പഴങ്കഥയാക്കിയ റെക്കോർഡുകള്‍ പലത്; ഓവലിൽ പെയ്തത് പെരുമഴ

കളിക്കു മുൻപുള്ള ദിവസങ്ങളിൽ മഴ ന‌നയുകയായിരുന്നു ഓവലിലെ പിച്ച്. മഴയകന്ന ദിവസം ഇന്ത്യയും ഓസ്ട്രേലിയും നേര്‍ക്കുനേർ ഇറങ്ങി. പക്ഷേ ഓവൽ ഇന്നലെയും നനഞ്ഞു, ആദ്യം റൺമഴ. പതിഞ്ഞ താളത്തിൽ ചാറ്റൽമഴയായി തുടങ്ങിയ ഇന്ത്യൻ ബാറ്റിങ്ങ് പിന്നെ ഇടിവെട്ടി ആർത്തുപെയ്തു. ഇടക്ക് ആലിപ്പഴപ്പെയ്ത്തുകളായി ബൗണ്ടറികൾ പാഞ്ഞു. ബാറ്റിങ്ങ് മഴയുടെ തണുപ്പ് മാറും മുൻപേ ബൗളിങ്ങ് മഴ, ഇടക്ക് ഓസ്ട്രേലിയയുടെ വരുതിയിലാകുമെന്ന് തോന്നിപ്പിച്ച് കളി ഇന്ത്യൻ ബൗളർമാർ കൈപ്പിടിയിലൊതുക്കി. അങ്ങനെ ബാറ്റു വീശിയും ബോളെറിഞ്ഞും ഇന്ത്യ ആനന്ദമഴ നനഞ്ഞു, ഈ ലോകകപ്പിൽ ഓസ്ട്രേലിയ ആദ്യത്തെ തോൽവിയറിഞ്ഞു. ‌

വിജയത്തിന്‍റെ മധുരം കൂട്ടാൻ ഒരുപിടി റെക്കോർഡുകൾ കൂടി പിറന്നു ഓസ്ട്രേലിയൻ മണ്ണിൽ. അതിലൊന്ന് ലോകകപ്പിൽ ഓസ്ട്രേലിയക്കെതിരെ ഒരു ടീം നേടുന്ന ഏറ്റവും കൂടുതൽ റെണ്‍സെന്ന നേട്ടം ഇന്ത്യ സ്വന്തമാക്കിയതാണ്. ഇനിയുമുണ്ട്. ഓസ്ട്രേലിയക്കെതിരെ 2000 ഏകദിന റണ്‍സ് നേടുന്ന നാലാമത്തെ താരമായി രോഹിത് ശര്‍മ. ഏകദിന ക്രിക്കറ്റില്‍ ഒരു ടീമിനെതിരേ ഏറ്റവും വേഗം 2000 റണ്‍സ് തികയ്ക്കുന്ന താരം കൂടിയായി രോഹിത്. ഓസ്ട്രേലിയക്കെതിരേ 37 ഇന്നിങ്സിലാണ് രോഹിത് 2000 തികച്ചത്. 40 ഇന്നിങ്സില്‍ ഓസ്ട്രേലിയക്കെതിരേ 2000 റണ്‍സ് നേടിയ സച്ചിനായിരുന്നു ഈ റെക്കോഡ് ഇതുവരെ സ്വന്തം.

ശിഖർ ധവാൻ നൂറു കടന്നതോടെ ലോകകപ്പിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയ ടീമായും ഇന്ത്യ മാറി. ഇന്ത്യന്‍ ടീമിന്റെ ലോകകപ്പിലെ 27-ാം സെഞ്ചുറി ആണിത്. ലോകകപ്പില്‍ ധവാന്റെ മൂന്നാം സെഞ്ചുറിയും.