‘ഡ്രാഗണാ’കണം; ചെവികളും മൂക്കിന്റെ ദ്വാരവും നീക്കി ട്രാൻസ് വനിത: അമ്പരപ്പ്

Image Credit: dragonladymedusa /Instagram

ശരീരത്തിൽ പുതിയ മോഡിഫിക്കേഷൻ പരീക്ഷണങ്ങൾ നടത്തുന്ന ആളുകൾ ധാരാളമുണ്ട്. ചില മോഡിഫിക്കേഷൻസ്, കാണുന്നവർക്ക് വിക്യതമായി തോന്നുമെങ്കിലും ചെയ്യുന്നവരെ സംബന്ധിച്ച് അവര്‍ക്ക് അത് ആത്മ നിര്‍വ്യതിയുണ്ടാക്കും.  

വളർത്തു മൃഗങ്ങളോട് വളരെ അധികം സ്നേഹമുളളവരായിരിക്കും ചില മനുഷ്യർ. അങ്ങനെ അവയോടുളള ഇഷ്ടം കാരണം അവയെ പോലെ ആകാനും ചിലര്‍ മടിക്കില്ല. അത്തരത്തിൽ താൻ ഇഷ്ടപ്പെടുന്ന മൃഗത്തിന്റെതുപോലെ രൂപം മാറിയ  വ്യക്തിയാണ് ടിയാമത്ത് ഇവ മെഡൂസ എന്ന ട്രാൻസ് വനിത. തന്റെ മനസ്സ് ഡ്രാഗണെ പോലെയാണ് എന്നതാണ് മെഡൂസ പറയുന്നത്.ഡ്രാഗണെ പോലെയാകാൻ മെഡൂസ ചെയ്ത പ്രവർത്തി ആരെയും അമ്പരിപ്പിക്കും. 

ഡ്രാഗണെ പോലെയാകാൻ ചെവികൾ മുറിച്ചു മാറ്റിയതാണ്  മെഡൂസ ശരീരത്തിൽ എറ്റവും അവസാനമായി നടത്തിയ  മോഡിഫിക്കേഷൻ. ഇതിന് മുൻപും തന്റെ ശരീരത്തിൽ നിരവധി പരീക്ഷണങ്ങൾ നടത്തിയ വ്യക്തി കൂടിയാണ് മെഡൂസ. ഡ്രാഗണെ പോലെയാകാൻ ഇരുചെവികളും മൂക്കിന്റെ ദ്വാരവും മെഡൂസ നീക്കം ചെയ്തു. കണ്ണുകൾ പച്ചനിറമാക്കി. ദേഹം മുഴുവൻ വ്യത്യസ്തങ്ങളായ ടാറ്റൂവും ചെയ്തിട്ടുണ്ട്. നാക്ക് രണ്ടായി പിളർത്തുന്നതിനായി മാത്രം  ലക്ഷങ്ങൾ ചിലവഴിച്ചു. അണലിയുടേതു പോലെയുള്ള മുഖം നേടാനാണ് ചെവിയും മുക്കിന്റെ ദ്വാരങ്ങളും നീക്കം ചെയ്തതെന്ന് മെഡൂസ വ്യക്തമാക്കി.

പലതവണ ലൈംഗികാതിക്രമങ്ങൾക്കും ലിംഗവിവേചനത്തിനും  ഇരയായ മെഡൂസക്ക് ഇനിയും ഒരു മനുഷ്യരൂപത്തിൽ തുടരാൻ താത്പര്യമില്ലെന്നാണ്  പറയുന്നത്. യുഎസിലെ അരിസോണ സ്വദേശിയാണ് ടിയാമത്ത് ഇവ മെഡൂസ. റിച്ചാർഡ് ഹെർണാണ്ടസ് എന്നായിരുന്നു ആദ്യ പേര്. പിന്നീട് ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീയായി മാറി. 

‘ഞാൻ ഒരു ജീവിയാണ്. പകുതി മനുഷ്യനും പകുതി ഉരഗവുമായി ജീവിക്കാനാണ് എനിക്കിഷ്ടം’– മെഡൂസ വ്യക്തമാക്കി.ശരീരത്തിൽ വരുത്തിയ മാറ്റങ്ങളുെട വിവിധ ചിത്രങ്ങളും അടുത്തിടെ മെഡൂസ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. 1990 കളിലാണ് മെഡൂസ രൂപമാറ്റത്തിനായി ശ്രമം തുടങ്ങുന്നത്.1990 മുതൽ 2016 വരെയുള്ള കാലഘട്ടത്തിൽ ശരീരം മാറുന്നതിനായി ഏതെല്ലാം വഴികളിലൂടെ സഞ്ചരിച്ചെന്നും മെഡൂസ വിവരിക്കുന്നുണ്ട്. ശസ്ത്രക്രിയകൾ നടത്തിയതിനെ കുറിച്ചും ടാറ്റൂ ചെയ്തതിനെ കുറിച്ചും അവർ വ്യക്തമാക്കുന്നുണ്ട്.

dragonladymedusa എന്ന തന്‍റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് മെഡൂസ  ചിത്രങ്ങൾ  പങ്കുവച്ചിരിക്കുന്നത്.

Tiamat Eva Medusa removes ears and nostrils