ഇവൾ എല്ലാം പഠിച്ചെടുത്തു; ഗുരുവിനെ ഓർത്ത് യേശുദാസ്; കണ്ണുനിറഞ്ഞ് മകൾ; വിഡിയോ

ഗുരുവിൻറെ ജൻമദിനത്തിൽ അദ്ദേഹത്തെ സ്മരിച്ച് ഗായകൻ യേശുദാസ്. സംഗീതജ്ഞൻ വി.ദക്ഷിണാ മൂർത്തി സ്വാമികളുടെ നൂറാം ജൻമദിനത്തിലാണ് യേശുദാസിൻറെ വാക്കുകൾ. അദ്ദേഹമില്ലെങ്കിൽ താനില്ല, എത്ര ബുദ്ധിമുട്ടുള്ള ഗാനങ്ങളും തനിക്കു പാടാൻ സാധിച്ചത് ദക്ഷിണാ മൂർത്തി സ്വാമികൾ ഉള്ളതു കൊണ്ടാണെന്നും യേശുദാസ് പറഞ്ഞു. ഗാനഗന്ധർവൻരെ വാക്കുകൾ കേട്ട് ദക്ഷിണാ മൂർത്തി സ്വാമികളുടെ മകളും കർണാടക സംഗീതജ്ഞയുമായ ഗോമതിയുടെ കണ്ണുകൾ നിറഞ്ഞു.  വാക്കുകളിൽ ഒതുങ്ങുന്നതല്ല അദ്ദേഹത്തിൻറെ സംഗീതജ്ഞാനമെന്നും സ്വന്തം പിതാവിനെ പോലെയാണ് തനിക്കദ്ദേഹമെന്നും യേശുദാസ് കൂട്ടിച്ചേർത്തു. 

യേശുദാസിന്റെ വാക്കുകൾ: ‘സകലത്തിനും കാരണഹേതുവായ ജഗദീശ്വരനു പ്രണാമം. ഗുരു ഇല്ലെങ്കിൽ ഒന്നും ഇല്ല. എന്റെ ജീവിതത്തിൽ അച്ഛനാണ് ആദ്യത്തെ ഗുരു. അവർ രണ്ടു പേരും പരസ്പരം വിളിച്ചിരുന്നത് മച്ചാൻ എന്നാണ്. അഭയദേവ് സാറും ഉണ്ടായിരുന്നു. ഇവർ മൂന്നു പേരും അളിയാ അളിയാ എന്നാണ് വിളിച്ചിരുന്നത്. ഇന്നു ഞാനെന്ത് പാടുന്നുവോ അത് സ്വാമിയുടെ അനുഗ്രഹം കൊണ്ടു മാത്രമാണ്. വളരെ ചെറിയ വയസ്സിലാണ് ഞാൻ ഗോമതിയെ കാണുന്നത്. അന്ന് അച്ഛൻ (വി. ദക്ഷിണാമൂർത്തി) എടുത്തു കൊണ്ടു നടക്കുമായിരുന്നു. അങ്ങനെ എടുത്തു നടന്നതിനാലാണ് ഇവളിങ്ങനെയായത്. ദക്ഷിണാമൂർത്തി സ്വാമിയുടെ കയ്യിലുണ്ടായിരുന്നതെല്ലാം അവൾ ഊറ്റിയെടുത്തു. അവൾ സംഗീതം പഠിച്ചിട്ടുണ്ടോ എനിക്കു സംശയമാണ്. കാരണം അച്ഛൻ എടുത്തു നടക്കുമ്പോൾ തന്നെ അവൾക്കായി എല്ലാം നൽകി. ഗുരു അറിവ് പകർന്നു നൽകിയാലും ഒരു പരിധിയുണ്ട്. സദാസമയവും അദ്ദേഹത്തോട് ഒപ്പം നിന്ന് സ്വായത്തമാക്കാൻ കഴിഞ്ഞ വ്യക്തിയാണ് ഗോമതി. അത് അവളുടെ മഹാഭാഗ്യം'.