എട്ടു വയസ്സുകാരിയെ പീഡിപ്പിച്ച് നാടുവിട്ടു; മലയാളി അബുദാബിയിൽ പിടിയിൽ

എട്ടു വയസ്സുകാരിയെ പീഡിപ്പിച്ച ശേഷം നാടുവിട്ട  പ്രതിയെ ഇന്റർപോളിന്റെ സഹായത്തോടെ കേരള പൊലീസ് അബുദാബിയിൽ നിന്നു പിടികൂടി. നാല് വര്‍ഷം മുന്‍പ് തിരുവനന്തപുരം പള്ളിക്കലില്‍ നടന്ന കേസിലെ പ്രതിയായ  നാവായിക്കുളം സ്വദേശി ഫെബിനെയാണ് അറസ്റ്റ് ചെയ്തത്.

പോക്സോ കേസിലെ പ്രതിയെ വിദേശത്ത് നിന്ന് പിടികൂടി കേരള പൊലീസ് നാട്ടിലെത്തിക്കുന്നത് അപൂര്‍വമാണ്. ആ നടപടിയാണ് തിരുവനന്തപുരം റൂറലിലെ പള്ളിക്കല്‍ പൊലീസ് വിജയകരമായി പൂര്‍ത്തിയാക്കിയത്. 2018 ലാണ് ട്യൂഷന്‍ ക്ളാസിന് പോയ പെണ്‍കുട്ടിയെ യുവാവ് ആളൊഴിഞ്ഞ സ്ഥലത്ത് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുന്നത്. പെൺകുട്ടിയ്ക്ക് പഠിത്തത്തിൽ ശ്രദ്ധക്കുറവുണ്ടായതോടെ  അധ്യാപകര്‍ വിവരം തിരക്കിയപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. തുടർന്ന് പള്ളിക്കല്‍ പൊലീസ് കേസ് രജിസ്റ്റർ ചെയ്തെങ്കിലും അതിനകം പ്രതിയായ ഫെബി വിദേശത്തേക്ക് കടന്നിരുന്നു. 

നാവായിക്കുളത്തിനടുത്ത് കിഴക്കനേലയില്‍ താമസിക്കുന്ന ഫെബിനെ നാട്ടിലേക്ക് വിളിച്ചുവരുത്താന്‍ ശ്രമിച്ചെങ്കിലും പ്രതി തയാറായില്ല. ഇതോടെയാണ് ഇന്റര്‍പോളിന്റെ സഹായം തേടിയത്. റെഡ് കോര്‍ണര്‍ നോട്ടീസ് ഉള്‍പ്പെടെ മറ്റ് നടപടികളെല്ലാം വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷം നാല് ദിവസം മുന്‍പ് പൊലീസ് സംഘം അബുദാബിയിലേക്ക് പോയി. തിരുവനന്തപുരം റൂറൽ ഡിസിആർബി  ഡി വൈ എസ്പി വിജുകുമാർ, പള്ളിക്കൽ ഐഎസ്എച്ച്ഒ വി.കെ, ശ്രീജേഷ്. ക്രൈംബ്രാഞ്ച് സബ് ഇൻസ്പെക്ടർ സന്തോഷ് എന്നിവരടങ്ങുന്ന സംഘമാണ് യുഎഇയിലെത്തി നിയമ നടപടികൾ പൂർത്തിയാക്കിയത്. ഇന്നലെ പുലർച്ചെ 3.55 ന് എയർ ഇന്ത്യ എക്സ്പ്രസിൽ നെടുമ്പാശ്ശേരി എയർ പോർട്ടിൽലൂടെ കൊണ്ടുവരികയായിരുന്നു. പ്രതിയെ അറസ്റ്റ് രേഖപ്പെടുത്തി  റിമാൻഡ് ചെയ്തു.