ശുചീകരണത്തൊഴിലാളിക്ക് ഒഴിവുദിനം ആഘോഷിക്കാൻ വിദ്യാർഥികൾ പിരിച്ചത് ഒന്നരലക്ഷം, കയ്യടി

യുകെയിലെ ബ്രിസ്റ്റോൾ സർവകലാശാലയിലെ ശുചീകരണത്തൊഴിലാളിക്ക് സ്വദേശത്ത് പോയി ഹോളിഡേ ആഘോഷിക്കാൻ കോളേജ് വിദ്യാർത്ഥികൾ സമാഹരിച്ചു നൽകിയത്1500 പൗണ്ട്(ഏകദേശം 1,42,622 രൂപ). തങ്ങളുടെ സർവകലാശാലയിലെ ശുചീകരണത്തൊഴിലാളിയായ ഹെർമൻ ഗോർഡോണിന് ഒഴിവുദിനം ആഘോഷിക്കാൻ പണം പിരിച്ചു നൽകിയ കുട്ടികൾക്ക് കയ്യടിക്കുകയാണ് സമൂഹമാധ്യമങ്ങൾ.

ജമൈക്ക സ്വദേശിയായ ഹെർമൻ ഗോർഡ്രോൺ 12 വർഷമായി ബ്രിസ്റ്റോളിലെ ജീവനക്കാരനാണ്. പത്തുവർഷമായി ഹെർമൻ ജമൈക്കയിലെത്തി തന്റെ കുടുംബത്തെ സന്ദർശിച്ചിട്ട്. ഇതറിഞ്ഞ വിദ്യാർഥികൾ ക്രൗഡ് ഫണ്ടിങ്ങിലൂടെ ധനസമാഹരണം നടത്തുകയായിരുന്നു. 230 ഓളം വിദ്യാർഥികളിൽ നിന്നാണ് ഹെർമന് നാട്ടിൽ പോകാനുളള പണം സ്വരൂപിച്ചത്. 

മേയ് മാസത്തിൽ ബ്രിസ്റ്റോൾ സർവകലാശാലയിലെ വിദ്യാർഥികൾക്കു വേണ്ടിയുളള ബ്രിസ്ട്രൂത്ത് കൺഫഷൻ ഫെയ്സ്ബുക്ക് പേജിൽ ഹെർമനെ പറ്റി ഒരു കുറിപ്പ് വന്നിരുന്നു. താൻ കണ്ടതിൽ വച്ച് ഏറ്റവും സന്തോഷവനായ മനുഷ്യൻ എന്നാണ് അതിൽ വിശേഷിപ്പിച്ചിരുന്നത്. പിറ്റേ ദിവസം മുതൽ ഹദി അൽ സുബൈദി എന്ന ഇരുപതുകാരിയായ മെഡിക്കൽ വിദ്യാർഥിനിയാണ് ഹെർമന് വേണ്ടി ഈ പേജിൽ ക്രഡ് ഫണ്ടിങ് ആരംഭിച്ചത്. 

ജൂണിൽ കുട്ടികൾ സമാഹരിച്ച പണം ഏറ്റുവാങ്ങിയപ്പോൾ ഹെർമൻ പൊട്ടിക്കരഞ്ഞു. ഹെർമന് കുട്ടികൾ പണം സമാഹരിച്ചു നൽകുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ബ്രിസ്ടൂത്തിന്റെ പേജിൽ വീണ്ടും ഹെർമന്റെ പടം പ്രത്യക്ഷപ്പെട്ടു, കൂടെ ഭാര്യയുടെയും. ജമൈക്കയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ ഹെർമനും ഭാര്യയും വിവാഹവാർഷികം ആഘോഷിച്ചെന്ന കുറിപ്പും ചിത്രത്തോടൊപ്പം ഉണ്ടായിരുന്നു കിങ്സ്റ്റണിൽ  കുടുംബാംഗങ്ങളെ സന്ദർശിച്ചതായും ഫെയ്സ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.