറസ്റ്റ് ചെയതത്. കഴിഞ്ഞ സെപ്റ്റംബറിൽ നടന്ന ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോഴാണ് പുറത്തുവരുന്നത്.

ഒർലാന്റോ ചാർട്ടർ സ്കൂളിലെ ഉദ്യോഗസ്ഥനെ ഈ കുഞ്ഞ് ഇടിക്കുകയും തൊഴിക്കുകയും ചെയ്തുവെന്നാണ് ഈ കുരുന്നിന്റെ മേൽ ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റം. പൊലീസ് ഓഫീസറുടെ ശരീരത്തിൽ ഘടിപ്പിച്ച വിഡിയോ പകർത്തിയ ഈ ദൃശ്യങ്ങൾ വലിയ പ്രതിഷേധങ്ങൾ ഉണ്ടാക്കിയിരിക്കുകയാണ്. കൈവിലങ്ങ് കണ്ട് ഇതെന്തിനാണെന്ന് കുട്ടി ചോദിക്കുന്നുണ്ട്. ഇത് നിനക്കുള്ളതാണെന്ന് മറുപടിയും കേൾക്കാം. പിന്നീട് മറ്റൊരു ഓഫിസർ ആ കുഞ്ഞു കൈകൾ അവ കൊണ്ട് ബന്ധിക്കുന്നതും കാണാം. അതോടെ കായ സഹായിക്കണേ എന്ന ഉച്ചത്തിൽ കരയാൻ തുടങ്ങി.

പിന്നീട് പൊലീസ് വാഹനത്തിലേയ്ക്ക് ആ കുട്ടിയെ കൊണ്ടു പോകാനൊരുങ്ങുമ്പോൾ എനിക്ക് പൊലീസ് കാറിൽ പോകണ്ട എന്ന് അവൾ വിതുമ്പുന്നതും കേൾക്കാം. ‘നിനക്ക് പോകണ്ടേ... പോയേ മതിയാകൂ’ എന്ന് ഓഫീസർ പറയുന്നു. എനിക്ക് ഒരവസരം കൂടിത്തരൂ എന്നവൾ വിതുമ്പലോടെ പറയുന്നുണ്ടായിരുന്നു. വാഹനത്തിൽ കയറ്റി സീറ്റ് ബെൽറ്റ് ഇടുന്നതും കരച്ചിലോടെ കായ ഇരിക്കുന്നതും വിഡിയോയിൽ കാണാം. 

ടർണർ എന്ന ഈ പോലീസ് ഒഫീസർക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നുത്. അറസ്റ്റിനെ തുടർന്ന് ടർണർക്ക് ശിക്ഷാനടപടി ഉണ്ടായതായി ഒർലാന്റോ പൊലീസ് ചീഫ് അറിയിച്ചു.