മുഹമ്മദ് അസ്ഹറുദീന് ജന്മനാടിന്‍റെ ഊഷ്മള സ്വീകരണം

മുഷ്താഖ് അലി ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ കേരളത്തിനായി വേഗമേറിയ സെഞ്ചുറി അടിച്ച കാസര്‍കോട്ടുകാരന്‍ മുഹമ്മദ് അസ്ഹറുദീന് ജന്മനാടിന്‍റെ ഊഷ്മള സ്വീകരണം. ഔദ്യോഗിക സ്വീകരണം പിന്നീടാണെങ്കിലും അസ്ഹറുദീന്‍റെ നാട്ടിലേക്കുള്ള വരവ് സുഹൃത്തുക്കളും ക്ലിക്കറ്റ് ക്ലബും ചേര്‍ന്ന് വലിയ ആഘോഷമാക്കി.  

നട്ടുച്ച വേയിലത്തും കാത്തുനിന്ന തളങ്കര ക്രിക്കറ്റ് ക്ലബ് പ്രവര്‍ത്തകര്‍ക്ക് ഇടയിലേക്കാണ് മുഹമ്മദ് അസ്ഹറുദീന്‍ വന്നിറങ്ങിയത്. കേരളത്തിന് അഭിമാനമായ തളങ്കര സ്വദേശിക്ക് വന്‍ സ്വീകരണമാണ് നാട് നല്‍കിയത്. 

പൂമാലയും നാസിക് ഡോളും പടക്കങ്ങളും....ജന്മനാട് അസ്ഹറുദീനായി കാത്തുവച്ചത് ഉജ്വല സ്വീകരണം. ക്രിക്കറ്റ് ക്ലബ് ടി.സി.സിയും സാംസ്കാരിക സംഘടനയായ ടാസും ചേര്‍ന്നാണ് സ്വീകരണം ഒരുക്കിയത്. ജനിച്ചുവളര്‍ന്ന നാടിന്‍റെ സ്നേഹത്തിനും കരുതലിനും മുഹമ്മദ് അസ്ഹറുദീന്‍ നന്ദി പറഞ്ഞു. 

സ്വീകരണത്തിന് ശേഷം ദേശീയ പാതയിലൂടെ നിരവധി വാഹനങ്ങളുട അകമ്പടിയോടെയാണ് അസഹ്റുദീനെ തളങ്കരയിലേക്ക് കൊണ്ടുപോയത്. മുംബൈ ഇന്ത്യന്‍സിന്‍റെ ട്രയല്‍സ് കഴിഞ്ഞാണ് അസ്ഹറുദീന്‍ നാട്ടിലേക്ക് എത്തിയത്. ഇരുപത്തിയേഴാം തീയതി കേരള രഞ്ജി ക്യാംപിലേക്ക് തിരിച്ചുപോകണം. കാസര്‍കോട് ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍റെ പേരിലുള്ള സ്വീകരണങ്ങളൊക്കെ ഇനി പുറകെയുണ്ട്.