വാ‍ർത്തകളും രഹസ്യങ്ങളും ഒരു കൂട് പടക്കവും; 75 വർഷത്തെ പഴക്കം; ജോണേട്ടന്‍റെ പെരുമ

എറണാകുളം പ്രസ് ക്ളബ് റോഡിലെ ഏറ്റവും ആദ്യത്തെ കട ഇന്നും സജീവമാണ്. ആഘോഷങ്ങളേതായാലും ഈ കടയില്‍ തിരക്കാണ്. ഒരു കാലത്ത് വാര്‍ത്തകളും കുറ്റാന്വേഷണ രഹസ്യങ്ങളും വരെ ഇടംപിടിച്ച കട കാണാം, വിശേഷങ്ങളുമറിയാം.

കോവിഡിന് ശേഷമുള്ള പൊരിക്കലാണ്. പല വലുപ്പത്തിൽ കമ്പിത്തിരി, പൂത്തിരി, മത്താപ്പ്, തലച്ചക്രം, മാലപ്പടക്കം തുടങ്ങി ഏറ്റവും ലേറ്റസ്റ്റ്  െഎറ്റം kitkat, giant പടക്കങ്ങൾ വരെയുണ്ട്. 75 വർഷങ്ങൾക്ക് മുൻപ്  എറണാകുളം കച്ചേരിപ്പടികാരനായ  പൂതുള്ളിൽ ജോൺ തുടങ്ങിയ കടയാണിത്. ടി ബി റോഡിലെ ആദ്യകട ഒരു ഞാറ്റുവേലക്കാലം കൊണ്ട് പച്ചപിടിച്ചു. സരസനും രസികനുമായിരുന്നു ജോൺ. കച്ചവടത്തിന്റെ കൂട്ടും മർമവും അറിയുന്ന ആൾ. ആക്കാലത്തു അഞ്ചു രൂപക്ക് പടക്കം മേടിക്കാനെത്തുന്നവരെക്കൊണ്ട് 15ന്റെ കച്ചോടം നടത്തുന്നത് ജോണേട്ടന്റെ സിദ്ധിയായിരുന്നു.

ജോണേട്ടന്റെ കട വെറും പടക്കകട മാത്രമായിരുന്നില്ല..ഗസ്റ്റ് ഹൌസിന്റേയും പ്രസ് ക്ളബിന്റെയും നടുക്കായിരുന്നത് കൊണ്ട് പോലീസ് ഇന്റലിജിൻസിന്റെ ആസ്ഥാനമായിരുന്നു. കാരണം ജോണേട്ടന്റെ കടയിൽ വന്നാൽ രണ്ടുണ്ട് ഗുണം. കുറ്റാന്വേഷണ രഹസ്യങ്ങളുമറിയാം, പോകുമ്പോ ഒരു കൂട് പടക്കം കമ്പിത്തിരി ഫ്രീ ജോണേട്ടൻ വക. ആ ആനുകൂല്യം പറ്റാൻ ഇന്നും പലരുമെത്താറുണ്ടിവിടെ.

അന്നത്തെ വെടിക്കെട്ട് ജോണേട്ടൻ ഇന്ന് പക്ഷെ അവശനാണ്. 95വയസ്സായി. പൊതിഞ്ഞുകെട്ടിയ ഓലപ്പടക്കത്തിനകത്തെ തിരിനാളം പോലെ ഓർമ്മകൾ ആ മനസിന്റെ പടക്കക്കൂടിലെവിടെയോ ഉണ്ട്. അത് കൊടാതെകാക്കുകയാണ് ജോണേട്ടന്റെ 5 പെൺമക്കൾ. അപ്പോ കൊച്ചിക്കാരുടെ ഇത്തവണത്തെ വിഷു ഈസ്റ്റെർ പടക്കം ജോണേട്ടന്റെ കടേന്നാവട്ടെ... ഈ കമ്പിത്തിരിം മത്താപ്പും കത്തിക്കുമ്പോ ഒരുപിടി ഗൃഹതുരത്വം ഫ്രീ ആണ്..