യുവാവിന്‍റെ കൈയും കാലും ഒടിച്ചു; ക്വട്ടേഷന്‍ സംഘത്തെ കണ്ടെത്താനായില്ല

പത്തനംതിട്ട പന്തളം പൂഴിക്കാട്ട് യുവാവിനെ ആക്രമിച്ച ക്വട്ടേഷന്‍ സംഘത്തെ പത്ത് ദിവസത്തിന് ശേഷവും കണ്ടെത്താനായില്ല. അടിയേറ്റ് യുവാവിന്‍റെ വലതു കയ്യും ഇടതുകാലും തകര്‍ന്നു ആറ് മാസത്തോളം വിശ്രമം വേണ്ടി വരും. പന്തളം പൊലീസാണ് കേസ് അന്വേഷിക്കുന്നത്. കഴിഞ്ഞ മാസം ഇരുപത്തിയാറിന് രാത്രി പത്ത് മണിയോടെയാണ് പൂഴിക്കാട് സ്വദേശി രാജേഷ്കുമാറിന് മര്‍ദനമേറ്റത്. രാത്രി സുഹൃത്തിന്‍റെ വീട്ടില്‍ നിന്നു വരുമ്പോള്‍ ബൈക്കിലെത്തിയ രണ്ടംഗസംഘം മുഖത്ത് കുരുമുളക് സ്പ്രേ അടിച്ചശേഷം മര്‍ദിച്ചു എന്നാണ് രാജേഷ്കുമാര്‍ പറയുന്നത്.

കയ്യും കാലും  പിടിച്ചു വച്ച് കമ്പിവടി കൊണ്ടടിച്ച് ഒടിച്ചതാണെന്ന് രാജേഷ് പറയുന്നു. കാലിലും കയ്യിലും ഒന്നിലേറെ ഒടിവുകളുണ്ട്. ശസ്ത്രക്രിയക്ക് ശേഷം വീട്ടില്‍ വിശ്രമത്തിലാണ് രാജേഷ്. പന്തളം പൊലീസ് കേസ് അന്വേഷിക്കുന്നുണ്ട്. ശത്രുക്കളായി ആരും ഇല്ലെന്ന് രാജേഷും പറയുന്നു. ഹെല്‍മറ്റ് വച്ചിരുന്നതിനാല്‍ ആള്‍ക്കാരെ തിരിച്ചറിയാന്‍ ആയിട്ടില്ല. വിജനമായ സ്ഥലത്തായിരുന്നു ആക്രമണം. രാജേഷിന്‍റെ സഹോദരനെ നാട്ടുകാരാണ് ആക്രമണ വിവരം അറിയിക്കുന്നത്. തുടര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. സമീപത്ത് സിസിടിവി ക്യാമറകളും ഇല്ല. പൊലീസ് പ്രതികള്‍ക്കായി അന്വേഷണം തുടരുകയാണ്.

Quotation group could not be found