പീഡനം സഹിക്കാനാകാതെ അച്ഛനെ കൊന്നുകുഴിച്ചുമൂടി; 12 വർഷങ്ങൾക്കു ശേഷം മകളുടെ വെളിപ്പെടുത്തൽ

തന്നെ നിരന്തരമായി പീഡിപ്പിച്ചുകൊണ്ടിരുന്ന പിതാവിനെ കൊലപ്പെടുത്തിയ ശേഷം കുഴിച്ചുമൂടിയെന്ന് 12 വർഷങ്ങൾക്കുശേഷം മകൾ വെളിപ്പെടുത്തി.  10 വർഷമായി പിതാവ് ലൈംഗികമായി പീഡിപ്പിക്കുന്നതിൽ മനംനൊന്താണ് ഇത് ചെയ്തത്.  തുടർന്ന് വീടിന്റെ പിന്നിലുള്ള പൂന്തോട്ടത്തിൽ കുഴിച്ചിടുകയായിരുന്നു. 87 വയസ്സുള്ളപ്പോഴാണ് മാഞ്ചസ്റ്റർ സ്വദേശിയായ ബാർബാര കൂമ്പസ് പിതാവ് കെന്നത്ത് കൂമ്പസിനെ വധിക്കുന്നത്. കെന്നത്തിന്റെ നിരന്തര പീഡനത്തെ തുടർന്ന് ഗർഭിണിയായ ബാർബാര കൊലപാതകം നടന്ന് ദിവസങ്ങൾക്കുള്ളിൽ പ്രസവിക്കുകയും ചെയ്തു.

2006-ലാണ് ബാർബാര കൂമ്പസ് തന്റെ പിതാവിനെ കൊലപ്പെടുത്തുന്നത്. അന്ന് തന്റെ വീട്ടിലെ തീൻമേശയിൽ പിതാവിന്റെ ഒരു പെട്ടി ഇരിക്കുന്നത് കണ്ടു. തുറന്നു നോക്കിയപ്പോൾ തന്റെ കുട്ടിക്കാലത്തെ അശ്ലീല ചിത്രങ്ങൾ ആയിരുന്നു അതിൽ. ബാർബാരയെ പിതാവ് ലൈംഗിക അടിമയാക്കി വച്ചിരിക്കുകയായിരുന്നു. നൂറോളം തവണ പീഡിപ്പിച്ചിട്ടുണ്ട്.  ഇതെല്ലാം ഓർത്ത് അരിശം വന്ന ബാർബാര പിതാവിന്റെ തലയുടെ പിന്നിൽ മൺവെട്ടി ഉപയോഗിച്ച് ശക്തമായി അടിച്ചു. തലയിൽ സാരമായി പരുക്കേറ്റ് രക്തം വാർന്ന് കെന്നത്ത് മരിക്കുകയായിരുന്നു. അതിന് ശേഷം ബാർബാര പൂന്തോട്ടത്തിൽ കുഴിയെടുത്ത് ശരീരം കുഴിച്ചുമൂടി.

എന്നാ‍ൽ ഈ വിവരം അവർ വിദഗ്ധമായി എല്ലാവരിൽ നിന്നും മറച്ചുവച്ചു. പിതാവിന് വരുന്ന കത്തുകൾക്ക് മറുപടി നൽകുകയും പെൻഷൻ കൈപ്പറ്റുകയും ചെയ്തു. കുറച്ചു വർഷങ്ങൾക്ക് ശേഷം പിതാവ് മരണപ്പെട്ടെന്നും സംസ്കാരം നടത്തിയെന്നും സഹോദരനെ അറിയിച്ചു. എന്നാൽ അടുത്തിടെ ഹൗസിങ് അസോസിയേഷന്റെ പരിപാടിയിൽ കെന്നത്തിനെ ക്ഷണിച്ചുകൊണ്ട് പ്രതിനിധികൾ വീട്ടിലെത്തി. പരിപാടിയുടെ തലേദിവസം ബാർബാര പൊലീസ് സ്റ്റേഷനിലെത്തി സംഭവം വെളിപ്പെടുത്തി. സംഭവത്തിൽ അമ്പരന്ന പൊലീസ് ഇവരെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. കുറ്റക്കാരിയാണ് എന്ന് കണ്ടെത്തിയതിനെ തുടർന്ന് ഒമ്പത് വർഷമാണ് ഇവർക്ക് തടവുശിക്ഷ വിധിച്ചത്.