തീരദേശ മേഖലകളിൽ മലമ്പാമ്പുകളും രാജവെമ്പാലയും; 24 പേർ പാമ്പ് പിടിത്തം പഠിക്കാൻ

File photo

നീലേശ്വരം: പാമ്പുപിടിത്തം പരിശീലിപ്പിക്കാൻ താൽപര്യമുള്ളവർക്ക് അവസരമൊരുക്കി വനംവകുപ്പ്. തീരദേശ മേഖലകളിൽ പോലും മലമ്പാമ്പുകളും രാജവെമ്പാല ഉൾപ്പെടെയുള്ളയുള്ളവയെ ഇടയ്ക്കിടെ കാണാൻ തുടങ്ങിയതോടെ പാമ്പു പിടിത്തത്തിൽ ശാസ്ത്രീയ പരിശീലനം   നേടിയ   കൂടുതൽ പേർ വേണമെന്ന തീരുമാനത്തെ തുടർന്നാണ് പൊതുജനങ്ങളെ പരിശീലിപ്പിക്കുന്നത്. വനംവകുപ്പ് ജീവനക്കാരും താൽക്കാലിക വാച്ചർമാരുമായി ജില്ലയിൽ പാമ്പു പിടിത്തത്തിൽ ശാസ്ത്രീയ പരിശീലനം നേടിയ 21 പേരാണു നിലവിലുള്ളത്.

സാമൂഹിക വനവൽക്കരണ വിഭാഗമാണ് പാമ്പുപിടിത്തം പരിശീലിപ്പിക്കാൻ അപേക്ഷ ക്ഷണിച്ചത്. 24 അപേക്ഷകരുണ്ട്. നവംബർ 11മുതൽ കാസർകോട് വിദ്യാനഗർ ഉദയഗിരിയിലെ വനശ്രീ കോംപ്ലക്സിൽ ഇവർക്കു പരിശീലനം നൽകും. സാമൂഹിക വനവൽക്കരണ വിഭാഗം അസി. ഫോറസ്റ്റ് കൺസർവേറ്റർ അജിത്.കെ.രാമനാണ് പരിശീലന ചുമതല. പരിശീലനം പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റും റജിസ്ട്രേഷൻ കോഡും നൽകും.