2018ലെ ലോകകപ്പ്. നാലുവർഷം മുമ്പേ ആ അഞ്ചംഗസംഘം സ്വപ്നം കാണാൻ തുടങ്ങിയതാണ്. ഒരു ബസ് വാങ്ങി സ്വന്തം രാജ്യത്തിന്റെ പതാകയൊക്കെയായി ലോകകപ്പിന് പോകണം, രാജ്യത്തിനുവേണ്ടി ആർപ്പുവിളിക്കണം അങ്ങനെ എന്തൊക്കെ സ്വപ്നങ്ങളായിരുന്നു. 2014ല്‍ ലോകകപ്പ് നടക്കുമ്പോള്‍ മെക്സിക്കോയിലെ ദുരാംഗോ സ്വദേശികളായ അഞ്ച് സുഹൃത്തുക്കൾ കണക്കുകൂട്ടിയത് ഇങ്ങനെയൊക്കെയാണ്.
നാലുവർഷം കൊണ്ട് ആഗ്രഹങ്ങൾ ഓരോന്നായി അവർ പൂർത്തീകരിച്ചു. കളി കാണാൻ പോകാൻ ബസ് സ്വന്തമാക്കി. മെക്സിക്കോയുടെ പതാകയുടെ നിറം നൽകി. കളികാണാൻ പോകാനുള്ള കാശ് സമ്പാദിച്ചു. അവസാനം ലോകകപ്പും എത്തി. അപ്പോഴാണ് കഥയിലെ വില്ലത്തിയുടെ വരവ്.
കൂട്ടത്തില്‍ ഒരാളായ ജാവിയറിന്‍റെ ഭാര്യ വില്ലത്തിയായി അവതരിച്ചു. കുടുംബവും കുട്ടികളും കളഞ്ഞ് വീട്ടില്‍ നിന്നിറങ്ങരുതെന്ന് അവര്‍ ജാവിയറിനെ കട്ടായം വിലക്കി. ഈ സംഭവം കൂട്ടുകാരെ അറിയിച്ചതോടെ ബാക്കിയുള്ളവര്‍ കടുത്ത നിരാശയിലായി. എന്നാല്‍ കൂട്ടുകാരനില്ലാത്ത യാത്രയെ കുറിച്ച് ബാക്കിയുള്ളവര്‍ക്ക് ചിന്തിക്കാന്‍ പറ്റുമായിരുന്നില്ല.
ഒടുവില്‍ പരിഹാരം കണ്ടെത്തി. ജാവിയറിന്റെ അതേവലിപ്പത്തില്‍ ഒരു കട്ടൗട്ട് തയ്യാറാക്കി. യാത്രയില്‍ കൂടെയില്ലാത്ത സുഹൃത്തിന്റെ കട്ടൗട്ട് ഒപ്പം കൂട്ടിയായി പിന്നീട് അവരുടെ യാത്ര.
'എന്റെ ഭാര്യ എന്നെ ലോകകപ്പിന് വരാൻ അനുദവിച്ചില്ല' ഇങ്ങനെ ഒരു കുറിപ്പായിരുന്നു കട്ടൗട്ടിന്റെ മുന്നിലായി എഴുതിവച്ചത്. അവന്റെ ഭാര്യ അവനെ ലോകകപ്പിന് വിട്ടില്ല. എന്നാല്‍ ഭാര്യയുടെ സമ്മതമില്ലാതെ തന്നെ അവനെ ഞങ്ങള്‍ ഒപ്പം കൂട്ടി. ഇതായിരുന്നു സുഹൃത്തുക്കള്‍ ഫെയ്സ്ബുക്കില്‍ പങ്കുവച്ച ഫോട്ടോയ്ക്കൊപ്പം കുറിച്ചത്.
സംഭവം ആദ്യം സോഷ്യൽ മീഡിയയിൽ ചിരിക്കുള്ള വക നൽകി. എന്നാൽ അധികം വൈകാതെ ഈ പോസ്റ്റ് കൈവിട്ടു പോയി. ജാവിയറും കൂട്ടുകാരും ഇപ്പോള്‍ ലോകം മുഴുവന്‍ പ്രശസ്തരായി.
ജാവിയറിന്റെ കൂട്ടുകാരുടെ യാത്രാവിശേഷങ്ങളാണ് ഇപ്പോൾ ലോകകപ്പ് വിശേഷങ്ങൾക്കൊപ്പം സോഷ്യൽ മീഡിയയിൽ പാറി നടക്കുന്നത്. കട്ടൗട്ടും യാത്രയിലുടനീളമുള്ള സുഹൃത്തുക്കളുടെ സെൽഫിയുമൊക്കെയാണ് സൈബർ ലോകത്തെ സംസാര വിഷയം.
ലോകകപ്പ് വേദികളിലും കട്ടൗട്ടിന് വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. കട്ടൗട്ടിനൊപ്പം സെല്‍ഫിയെടുക്കാന്‍ തിരക്കുകൂട്ടുന്ന ആരാധകരും ചെറുതല്ല. സുഹൃത്തിന്റെ കട്ടൗട്ടിന് ബിയറ് നല്‍കിയും യാത്രയില്‍ എല്ലായിടത്തും കൂടെക്കൂട്ടിയും യൂറോപ്പ്യന്‍ യാത്രയില്‍ സുഹൃത്തിനോടുള്ള സ്നേഹം പ്രതീകാത്മകമായി പ്രകടിപ്പിക്കുകയാണ് ഈ നാൽവർ സംഘം.