വിവാഹ ആവശ്യം നിഷേധിച്ച പെൺകുട്ടിയുടെ മുഖം മോർഫ് ചെയ്തു പ്രചരിപ്പിച്ച് മുങ്ങി

മണ്ണുത്തി: 3 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന പീഡനക്കേസിലെ പ്രതി അറസ്റ്റിൽ. കോഴിക്കോട് മയ്യനാട് മെഡിക്കൽ കോളജ് തയ്യിൽ വീട്ടിൽ ഫാസിലാണു (27) മണ്ണുത്തി പൊലീസിന്റെ പിടിയിലായത്. കോഴിക്കോട് നടക്കാവ് പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത മറ്റൊരു കേസിൽ അറസ്റ്റിലായ പ്രതിയെ ക്രൈം ഡ്രൈവ് സംവിധാനത്തിലൂടെ ഫോട്ടോ കണ്ടു തിരിച്ചറിയുകയായിരുന്നു.

സംസ്ഥാനത്തിനു പുറത്തു പഠനം നടത്തുന്നതിനിടെ സഹപാഠിയായിരുന്ന പെൺകുട്ടിയുമായി പ്രണയത്തിലാകുകയും വിവാഹത്തിനു വേണ്ടി നിർബന്ധിക്കുകയും ചെയ്തു. വിവാഹ ആവശ്യം നിഷേധിച്ച പെൺകുട്ടിയുടെ മുഖം മോർഫ് ചെയ്തു അശ്ലീല ഫോട്ടോകൾ പെൺകുട്ടിക്കും ബന്ധുക്കൾക്കും അയച്ചു നൽകിയെന്നാണ് കേസ്. 

ഒല്ലൂർ എസിപി കെ.സി. സേതുവിന്റെ നേതൃത്വത്തിൽ മണ്ണുത്തി എസ്എച്ച്‌ഒ എസ്. ഷുക്കൂർ, എസ്ഐമാരായ കെ.പ്രദീപ്കുമാർ, കെ.എസ്. ജയൻ, സീനിയർ സിപിഒ രഘുരാമൻ, സിവിൽ പൊലീസ് ഓഫിസർമാരായ പത്മകുമാർ, സുകു എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തുന്നത്.