മരിച്ചെന്ന് ഡോക്ടർമാർ വിധിച്ചു; മകൾ പ്രസവിക്കുന്നതിന് തൊട്ടുമുമ്പ് ജീവൻ തിരികെ; അദ്ഭുതം

ഡോക്ടർമാർ മരിച്ചെന്ന് വിധിയെഴുതിയ സ്ത്രീ 45 മിനിട്ടുകൾക്ക് ശേഷം ജീവിതത്തിലേക്ക് തിരികെയെത്തി. യുഎസിലെ മെരിലാന്റിലാണ് അദ്ഭുതം എന്ന് നിസംശയം പറയാവുന്ന സംഭവം നടന്നത്. ഹൃദയാഘാതം വന്ന് മരിച്ചെന്ന് സ്ഥിരീകരിച്ചതാണ്.  കാതി പാറ്റെൻ എന്ന സ്ത്രീയാണ് ജീവിതത്തിലേക്ക് തിരികെ എത്തിയത്. അതും തന്റെ മകൾ കുഞ്ഞിന് ജന്മം നൽകുന്നതിന് തൊട്ടുമുമ്പാണ് ഇതെല്ലാം സംഭവിക്കുന്നത്. 

കാതി ഗോൾഫ് കളിച്ചുകൊണ്ടിരിക്കെയാണ് മകൾ സ്റ്റേസിയെ ലേബർ റൂമിലേക്ക് കയറ്റി എന്ന വിവരം അറിയുന്നത്. ഉടൻ തന്നെ കാതി ആശുപത്രിയിലേക്ക് എത്തുകയായിരുന്നു. എന്നാൽ ആശുപത്രിയിലെത്തിയ സ്റ്റേസിക്ക് പെട്ടെന്ന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഡോക്ടർമാർ ഇവരെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയും സിപിആർ നൽകുയും ചെയ്തു. എന്നാൽ ഇവരുടെ ഹൃദയമിടിപ്പും, പൾസ് റേറ്റും പൂർണമായും നിലച്ചു. 45 മിനിട്ടോളം ഇങ്ങനെ തുടർന്നു. ഡോക്ടർമാർ മരണം ഉറപ്പിച്ചു. എന്നാൽ 45 മിനിട്ടുകൾക്ക് ശേഷം കാതിയുടെ ജീവൻ വീണ്ടും തുടിച്ചു. എല്ലാം നോർമൽ ആയി.

ഇതേസമയം മകൾ സ്റ്റേസിയെ സിസേറിയനായി പ്രവേശിപ്പിച്ചു. നിമിഷങ്ങൾക്കകം കുഞ്ഞിന് ജന്മം നൽകി. ജൂലൈ 22–ന് നടന്ന സംഭവമാണിത്. കാതി ഇപ്പോൾ യുഎസ് മാധ്യമത്തിനോടാണ് തന്റെ ജീവിതത്തിൽ നടന്ന അദ്ഭുതത്തെക്കുറിച്ച് മനസ്സ് തുറന്നത്. എനിക്ക് ജീവിത്തിൽ ഒരു അവസരം കൂടി നൽകിയതിൽ ദൈവത്തിന് നന്ദി പറയുന്നുവെന്നാണ് ഇവർ പറയുന്നത്.

സ്റ്റേസി അലോറ എന്ന പെൺകുഞ്ഞിനാണ് ജന്മം നൽകിയത്. അലോറ തങ്ങളുടെ ഭാഗ്യമാണെന്നും അവൾ പരത്തിയ പ്രകാശമാണ് അമ്മയുടെ ജീവൻ തിരികെ കിട്ടാൻ കാരണമായതെന്നുമാണ് സ്റ്റേസി പറയുന്നത്. നടന്ന സംഭവങ്ങളിൽ ഡോക്ടർമാർ പോലും അദ്ഭുതപ്പെടുകയാണ്.