ഗർഭിണിയായിരിക്കെ കാൻസർ; പിഞ്ചോമനയെ കാണാതെ അമ്മ യാത്രയായി; കണ്ണീർക്കുറിപ്പ്

ശ്യാമിലിക്കായുള്ള പ്രാ‍ർഥനകൾ വിഫലം. കുഞ്ഞുങ്ങളെ താലോലിച്ച് കൊതിതിരും മുമ്പേ ശ്യാമിലി യാത്രയായി. ഗർഭിണിയായിരിക്കെ ക്യാൻസർ ബാധിച്ച് മരണത്തിന് കീഴടങ്ങിയിരിക്കുകയാണ് ഈ അമ്മ. ശ്വാസകോശ കാന്‍സര്‍ ബാധിച്ച് എറണാകുളത്തെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയോടെയായിരുന്നു മരണം.നാലു വയസ്സുകാരി സിത്താരയെയും പിറന്നുവീണു ദിവസങ്ങള്‍ മാത്രമായ കുഞ്ഞനുജത്തിയെയും തനിച്ചാക്കിയാണ് പല്ലശ്ശന പാറക്കളം പുത്തോട്ട് തറയില്‍ എം.സുനിലിന്റെ ഭാര്യ 26 കാരിയായ ശ്യാമിലി മരണത്തിന് കീഴടങ്ങിയത്. ഗര്‍ഭിണിയായിരിക്കെ അസഹ്യമായ ചുമയും ശ്വാസതടസ്സവും അനുഭവപ്പെടുകയും പാലക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ വിദഗ്ധ ചികിത്സയില്‍ രോഗം സ്ഥിരീകരിക്കുകയുമായിരുന്നു.

ശ്യാമിലിയുടെ വിയോഗത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പ് ഇങ്ങനെ:

പെട്ടെന്ന് ശ്വസന നാളത്തില്‍ തടസ്സം അനുഭവപ്പെടുക…… ആശുപത്രിയില്‍ പോയി പരിശോധിക്കുമ്പോള്‍ ക്യാന്‍സര്‍ ആണെന്ന് അറിയുക….. പൂര്‍ണ്ണ വളര്‍ച്ച എത്താത്ത തന്റെ കുഞ്ഞിനെ ശസ്ത്ര ക്രിയയിലൂടെ പുറത്തെടുക്കുക…….. ക്യാന്‍സര്‍ ശ്വസന നാളം എല്ലാം കാര്‍ന്നു തിന്നു എന്നറിഞ്ഞിട്ടും തന്റെ പിഞ്ചോമനയെ ഒരു നോക്കു കാണാന്‍ കൊതിയോടെ ശുഭ പ്രതീക്ഷയില്‍ ഇരുന്ന ആ അമ്മ അമ്മിഞ്ഞ പാലിന്റെ മാധുര്യം നുകരാന്‍ വെമ്പുന്ന ആ പൊന്നോമനയെ തനിച്ചാക്കി, കുടുംബത്തെയും നാട്ടുകാരെയും എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് ഈ ലോകത്തോട് വിടപറഞ്ഞു