രവി പൂജാരി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; പോടാ റാസ്ക്കലെന്ന് പറഞ്ഞു: പിസി ജോർജ്

അറസ്റ്റിലായ അധോലോക നായകൻ രവി പൂജാരി തനിക്ക് നേരെ വധഭീഷണി മുഴക്കിയതായി പി.സി ജോർജ് എംഎൽഎ. പിസി ജോർജ് മനോരമ ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞതിങ്ങനെ:

 രണ്ടാഴ്ച മുമ്പ് ആഫ്രിക്കയിൽ നിന്നാണ് എനിക്ക് ഒരു നെറ്റ് കോൾ വരുന്നത്. ആദ്യം അയാൾ നിങ്ങൾക്കയച്ച സന്ദേശം കണ്ടില്ലേ? എന്നാണ് ചോദിച്ചത്. ഞാൻ കണ്ടില്ല, വായിക്കാൻ സമയം കിട്ടിയില്ല, ക്ഷമിക്കണം എന്നുപറഞ്ഞപ്പോളാണ് വിളിച്ചയാൾ താൻ രവി പൂജാരിയാണെന്ന് വെളിപ്പെടുത്തുന്നത്. എന്നെയും രണ്ടു മക്കളിൽ ഒരാളെയും തട്ടിക്കളയുമെന്നാണ് ഭീഷണിപ്പെടുത്തിയത്. ഇതു കേട്ട് നീ പോടാ റാസ്കൽ, നിന്റെ വിരട്ടൽ എന്റെ അടുത്ത് നടക്കില്ലെടാ ഇഡിയറ്റെന്ന് അറിയാവുന്ന ഇംഗ്ലീഷിൽ ഞാനും മറുപടി പറഞ്ഞു.

രണ്ടാമതും ഇതേ നമ്പരിൽ നിന്നു തന്നെ വിളിച്ചിരുന്നു. ആ വിളിയിലാണ് ഈ കൊട്ടേഷൻ ബിഷപ്പ് ഫ്രാങ്കോയുടെ കേസിൽ കന്യാസ്ത്രീകൾക്കെതിരെ സംസാരിച്ചതിനാണെന്ന് എനിക്ക് മനസിലായത്. സംഭവത്തില്‍ പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്. പൊലീസ് വിശദമായി അന്വേഷിക്കുന്നുണ്ടെന്നും പിസി പറഞ്ഞു.