കടുത്ത ചൂടിൽ തിളച്ചു നിൽക്കുകയാണ് പാലക്കാട്. രാവും പകലും വ്യത്യാസമില്ലാതെ ഫാനുകൾ കറങ്ങിക്കൊണ്ടിരുന്നാൽ മാത്രമേ ഈ ചൂടിനെ ചെറുതായെങ്കിലും നേരിടാനാകൂ. പക്ഷേ, തത്തമംഗലത്തെ ശ്രീകാന്തിന്റെയും രശ്മിയുടെയും ‘മയൂഖം’ എന്ന പുതിയ വീട്ടിൽ പകൽ ഫാനോ ലൈറ്റോ ഇടാറില്ല. എന്നിട്ടും, വീടിനകത്തു കയറിയാൽ പുറത്ത് സൂര്യൻ കത്തിജ്വലിക്കുകയാണെന്ന കാര്യം തീർത്തും വിസ്മരിക്കും. ഈ കുളിരിന്റെ ഉറവിടമന്വേഷിച്ചെത്തുന്നത് കല്ലിലാണ്, വെട്ടുകല്ലിലല്ല; കരിങ്കല്ലിൽ! മുഴുവൻ ഭിത്തികളും കരിങ്കല്ലുകൊണ്ട് നിർമിച്ച വീടാണിത്. മയൂഖത്തിന് മറ്റു പല സവിശേഷതകളുമുണ്ട്.
∙ വീടുവയ്ക്കാന്‍ ഉദ്ദേശിച്ച പ്ലോട്ടിന് അടുത്തുതന്നെ ലഭ്യമായ ഏറ്റവും ചെലവു കുറഞ്ഞ നിര്‍മാണ സാമഗ്രി എന്ന നിലയിലാണ് കരിങ്കല്ല് പരിഗണിച്ചത്. കല്ലൊന്നിന് പത്ത് രൂപ നിരക്കിൽ പണിസ്ഥലത്ത് ലഭിച്ചു.
∙ വളരെയധികം തൊഴിലാളി വൈദഗ്ധ്യം ആവശ്യമായിരുന്നു കല്ലുകൊണ്ടുള്ള നിർമാണത്തിന്. ശശി എന്ന മേസ്തിരിയുടെ നേതൃത്വത്തിലാണ് കൽപ്പണി ചെയ്തത്.
∙ പ്ലമിങ്ങും വയറിങ്ങും ആവശ്യമായ ഭിത്തികളിൽമാത്രം ഒരു നിര വെട്ടുകല്ല് അടുക്കി അതിലൂടെ പൈപ്പ് ഇറക്കി. ഇലക്ട്രിക്കൽ–പ്ലമിങ് പോയിന്റുകൾ നേരത്തേ അടയാളപ്പെടുത്തിയതിനാൽ കുത്തിപ്പൊളിക്കേണ്ടിവന്നില്ല.
∙ കല്ലുകൾ പോയിന്റ് ചെയ്തു ഭംഗി കൂട്ടി. ഓരോ മുറിയിലും ഓരോ ഭിത്തിയെങ്കിലും വീതം കല്ല് പുറത്തുകാണുന്ന വിധത്തിൽ ക്രമീകരിച്ചു.ചില ഭിത്തികളിൽ സിമന്റ് പ്ലാസ്റ്ററിങ്ങും മറ്റു ചിലതിൽ മഡ് പ്ലാസ്റ്ററിങ്ങും ചെയ്തു.