'ഒപ്പം ജീവിക്കാനാകില്ല; ഞാൻ ചെറുപ്പമാണ്; രോഗിയായ എന്നോട് ഭാര്യ പറഞ്ഞത്'; കണ്ണീർ അനുഭവം

പലപ്പോഴും നാം യഥാർഥ സ്നേഹ ബന്ധങ്ങളെ തിരിച്ചറിയുന്നത് ജീവിതത്തിന്റെ നിസ്സഹായ ഘട്ടങ്ങളിലാണ്. ആപത്ത് സമയത്ത് കൂടെയുള്ളവർ നമ്മളിൽ നിന്ന് ലാഭം പ്രതീക്ഷിക്കുന്നവരായിരിക്കില്ല. ജീവനോളം സ്നേഹിച്ച ജീവിത പങ്കാളി ജീവിതത്തിൽ തളർന്ന സമയത്ത് അകന്ന് പോകുന്നത് എത്രമാത്രം വേദനാജനകമായിരിക്കും. അർബുദമാണെന്ന് തിരിച്ചറിഞ്ഞപ്പോൾ ഭാര്യ തന്നെ ഉപേക്ഷിച്ചുപോയ അനുഭവമാണ് ഒരു ഭർത്താവ് പങ്കുവയ്ക്കുന്നത്. രോഗത്തേക്കാൾ വേദന വേർപിരിയലിനാണെന്ന് അദ്ദേഹം ഹ്യൂമൻസ് ഓഫ് ബോംബെയിൽ കുറിച്ച കുറിപ്പിൽ പറയുന്നു. കണ്ണുനിറയാതെ കുറിപ്പ് വായിക്കാനാകില്ല. 

കുറിപ്പിന്റെ പൂർണരൂപം: 

ഞാൻ അവളെ വീട്ടുകാർ നിശ്ചയിച്ച് ഉറപ്പിച്ച വിവാഹബന്ധത്തിലൂടെയാണ് കണ്ടുമുട്ടുന്നത്. സുന്ദരിയും, മിടുക്കിയുമായിരുന്നു അവൾ. ഞങ്ങളുടെ സ്വപ്നങ്ങളും ലക്ഷ്യങ്ങളുമെല്ലാം തികച്ചും പൊരുത്തപ്പെടുന്നതായിരുന്നു. ഞങ്ങൾ അഗാധ പ്രണയത്തിലായി. ഒരു വർഷത്തിന് ശേഷമാണ് വിവാഹം നിശ്ചയിച്ചത്. എന്നാൽ പെട്ടെന്ന് തന്നെ വേണമെന്നത് അവളുടെ തീരുമാനമായിരുന്നു. അങ്ങനെ 3 മാസങ്ങൾക്ക് ശേഷം വിവാഹം ഉറപ്പിച്ചു. എല്ലാം നല്ല രീതിയിൽ മുന്നോട്ട് പോയി. എന്നാൽ ഈ വർഷം ആദ്യം എനിക്ക് സുഖമില്ലാതെ ആയി. എണ്ണമില്ലാത്ത ടെസ്റ്റുകൾ. ഒടുവിൽ അറിയുന്നത് എനിക്ക് അർബുദത്തിന്റെ മൂന്നാം സ്റ്റേജാണെന്നാണ്. ഞാൻ ഞെട്ടിത്തരിച്ചു.  വിവാഹം കഴിഞ്ഞിട്ട് ഒരു വർഷം പോലും ആയില്ല. ഡോക്ടറുടെ ക്യാബിന് മുന്നിൽ ഞാൻ തകർന്നു നിന്നു. പക്ഷേ അവൾ എന്നെ കെട്ടിപ്പിടിച്ച് പറഞ്ഞു, നിങ്ങൾ അതിനെ തോല്‍പ്പിക്കും എന്ന്. രോഗം സ്ഥിരീകരിച്ചതോടെ ഞങ്ങള്‍ എന്റെ അച്ഛനമ്മമാര്‍ക്കൊപ്പം താമസമാക്കി. എന്റെ ചികിൽസ തുടങ്ങി. അവൾ എനിക്കൊപ്പം പാറ പോലെ നിന്നു. എന്റെ മജ്ജ മാറ്റി വെയ്ക്കൽ ശസ്ത്രക്രിയ നടന്നപ്പോൾ എന്നെ ചേർത്ത് പിടിച്ചു. ഞാൻ തളരുമ്പോൾ എന്നെ വിളിക്കുകയും തമാശകളൊക്കെ പറഞ്ഞ് എനിക്ക് പ്രതീക്ഷകൾ നൽകി. എന്നാൽ രണ്ടാഴ്ച കഴിഞ്ഞപ്പോൾ അവള്‍ എന്നില്‍ നിന്ന് അകന്നു. എന്റെ കൂടെ കിടക്കാൻ അവൾ മടിച്ചു. നിസാര കാര്യങ്ങളെച്ചൊല്ലി വഴക്കടിച്ചു. അവൾക്ക് അവളുടെ വീട്ടിലേക്ക് പോകണമെന്ന് പറഞ്ഞു. അവളുടെ സന്തോഷത്തിന് അത് ഞാൻ സമ്മതിച്ചു.

