ദൃക്സാക്ഷി ആദ്യമൊഴി മാറ്റി; ആത്മഹത്യയെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

മലപ്പുറം എടവണ്ണ ഒതായിയിൽ തീപൊള്ളലേറ്റയാൾ മരിച്ച സംഭവത്തില്‍ ദുരൂഹത ഉയര്‍ന്ന സംഭവത്തില്‍  ആത്മഹത്യയെന്ന് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. തീകൊളുത്തി കൊലപ്പെടുത്തുന്നത് നേരില്‍ കണ്ടുവെന്ന് ഇന്നലെ ദൃക്സാക്ഷി മൊഴി നല്‍കിയ നൗഷാദ് ആദ്യമൊഴി മാറ്റിപ്പറഞ്ഞു. മൊഴി മനോരമ ന്യൂസിന് ലഭിച്ചു. ഇതോടെ കസ്റ്റഡിയില്‍ എടുത്ത അയല്‍പക്കത്തെ കുടുംബത്തെ ചോദ്യം ചെയ്യലിനു ശേഷം വിട്ടയച്ചു.

കത്തുന്ന ദ്രാവകം ദേഹത്തൊഴിച്ച് ഷാജിയെ തീ കൊളുത്തി കൊലപ്പെടുത്തുന്നത് നേരില്‍ കണ്ടുവെന്നാണ് നൗഷാദ് ഇന്നലെ മൊഴി നൽകിയത്. ഇന്ന് പൊലീസ് സ്റ്റേഷനില്‍ പോയ ശേഷം  മൊഴി മാറ്റി. തീ വയ്ക്കുന്നത് കണ്ടില്ലെന്നാണ് പുതിയ മൊഴി. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലും ആത്മഹത്യയാണന്നാണ് വ്യക്തമായത്. രാവിലെ ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചപ്പോള്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാര്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. 

 ഷാജി അടക്കമുള്ള കുടുംബങ്ങളുമായി അയൽപക്കത്തെ കുടുംബത്തിന് കാലക്കളായി വഴിത്തർക്കമുണ്ട്. ഈ പ്രശ്നത്തിൽ വിശദമായ അന്വേഷണം വേണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

എടവണ്ണ പൊലീസ് അന്വേഷിച്ചാൽ പോരന്നും ഡി.വൈ.എസ്.പി നേരിട്ട് അന്വേഷിക്കണമെന്നും സ്ഥലത്ത് എത്തിയ പി.കെ.ബഷീർ എംഎൽഎ ആവശ്യപ്പെട്ടു. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പൊലീസ് അയൽക്കാരായ കുടുംബത്തെ ചോദ്യം ചെയ്യാനായി അപ്പോൾ തന്നെ കസ്റ്റഡിയില്‍ എടുത്തിരുന്നു.