14കാരിയെ കൂട്ടബലാൽസംഗം ചെയ്തു; രക്ഷിക്കാനെത്തിയ അധ്യാപകനും പീഡിപ്പിച്ചു; നടുക്കം

പതിനാലുകാരിയെ പ്രായപൂർത്തിയാകാത്ത നാല് ആൺകുട്ടികൾ ചേർന്ന് കൂട്ടബലാൽസംഗത്തിന് ഇരയാക്കി. കുട്ടിയെ രക്ഷിക്കാൻ എത്തിയ സ്കൂൾ അധ്യാപകനും കുട്ടിയെ ബലാൽസംഗം ചെയ്തു. ബിഹാറിലെ കയ്മുര്‍ ജില്ലയിൽ നിന്നാണ് നടുക്കുന്ന ക്രൂരതയുടെ വാർത്ത. 14കാരിയുടെ ക്ലാസിൽ പഠിക്കുന്ന രണ്ട് ആൺകുട്ടികളും സുഹൃത്തുക്കളും ചേർന്നാണ് കുട്ടിയെ ആദ്യം കൂട്ടബലാൽസംഗം ചെയ്തത്. അതുവഴി വന്ന അധ്യാപകനെ കണ്ട് ആൺകുട്ടികൾ ഓടിപ്പോയപ്പോൾ, കുട്ടിയെ രക്ഷിക്കേണ്ട അധ്യാപകനും ബലാൽസംഗത്തിന് ഇരയാക്കി.

നാട്ടിലെ പ്രൈമറി സ്കൂൾ പ്രധാന അധ്യാപകൻ കൂടിയായ സുനിൽ കുമാർ സിങിനെ പെൺകുട്ടിയുടെ പരാതിക്ക് പിന്നാലെ പൊലീസ് അറസ്റ്റ് ചെയ്തു. നാല് ആൺകുട്ടികളിൽ ഒരാളെ പൊലീസ് പിടികൂടിയിട്ടുണ്ട്. വീട്ടിൽ നിന്നും പ്രാഥമികകൃത്യങ്ങള്‍ നിർവഹിക്കാനായി പുറത്തിറങ്ങിയ എട്ടാം ക്ലാസുകാരിയെ സഹപാഠികളായ ആൺകുട്ടികൾ അടങ്ങിയ സംഘം തട്ടിക്കൊണ്ടുപോവുകയായിരുന്നു. 

ആളൊഴിഞ്ഞ പ്രദേശത്ത് എത്തിച്ച് ആൺകുട്ടികൾ 14കാരിയെ കൂട്ടബലാൽസംഗത്തിന് ഇരയാക്കി. ഇതിനിടെ അതുവഴി അധ്യാപകൻ കൂടിയായ സുനിൽ വരുന്നത് കണ്ട് ആൺകുട്ടികൾ പെൺകുട്ടിയെ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. രക്ഷിക്കേണ്ടതിന് പകരം അധ്യാപകനും പെൺകുട്ടിയെ ബലാൽസംഗത്തിന് ഇരയാക്കി. പിന്നീട് കുട്ടിയുമായി വീട്ടിലെത്തിയ ഇയാൾ മാതാപിതാക്കളോട് ആൺകുട്ടികൾ കുട്ടിയെ ഉപദ്രവിച്ചെന്നും താനാണ് രക്ഷിച്ചതെന്നും അറിയിച്ചു. സുനിൽ വീട്ടിൽ നിന്നും പോയശേഷമാണ് കുട്ടി നടന്ന സംഭവം പറയുന്നത്. ഇതോടെ വീട്ടുകാർ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.

റിമാന്‍ഡ് ചെയ്ത അധ്യാപകനെ ജയിലിലേക്കും പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ജുവനൈല്‍ ഹോമിലേക്കും അയച്ചു. മറ്റ് പ്രതികൾക്കായുള്ള തിരച്ചിൽ തുടരുകയാണ്.