ദമ്പതികളെ കെട്ടിയിട്ട് കവർച്ച; പിന്നിൽ ആറംഗ സംഘം; അന്വേഷണം ഊർജിതം

പാലക്കാട് വടക്കഞ്ചേരിയില്‍ ദമ്പതികളെ കെട്ടിയിട്ട് സ്വര്‍ണവും പണവും കവര്‍ന്നത് ആറംഗ സംഘമെന്ന് നിഗമനം. സിസിടിവി ദൃശ്യങ്ങളും ഫോണ്‍ വിളിയും പിന്തുടര്‍ന്ന് വടക്കഞ്ചേരി പൊലീസ് അന്വേഷണം വിപുലമാക്കി. പരുക്കേറ്റ ചുവട്ടുപാടം സ്വദേശി സാം പി.ജോണ്‍ ഭാര്യ ജോളി എന്നിവര്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. 

ദേശീയപാതയോട് ചേര്‍ന്നുള്ള വീട്ടില്‍ ഇന്നലെ രാത്രിയിലായിരുന്നു കവര്‍ച്ച. വാഹനത്തിലെത്തിയ സംഘം തുടര്‍ച്ചയായി ഹോണടിച്ചു. വാതില്‍ തുറന്നതിന് പിന്നാലെ സംഘം വീട്ടില്‍ക്കയറി. ദമ്പതികളെ കെട്ടിയിട്ട ശേഷം സ്വര്‍ണവും പണവും കവര്‍ന്നുവെന്നാണ് സാം പി ജോണിന്റെ മൊഴി. അലമാരയുടെ താക്കോല്‍ നിര്‍ബന്ധിച്ച് വാങ്ങിയ ശേഷമാണ് ഇരുപത്തി അഞ്ച് പവന്‍ സ്വര്‍ണാഭരണങ്ങളും മൊബൈല്‍ ഫോണും പണവും കവര്‍ന്നത്. 

ആക്രമിച്ചവര്‍ ഹിന്ദിയിലാണ് സംസാരിച്ചിരുന്നതെന്ന വിവരം പൊലീസ് പ്രത്യേകം പരിശോധിക്കുന്നുണ്ട്. സംഘം മടങ്ങിയതിന് പിന്നാലെ കവര്‍ച്ചയ്ക്ക് ഇരയായവര്‍ തന്നെയാണ് ബന്ധുക്കളെയും പൊലീസിനെയും വിവരമറിയിച്ചത്. വീടിനോട് ചേര്‍ന്ന് അതിഥി തൊഴിലാളികള്‍ ഉള്‍പ്പെടെ താമസിക്കുന്ന സ്ഥലങ്ങളില്‍ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ദമ്പതികളുടെ നീക്കം കൃത്യമായി മനസിലാക്കിയുള്ള കവര്‍ച്ചയെന്നാണ് നിഗമനം. കവര്‍ച്ചയ്ക്കിരയായവരുടെ മൊഴിയും ദൃശ്യങ്ങളുമാണ് ആറുപേരടങ്ങുന്ന സംഘമെന്ന വിലയിരുത്തിലിലേക്ക് എത്തിയത്. കവര്‍ച്ചക്കാരെ പ്രതിരോധിക്കുന്നതിനിടെ പരുക്കേറ്റ സാം.പി.ജോണും ഭാര്യ ജോളിയും ചികില്‍സയിലാണ്.