നിലവിളി കേട്ടെത്തിയവർ കണ്ടത് ശരീരത്തിൽ തീപടർന്ന് ഓടുന്ന ആതിരയെ; ദാരുണം

സമൂഹമാധ്യമത്തിൽ അപ്‌ലോഡ് ചെയ്യുന്നതിനുള്ള വിഡിയോ ചിത്രീകരിച്ചതുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്നാണ്  ഇടമുളയ്ക്കലിൽ യുവതി പൊള്ളലേറ്റു മരിച്ചതെന്നു പൊലീസ്. സാരമായി പൊള്ളലേറ്റ്് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമാണ് ഇടമുളയ്ക്കൽ ഷാൻ മൻസിലിൽ ആതിര (28) മരിച്ചത്. ഒപ്പം താമസിച്ചിരുന്ന ഷാനവാസ്, ആതിരയുടെ മേൽ മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തുകയായിരുന്നെന്നു പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് പറയുന്നു.

വിഡിയോ ചിത്രീകരണവുമായി ബന്ധപ്പെട്ട് ആതിരയും ഷാനവാസും തമ്മിൽ ദിവസങ്ങളായി തർക്കം നിലനിന്നിരുന്നു. സംഭവ ദിവസവും തർക്കമുണ്ടായി. ഇതേത്തുടർന്നു ഷാനവാസ് മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തുകയായിരുന്നെന്ന് ആതിര പറഞ്ഞതായി മാതാവ് പൊലീസിനു മൊഴി നൽകിയിരുന്നു. ഇതനുസരിച്ചാണ് ഷാനവാസിനെതിരെ കേസെടുത്തത്. പൊള്ളലേറ്റ ഷാനവാസും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. വിഡിയോ കണ്ടെത്തുന്നതിനായി ആതിരയുടെ മൊബൈൽ ഫോൺ പൊലീസ് പരിശോധിക്കും.

കഴിഞ്ഞ ദിവസം വൈകിട്ട് ഏഴരയോടെയായിരുന്നു സംഭവം. നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാർ ശരീരത്തിൽ തീ പടർന്ന് ഓടുന്ന ആതിരയെയാണു കണ്ടത്. പൊലീസും നാട്ടുകാരും ചേർന്നാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. രണ്ടു വർഷത്തോളമായി ആതിരയും ഷാനവാസും ഇടമുളയ്ക്കൽ തുമ്പിക്കുന്നിലുള്ള വീട്ടിലാണു താമസം.