സിനിമയിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ നഗ്നത വീഡിയോയിൽ പകർത്തി ഭീഷണിപ്പെടുത്തിയ യുവാവിനെ കായംകുളം പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കാവനാട് ഐക്യനഗറിൽ താമസിക്കുന്ന മുഹമ്മദ് ഹാരീസ് ആണ് അറസ്റ്റിലായത്. നഗ്നദൃശ്യങ്ങൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുമെന്നായിരുന്നു ഇയാളുടെ ഭീഷണി. വിഡിയോ റിപ്പോര്‍ട്ട് കാണാം.
സിനിമാ നിർമാതാവ് എന്ന് പറഞ്ഞ് സ്കൂളുകളിലെ അധ്യാപകർക്ക് ബ്രോഷർ അയച്ചു നൽകുകയാണ് ഇയാൾ ആദ്യം ചെയ്യുന്നത്. തുടർന്ന് പെൺകുട്ടികളുടെ നമ്പർ കൈക്കലാക്കി അവരെ വിളിച്ച് സിനിമയിൽ അഭിനയിക്കാൻ താൽപര്യം ഉണ്ടോയെന്ന് ചോദിക്കും. വീഡിയോ കോൾ ചെയ്ത് അഭിനയിച്ചു കാണിക്കാൻ പറയും . തുടർന്ന് വസ്ത്രം മാറി മറ്റൊരു രംഗം അഭിനയിക്കാൻ നിർദ്ദേശിക്കും. പെൺകുട്ടികൾ വസ്ത്രം മാറുന്ന രംഗം അവരറിയാതെ റെക്കോർഡ് ചെയ്ത് സൂക്ഷിക്കും. പെൺകുട്ടികളുടെ സുഹൃത്തുക്കളുടെ ഫോൺനമ്പറും വാങ്ങിയെടുത്ത് ഇതേരീതിയിൽ അവരുടെ ദൃശ്യങ്ങളും പകർത്തും. പെൺകുട്ടികൾ ചോദിക്കുമ്പോൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുമെന്ന് പറഞ്ഞ് ഭീഷണി മുഴക്കും. മറ്റുള്ളവരുടെ ഐഡികൾ ഉപയോഗിച്ച് സിം കാർഡ് എടുത്താണ് തട്ടിപ്പു നടത്തുന്നത്.
പെൺകുട്ടികളുടെ വീഡിയോ റെക്കോർഡ് ചെയ്തതിന് മുഹമ്മദ് ഹാരിസിന്‍റെ പേരിൽ നൂറനാട് പൊലീസ് സ്റ്റേഷനിലും, കനകക്കുന്ന് പൊലീസ് സ്റ്റേഷനിലും കേസുണ്ട്. 2020 ൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പതിന് കൊല്ലം ഇരവിപുരം പൊലീസ് സ്റ്റേഷനിലും ഇയാൾക്കെതിരെ കേസുണ്ട്. ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണിന്‍റെ മേൽനോട്ടത്തിൽ കായംകുളം ഡിവൈഎസ്പി അജയനാഥ്, സിഐ സുധീർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.