വാക്ക് തര്‍ക്കത്തിനിടെ യുവാവിനെ കുത്തിക്കൊലപ്പെടുത്തി; ജ്യേഷ്ഠന്‍ അറസ്റ്റിൽ

സഹോദരങ്ങള്‍ തമ്മിലുള്ള വാക്ക് തര്‍ക്കത്തിനിടെ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ ജ്യേഷ്ഠന്‍ അറസ്റ്റില്‍. പൊള്ളാച്ചി സ്വദേശി ദേവയുടെ കൊലയിലാണ് സഹോദരന്‍ മണികണ്ഠന്‍ പാലക്കാട് ടൗണ്‍ സൗത്ത് പൊലീസിന്റെ പിടിയിലായത്. ഭാര്യയുമായി ദേവയ്ക്ക് രഹസ്യ ബന്ധമുണ്ടെന്ന മണികണ്ഠന്റെ സംശയമാണ് കൊലയില്‍ കലാശിച്ചത്.  

ബുധനാഴ്ച രാത്രിയിലായിരുന്നു കൊലപാതകം. കൂട്ടുപാതയോട് ചേര്‍ന്നുള്ള സ്ഥലത്താണ് റോഡരികില്‍ ഇവര്‍ കുടുംബമായി താമസിച്ചിരുന്നത്. മദ്യപിച്ചെത്തിയ മണികണ്ഠന്‍ ദേവയോട് ഭാര്യയുടെ കാര്യം പറഞ്ഞ് കലഹിച്ചു. പിന്നാലെ കൈയിലുണ്ടായിരുന്ന കത്തി കൊണ്ട് കുത്തിപ്പരുക്കേല്‍പ്പിക്കുകയായിരുന്നു. ദേവയെ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

ആക്രമണത്തിന് ശേഷം മണികണ്ഠന്‍ ബൈക്കില്‍ തമിഴ്നാട്ടിലേക്ക് കടന്നു. പിന്നാലെ പൊലീസ് അന്വേഷണം വിപുലമാക്കി. സൗത്ത് പൊലീസിന്റെ തെരച്ചിലില്‍ തമിഴ്നാട് വിളിപ്പുറത്തെ ബന്ധുവീട്ടില്‍ നിന്നാണ് മണികണ്ഠനെ പൊലീസ് പിടികൂടിയത്. സഹോദരനോട് പലഘട്ടങ്ങളില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും പാലിക്കാന്‍ തയാറായില്ലെന്നാണ് മണികണ്ഠന്റെ മൊഴി. കാര്യങ്ങള്‍ പറയുന്നതിനിടെ പ്രകോപനമുണ്ടായ സമയത്താണ് കത്തികൊണ്ട് ആക്രമിച്ചത്. പാലക്കാട് കോടതിയില്‍ ഹാജരാക്കിയ മണികണ്ഠനെ റിമാന്‍ഡ് ചെയ്തു. ടൗണ്‍ പൊലീസ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചാണ് കൊലക്കേസ് അന്വേഷിച്ചത്. 

Pollachi Deva murder case; accuse arrested