നല്ല ഭക്ഷണം, പഠനം; 560 ആദിവാസി കുട്ടികൾക്ക് ഉടയോനായി സച്ചിൻ; കയ്യടി

സാമൂഹികസേവന രംഗത്ത് സജീവമായി ക്രിക്കറ്റ് ഇതിഹാസം  സച്ചിൻ തെൻഡുൽക്കർ. കോവിഡ് പ്രതിസന്ധിയിൽ സഹായഹസ്തവുമായി താരം എത്തിയിരുന്നു. ഇപ്പോൾ സാമ്പത്തികമായി ഏറെ പിന്നിൽ നിൽക്കുന്ന ആദിവാസി വിഭാഗത്തിലെ 560 കുട്ടികൾക്ക് സഹായവുമായി എത്തിയിരിക്കുകയാണ് സച്ചിൻ.

എൻജിഓ പരിവാർ എന്ന സംഘടനയുമായി ചേർന്നാണ് അദ്ദേഹം കുട്ടികൾക്ക് വേണ്ട സഹായം എത്തിക്കുന്നത്. മധ്യപ്രദേശിലെ സേഹോർ ജില്ലയിലുള്ള കുഗ്രാമങ്ങളിലെ കുട്ടികൾക്ക് മികച്ച ആഹാരം, വസ്ത്രം, വിദ്യാഭ്യാസം എന്നിവ സച്ചിൻ ഒരുക്കും. 

മാസങ്ങൾക്ക് മുൻപ് മുംബൈയുടെ വിവിധ ഭാഗങ്ങളിൽ കൊറോണ വൈറസ് വ്യാപനം നിമിത്തം ദുരിതമനുഭവിക്കുന്ന 5000ത്തോളം ആളുകൾക്ക് റേഷൻ എത്തിക്കാനുള്ള യജ്ഞത്തിൽ സച്ചിനും പങ്കാളിയായിരുന്നു. ഒരു മാസത്തേക്ക് 5000 പേർക്ക് ഭക്ഷ്യധാന്യങ്ങളെത്തിക്കാനുള്ള ഉത്തരവാദിത്തം സച്ചിൻ ഏറ്റെടുത്ത വിവരം അപ്നാലയ എന്ന എൻജിഒയാണ് ട്വീറ്ററിലൂടെ പുറത്തുവിട്ടത്.നേരത്തെ, കൊറോണ വൈറസ് വ്യാപനത്തിനെതിരായ പോരാട്ടത്തിന് 50 ലക്ഷം രൂപ സച്ചിൻ സംഭാവന നൽകിയിരുന്നു. 25 ലക്ഷം രൂപ പ്രധാനമന്ത്രിയുടെ കെയേഴ്സ് ഫണ്ടിലേക്കും 25 ലക്ഷം രൂപ മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുമാണ് നൽകിയത്.