‘മിക്കപ്പോഴും കംപ്യൂട്ടർ ഗെയിമും ഓൺലൈൻ ഇടപാടുകളും’; യുവാവ് മരിച്ച നിലയിൽ

പൊൻകുന്നം (കോട്ടയം): യുവാവിനെ തിരുവോണ ദിവസം വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കൂരാലി ഒട്ടയ്ക്കൽ റോഡിൽ ആനിക്കുഴിയിൽ ഹരിദാസ് – ജയശ്രീ ദമ്പതികളുടെ മകൻ മാനസ് ഹരിദാസ് (21) ആണു മരിച്ചത്.

സംഭവസമയം വീട്ടിൽ ആരും ഇല്ലായിരുന്നു. മാതാവും സഹോദരി മാനസിജയും കുടുംബവീട്ടിൽ പോയി മടങ്ങി എത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. പിതാവ് ഹരിദാസ് ഖത്തറിലാണ്. വീടിനുള്ളിൽ കൂടുതൽ സമയവും ഒറ്റപ്പെട്ടു കഴിഞ്ഞിരുന്ന മാനസ് മിക്ക സമയത്തും കംപ്യൂട്ടർ ഗെയിമുകളിലും മറ്റ് ഓൺലൈൻ ഇടപാടുകളിലും ആയിരുന്നുവെന്നു ബന്ധുക്കൾ പറയുന്നു. പ്രൈവറ്റായി ബിരുദ കോഴ്സ് പഠിച്ചിരുന്നെന്നും ഇവർ പറഞ്ഞു.

നേരത്തേ കൗൺസലിങ് നടത്തിയിരുന്നുവെന്നു ബന്ധുക്കൾ  പൊലീസിൽ മൊഴി നൽകി. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ പരിശോധനയിൽ കോവിഡ് പോസിറ്റീവായതോടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.