പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ചു; പൂജാരിയെ മർദിച്ച് പിതാവ്; രോഷം

പ്രായപൂർത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാരോപിച്ച് രോഷാകുലനായ പിതാവ് വൈദികനെ മർദിച്ചു. മര്‍ദനമേറ്റതിനെ തുടർന്ന് വൈദികനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പൊലീസ് പിടികൂടും മുമ്പ് ഓടി രക്ഷപ്പെട്ടു.

ചെന്നൈയിലെ മധുരവോയലിൽ നിന്നാണ് സംഭവം റിപ്പോർട്ട് ചെയ്തത്. ഗംഗായമ്മൻ ക്ഷേത്രത്തിലെ പൂജാരി ചന്ദ്രശേഖർ എന്ന 55–കാരനാണ് പ്രതി. രണ്ട് വ്യത്യസ്ത അവസരങ്ങളിൽ പ്രായപൂർത്തിയാകാത്ത കുട്ടികളെ പീഡിപ്പിച്ചതിന് ഇയാൾക്കെതിരെ പരാതിയുണ്ട്.

ക്ഷേത്രത്തിൽ താമസിച്ചിരുന്ന പെൺകുട്ടിയെ പൂജാരി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് ആളുകൾ കണ്ടെത്തിയതോടെയാണ് വിഷയം പുറത്തായത്. പിതാവ് ചോദിച്ചപ്പോൾ പുരോഹിതൻ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് അയാളുടെ മകൾ സമ്മതിച്ചു. ആക്രമണം വെളിപ്പെടുത്തിയാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു.

2018ൽ പെൺകുട്ടി 11-ാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നപ്പോൾ ദുരാത്മാക്കളിൽ നിന്ന് രക്ഷനേടാൻ പൂജ നടത്താനെന്ന വ്യാജേന പുരോഹിതൻ കുടുംബത്തെ സമീപിച്ചിരുന്നു. പെൺകുട്ടിയെയും അമ്മയെയും 15 ദിവസം ക്ഷേത്രപരിസരത്ത് താമസിപ്പിച്ചു. 

സംഭവം അറിഞ്ഞ പിതാവ് പൂജാരിയെ തിരഞ്ഞുപിടിച്ച് മർദിച്ചു. ചികിത്സയ്ക്കായി ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ വൈദികനെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്ത പൊലീസ് അറസ്റ്റ് ചെയ്യാൻ ആശുപത്രിയിലെത്തി. എന്നാൽ അവർ എത്തുമ്പോഴേക്കും ചന്ദ്രശേഖർ ഓടി രക്ഷപ്പെട്ടിരുന്നു. ഇയാൾക്കായി അന്വേഷണം തുടരുകയാണ്.