ബ്രിട്ടിഷ് രാഷ്ട്രീയത്തിലെ പരിചിത മുഖമാണ് ബോറിസ് ജോണ്‍സന്‍റേത്. തീവ്ര ബ്രെക്സിറ്റ് അനുകൂലിയായ അദ്ദേഹം ഏതുവിധേനയും ബ്രിട്ടണെ യൂറോപ്യന്‍ യൂണിയന് പുറത്തുകടത്തും എന്ന നിലപാടുകാരനാണ്. വിദേശകാര്യ സെക്രട്ടറിയെന്ന നിലയിലുള്ള അനുഭവപരിചയം ഇറാന്‍ പിടിച്ചുവച്ചിരിക്കുന്ന ബ്രിട്ടിഷ് കപ്പല്‍ മോചിപ്പിക്കുന്നതില്‍ പ്രയോജനം ചെയ്യുമോയെന്ന് ഇന്ത്യയും കാത്തിരിക്കുന്നു.
മാധ്യമപ്രവര്‍ത്തകനായാണ് ബോറിസ് ജോണ്‍സണ്‍ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ചരിത്രകാരന്‍ കൂടിയായ ജോണ്‍സണ്‍റെ കോളങ്ങള്‍ വായനക്കാരുടെ ശ്രദ്ധപിടിച്ചുപറ്റി.
2001ല്‍ ഹെന്‍ലിയില്‍ നിന്ന് ആദ്യമായി പാര്‍ലമെന്‍റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പതിനൊന്നു വര്‍ഷം പാര്‍ലമെന്‍റംഗമായിരുന്ന ജോണ്‍സണ്‍ 2008 മതുല്‍ 2016 വരെ ലണ്ടന്‍ മേയറായിരുന്നു. 2012 ലെ ലണ്ടന്‍ ഒളിംപിക്സിന്‍റെ മുഖ്യനടത്തിപ്പുകാരില്‍ ഒരാളായിരുന്നു ബോറിസ് ജോണ്‍സണ്‍. ബ്രെക്സിറ്റ് ഹിത പരിശോധനയില്‍ ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയന്‍ വിടണമെന്നു വാദിക്കുന്ന 'ലീവ്' പ്രചാരകരുടെ പാനലിനു നേതൃത്വംനൽകിയത് ജോണ്‍സണായിരുന്നു. സംരക്ഷണവാദത്തിന്‍റെ വക്താവായ അദ്ദേഹത്തെ പലരും ഡോണള്‍ഡ് ട്രംപുമായി താരതമ്യം ചെയ്തു.
2016ല്‍ തെരേസ മെ സര്‍ക്കാരില്‍ വിദേശകാര്യ സെക്രട്ടറിയായ ജോണ്‍സണ്‍ പ്രധാനമന്ത്രിയുമായുള്ള അഭിപ്രായഭിന്നതകൾ മൂലം 2018 ൽ മന്ത്രിസ്ഥാനം രാജിവച്ചു. യൂറോപ്യൻ യൂണിയനിൽ നിന്നുള്ള പിന്മാറ്റത്തിൽ മേ ആവശ്യത്തിലേറെ വിട്ടുവീഴ്ച ചെയ്യുന്നുവെന്നായിരുന്നു ആരോപണം. കരാറുണ്ടായാലും ഇല്ലെങ്കിലും ഒക്ടോബര്‍ 31ന് ബ്രിട്ടണെ യൂറോപ്പ്യന്‍ യൂണിയനില്‍ നിന്ന് വേര്‍പിരിക്കുമെന്ന നിലപാടുകാരനാണ് ബോറിസ് ജോണ്‍സണ്‍. അതേസമയം ജോണ്‍സണോട് സഹകരിക്കില്ലെന്ന് നിരവധി മുതിര്‍ന്ന നേതാക്കള്‍ വ്യക്തമാക്കിക്കഴിഞ്ഞു. ഇതോടെ മന്ത്രിസഭയില്‍ വലിയ പൊളിച്ചെഴുത്തുകള്‍ വേണ്ടിവരുമെന്നുറപ്പായി.
കരാറില്ലാത്ത ബ്രെക്സിറ്റ് എന്ന നയം ബ്രിട്ടന്‍റെ ഭാവിയെക്കുറിച്ചുയര്‍ത്തുന്ന വലിയ ആശങ്കകള്‍ക്ക് എന്ത് ഉത്തരമാണ് ബോറിസ് ജോണ്‍സണ്‍റെ പക്കലുള്ളതെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.