മുറ്റത്ത് നിറയെ മരങ്ങളുണ്ടെങ്കിൽ ചൂടിനെ ഒരു പരിധി വരെ മറികടക്കാം. തൃശൂർ പേരാമംഗലത്തെ തണൽ കുട ചൂടിയ വീടു കാണാം.
ഏകദേശം ഇരുപതു വർഷം നീണ്ട പരിശ്രമങ്ങളുടെ ഫലമായാണ് മുറ്റവും തൊടികളും നിറയെ മരങ്ങൾ നട്ടുവളർത്തിയത്. മുറ്റത്തും പറമ്പിലും മഴക്കുഴികളുമുണ്ട്. പറമ്പിലെ ജലസേചനത്തിനു മഴവെള്ളം ശേഖരിക്കുന്നണ്ട്. ചുട് എത്ര ഡിഗ്രി ഉയർന്നാലും വീട്ടുമുറ്റത്തു തണൽ വിരിച്ചു പടർന്നു നിൽക്കുന്നത് വ്യത്യസ്തയിനം മാവുകളാണ് . മാവുകൾക്കിടയിൽ കാടുപിടിച്ച പോലെ നീളമുള്ള പുല്ലുകൾ ഉണ്ട്. ഈ പച്ച പുല്ല് നല്ലൊരു വാട്ടർ റിസർവോയർ ആണെന്നാണു വീട്ടുകാരുടെ പക്ഷം .ദൃശ്യ മാധ്യമ പ്രവർത്തകനായിരുന്നു സത്യനാരായണനും കുടുംബവുമാണ് ഈ വീട്ടിലെ താമസക്കാർ.
മാവിൻതോട്ടത്തിനു ചുറ്റുമുള്ള നടപ്പാതയിൽ വെള്ളം പിടിച്ചെടുക്കാൻ പാകത്തിലുള്ള ടൈലുകളാണ് പാകിയിരിക്കുന്നത്. വീടിൻ്റെ മുകളിൽ വീഴുന്ന മുഴു വൻ മഴവെള്ളവും ഇവർ കിണറ്റിലേക്കു ശേഖരിക്കുന്നുണ്ട്. കാലാവസ്ഥയ്ക്ക് അനുയോജ്യമായ രീതിയിൽ എങ്ങനെ ജീവിക്കാമെന്നതിനു മാതൃകയാണു ഈ വീട്.