സെൽഫി എടുക്കാനായി ഫാമിൽ പട്ടിണിക്കിട്ടത് 108 സിംഹക്കുട്ടികളെ; അടച്ചുപൂട്ടി

വിനോദസഞ്ചാരികൾക്ക് ഒപ്പം നിന്ന് സെൽഫി എടുക്കാനായി സൗത്ത് ആഫ്രിക്കയിലെ ഒരു ഫാമിൽ പട്ടിണിയ്ക്കിട്ടത് 108 സിംഹക്കുട്ടികളെ. ദക്ഷിണാഫ്രിക്കയിൽ വാണിജ്യാടിസ്ഥാനത്തിൽ സിംഹങ്ങളെ വളർത്തുന്നതിന് വിലക്കില്ല. സിംഹത്തിന്റെ തോൽകയറ്റുമതി ചെയ്യുന്നതും ആഫ്രിക്കയിലെ പ്രധാനപ്പെട്ട വ്യവഹാരങ്ങളിലൊന്നാണ്. 

വാണിജ്യ ആവശ്യത്തിനെന്ന പേരിലാണ് സിംഹക്കുട്ടികളെ പിയെൻക ഫാമിന്റെ ഉടമസ്ഥൻ ക്രൂരമായി വളർത്തിയത്. പട്ടിണിക്കിട്ട് എല്ലുംതോലുമായ അവസ്ഥയിലാണ് സിംഹങ്ങൾ. ആരോഗ്യം ക്ഷയിച്ചതുമൂലം ദേഹത്തെ രോമം മുഴുവൻ പൊഴിഞ്ഞ് തൊലിയും എല്ലും പുറത്തും കാണാം. രണ്ട് സിംഹങ്ങൾ നടക്കാൻ പോലും സാധിക്കാത്ത അവസ്ഥയാണ്. ഇവയുടെ ഞരമ്പിന് ബലക്ഷയമുണ്ട്. സിംഹങ്ങൾക്കൊപ്പം നിന്ന് വിനോദസഞ്ചാരികൾക്ക് സെൽഫിയെടുക്കാൻ വേണ്ടിയാണ് ഇത്രയും ക്രൂരമായ രീതിയിൽ ഇവയെ വളർത്തിയത്. അന്വേഷണത്തിൽ ഇവയുടെ ദയനീയാവസ്ഥ കണ്ടെത്തിയതോടെ മൃഗങ്ങളെ മറ്റൊരു സ്ഥലത്തേക്ക് മാറ്റിയശേഷം ഫാം അടച്ചുപൂട്ടാൻ ഉത്തരവായി.