രോഹിതിനെ മാറ്റാൻ കോലി ആവശ്യപ്പെട്ടു; പകരക്കാരേയും നിർദേശിച്ചു; വിവാദം

വിരാട് കോലിക്ക് പിന്‍ഗാമി ആരെന്നതില്‍ ചര്‍ച്ച സജീവമായിരിക്കെ, രോഹിത് ശര്‍മയെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് കോലി ആവശ്യപ്പെട്ടെന്ന വാര്‍ത്ത വിവാദമായി. അതേസമയം ഇന്ത്യയുടെ ട്വന്‍റി ട്വന്‍റി നായകസ്ഥാനത്തേക്ക് രോഹിത് ശര്‍മ എത്താനുള്ള സാധ്യത കുറവെന്ന് നിരീക്ഷകര്‍. രാഹുലിനെ ടീം ഇന്ത്യയുടെ ഭാവി ക്യാപ്റ്റനായി വളര്‍ത്തിയെടുക്കാന്‍ പറ്റിയസമയമാണിതെന്ന് സുനില്‍ ഗാവസ്കര്‍ പറയുന്നു.

സിലക്ഷന്‍ കമ്മിറ്റിക്ക് മുന്നിലാണ് രോഹിത് ശര്‍മയെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് വിരാട് കോലി ആവശ്യപ്പെട്ടെന്ന വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്.   രോഹിത് ശര്‍മയ്ക്ക് 34വയസായെന്നും ടീം ഇന്ത്യയുടെ ഭാവി ക്യാപ്റ്റനെ ഉയര്‍ത്തുന്നതിനായി രോഹിതിന് പകരം കെ.എല്‍.രാഹുലിനെ ഏകദിനത്തിലും റിഷഭ് പന്തിനെ ട്വന്റി 20യിലും വൈസ് ക്യാപ്റ്റന്‍ ആക്കണമെന്ന നിര്‍ദേശമാണ് കോലി സിലക്ഷന്‍ കമ്മിറ്റിക്ക് മുന്നില്‍ വച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ സിലക്ഷന്‍ കമ്മിറ്റിയില്‍ ഭിന്നതയുണ്ടായെന്നും കോലിയുടെ നിര്‍ദേശം അംഗീകരിച്ചില്ലെന്നുമാണ് റിപ്പോര്‍ട്ട്. 

ട്വന്റി 20ലോകകപ്പിനുള്ള ടീമില്‍ വൈസ് ക്യാപ്റ്റനായി രോഹിത് ശര്‍മയെ നിലനിര്‍ത്തിയതോടെ കാര്യങ്ങള്‍ വ്യക്തമായി. ഇതേതുടര്‍ന്നാണ് കോലി ലോകകപ്പിന് ശേഷം ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുമെന്ന വാര്‍ത്ത പ്രചരിച്ചത്. വിരാട് കോലി– രോഹിത് ശര്‍മ പോര് കുറച്ചുനാളുകളായി തുടരുന്നതാണ്. ഇതിന്റെ ഭാഗമായി ഇരുവരുടെയും ക്യാംപുകള്‍ വാര്‍ത്തകള്‍ ചോര്‍ത്തിനല്‍കുന്നതും പതിവായി. ടെസ്റ്റ് ടീമില്‍ സ്ഥിരം അംഗമല്ലാതിരുന്നതിനാല്‍ രോഹിത്തിന് ടീം അംഗങ്ങളുടെ ഇടയില്‍ കാര്യമായ സ്വാധീനം ഉണ്ടായിരുന്നില്ല.  ടെസ്റ്റ് ടീമിലെയും സ്ഥിരം സാന്നിധ്യമായതോടെ രോഹിത് ജൂനിയര്‍ താരങ്ങളുടെ ഇടയില്‍ സ്വാധീനമുണ്ടാക്കി. കളിക്കാരുമായി ആശയവിനിമയത്തില്‍ കോലിക്കുള്ള ദൗര്‍ബല്യം രോഹിത് മുതലെടുത്തു.

ഐപിഎല്ലിലെ അഞ്ചുകിരീടങ്ങളും കൂടിയായപ്പോള്‍ കോലിക്ക് പകരം രോഹിത് എന്ന ആവശ്യം ശക്തമായിരുന്നു. ഇംഗ്ലണ്ട് പര്യടനത്തിനിടെ അശ്വിനെ ഒഴിവാക്കിയതും മാഞ്ചസ്റ്ററില്‍ കളിക്കില്ലെന്ന് സീനിയര്‍ താരങ്ങളില്‍ ചിലര്‍ നിലപാടെടുത്തതും കോലിക്കെതിരായ പടയൊരുക്കത്തിന്റെ സൂചനയായിരുന്നു. ട്വന്റി 20ക്യാപ്റ്റനായി കെ.എല്‍,രാഹുലിനെകൊണ്ടുവരണമെന്നാണ് സുനില്‍ ഗാവസ്കറെപ്പോലുള്ളവര്‍ ആവശ്യപ്പെടുന്നത്.  ടീം ഇന്ത്യയുടെ ഭാവി മുന്‍നിര്‍ത്തിയാവണം ക്യാപ്റ്റന്‍ തീരുമാനമെന്നും എന്നുംപറയുന്നു. രാഹുലിനൊപ്പം റിഷഭ് പന്തിനെയും ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് ആവശ്യപ്പെടുന്നവരുമുണ്ട്.