എന്നാൽ താമസിയാതെ എന്റെ ആരോഗ്യം വഷളായി. എന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എനിക്ക് അവൾ അരികിൽ വേണമെന്ന് തോന്നി. എന്റെ ആദ്യത്തെ കീമോ സെഷന് ഒരു രാത്രി മുമ്പ് ഞാൻ അവൾക്ക് മെസേജ് അയച്ചു, നീ എപ്പോഴാണ് മടങ്ങിവരുന്നത് എന്ന്. എനിക്ക് നിങ്ങളോടൊപ്പം ജീവിക്കാൻ കഴിയില്ല എന്നായിരുന്നു മറുപടി. ഞാൻ സുഖംപ്രാപിക്കുമെന്ന് അവളോട് പറഞ്ഞു നോക്കി. അസുഖമുള്ള ഒരാളുമായി ജീവിക്കാൻ ഞാൻ തയ്യാറല്ല, ഞാൻ ചെറുപ്പമാണ്. ഇതായിരുന്നു മറുപടി. തകർന്നു പോയി. കീമോയെക്കാൾ വേദനാജനകമായിരുന്നു അവളുടെ വാക്കുകൾ. അതിന് ശേഷം അവൾ എന്റെ കോളുകൾ എടുത്തിട്ടില്ല. ഞാൻ എന്നെ തന്നെ കുറ്റപ്പെടുത്തി. എനിക്ക് കാൻസർ വന്നില്ലായിരുന്നെങ്കിൽ ഞങ്ങൾ ഇപ്പോൾ ഒരുമിച്ചായിരിക്കും എന്ന് കരുതി. എന്റെ അമ്മ പറഞ്ഞത് അവൾ നിനക്ക് അർഹയല്ല എന്നാണ്. പക്ഷേ ഞാനത് നിഷേധിച്ചു. അവൾ തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ച് ഞാൻ രാവും പകലും കരഞ്ഞു. ചികിൽസയിൽ താൽപര്യം നഷ്ടപ്പെട്ടു. എന്റെ രണ്ടാമത്തെ കീമോ സെഷനുശേഷം, ആശുപത്രിയിൽ പോകാൻ ഞാൻ വിസമ്മതിച്ചു. എന്നാൽ ഒരു മാസത്തിനുശേഷം, അവൾ എന്റെ അച്ഛനെ വിളിച്ച് പരസ്പര വിവാഹമോചനം ആവശ്യപ്പെട്ടു. അപ്പോഴാണ് ഞാൻ അറിഞ്ഞത് അത് അവസാനിച്ചെന്ന്.

ഞാൻ മരവിച്ചു, അവിശ്വസനീയമാംവിധം ഏകാന്തനായി. പക്ഷേ, എന്റെ ഡോക്ടർ എന്നെ പ്രചോദിപ്പിച്ചു. വിവാഹമോചനത്തെക്കുറിച്ച് ഞാൻ ‌ പറഞ്ഞപ്പോൾ അദ്ദേഹം എന്നെ കൂടുതൽ ശ്രദ്ധിച്ചു.  അർദ്ധരാത്രിയിൽ വേദനയോടെ കരഞ്ഞുകൊണ്ട് ഞാൻ ഉണരുമ്പോൾ എന്നെ ആശ്വസിപ്പിച്ചു. ഒടുവിൽ, ആറ് മാസവും 15 കീമോ സെഷനുകളും കഴിഞ്ഞ്, എനിക്ക് കാൻസർ ഭേദമായി. ശരീരം സുഖപ്പെട്ടു, പക്ഷേ വേർപിരിയലിന്റെ വേദന മാറുന്നതേയുള്ളൂ. പിന്നീട് അവളിൽ നിന്ന് ഒരു പ്രതികരണവും ഉണ്ടായിട്ടില്ല. എനിക്ക് എങ്ങനെയുണ്ടെന്ന് അവൾ പിന്നീടൊരിക്കലും ചോദിച്ചിട്ടില്ല. എന്നെ ആത്മാർഥമായി സ്നേഹിക്കുന്ന ഒരാളെ കണ്ടെത്തും എന്നാണ് അമ്മ പറയുന്നത്. അതിൽ പ്രതീക്ഷയുണ്ട്. പക്ഷേ ഇപ്പോൾ ഞാൻ കൂടുതൽ ശ്രദ്ധിക്കുന്നത് എന്റെ സുഖംപ്രാപിക്കലിൽ ആണ്. അവളൊത്തുള്ള നിമിഷങ്ങൾ ഏറെ വിലപ്പെട്ടതാണ്. ആത്മാർഥമായി നിങ്ങളെ സ്നേഹിക്കുന്ന ഒരാൾ ബുദ്ധിമുട്ട് വരുന്ന സമയത്ത് വിട്ടുപോകില്ലെന്നാണ് ഞാൻ കരുതുന്നത്. അതൊർത്താണ് ‍ഞാൻ സമാധാനിക്കുന്നത്. സ്നേഹം വീണ്ടും കണ്ടെത്താമെന്ന് പ്രതീക്ഷയുണ്ട്.